ഗൈനക്കോളജിസ്റ്റിനെ കണ്ടു; ടെസ്റ്റുകൾക്ക് ശേഷമാണ് അറിഞ്ഞത്; ചോദ്യങ്ങൾ വലച്ചു; തുറന്ന് പറഞ്ഞ് പ്രിയാമണി
കൈനിറയെ അവസരങ്ങളുമായി കരിയറിന്റെ തിരക്കിലാണ് നടി പ്രിയാമണി. ബോളിവുഡിലുൾപ്പെടെ സാന്നിധ്യം അറിയിച്ച താരം അഭിനയിച്ച എല്ലാ ഭാഷകളിലും മികച്ച നടിയെന്ന പേര് നേടി. ഫാമിലി മാൻ എന്ന സീരീസിന് ശേഷമാണ് പ്രിയാമണിയുടെ കരിയർ ഗ്രാഫ് മാറി മറിയുന്നത്. സീരീസിന് ശേഷം ഹിന്ദിയിൽ നിന്ന് തുടരെ അവസരങ്ങൾ നടിയെ തേടി വന്നു. മലയാള സിനിമകളിൽ പ്രിയാമണിയെ കണ്ടിട്ട് ഏറെ നാളായി.
അതേസമയം തിരക്കഥ, പുതിയമുഖം, ഗ്രാന്റ് മാസ്റ്റർ തുടങ്ങിയ സിനിമകളിൽ പ്രിയാമണി ചെയ്ത കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. അടുത്തിടെയായി താൻ നേരിട്ട ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയാമണി. ഗുൾട്ടി.കോം എന്ന ചാനലുമായി സംസാരിക്കുകയായിരുന്നു താരം. ജീവൻ അപകടത്തിലാകുന്ന അസുഖം ആയിരുന്നില്ല. പക്ഷെ ആ സമയത്ത് എനിക്ക് വളരെ വണ്ണം വെച്ചിരുന്നു. ഗൈനക്കോളജിസ്റ്റിനെ സമീപിച്ചപ്പോൾ കുറച്ച് ടെസ്റ്റുകൾ ചെയ്യാൻ പറഞ്ഞു. ടെസ്റ്റിന് ശേഷം എന്താണെന്ന് കണ്ടെത്തി. എഡിനോമയോമയായിരുന്നു എനിക്ക്.

യൂട്രസിൽ ടിഷ്യൂകൾ വളരുന്നു. മുഴ ആറ് സെന്റിമീറ്ററോളം വളർന്നിരുന്നു. ഇത് വളരെ വലുതാണ് അതിനാൽ കീഹോൾ സർജറി ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു. സർജറി ചെയ്യണമെങ്കിൽ ശരീരഭാരം കുറയ്ക്കണമായിരുന്നു. അതിന് ഡോക്ടർ ചില മരുന്നുകൾ നിർദ്ദേശിച്ചു. ഓപ്പറേഷൻ നടന്നു. ബയോപ്സിയും ചെയ്തു. ദൈവാനുഗ്രഹത്താൽ പ്രശ്നങ്ങളില്ല. 95 ശതമാനവും ഭേദമായി.
ഒരുപക്ഷെ മുഴ തിരിച്ച് വന്നേക്കാം. പക്ഷെ അതേക്കുറിച്ച് ചിന്തിക്കേണ്ട എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. സർജറി ചെയ്യാൻ വേണ്ടി മാത്രമാണ് ഡോക്ടർ വണ്ണം കുറയാൻ മരുന്നുകൾ നിർദ്ദേശിച്ചത്. സർജറി കഴിഞ്ഞ ശേഷം യോഗയിലൂടെയും മറ്റുമാണ് ശരീരഭാരം കുറച്ചതെന്നും പ്രിയാമണി വ്യക്തമാക്കി. ശരീരത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളെക്കുറിച്ചും പ്രിയാമണി സംസാരിച്ചു.

വണ്ണം കൂടിയപ്പോഴും കുറഞ്ഞപ്പോഴും ആളുകൾ വിമർശിച്ച് കമന്റുകൾ ചെയ്തു. ചില ആളുകൾ വളരെ മോശമായി ഇൻസ്റ്റഗ്രാമിൽ മെസേജ് ചെയ്യും. അത് അവഗണിക്കാറാണ് പതിവ്. വണ്ണം കൂടിയതിനെക്കുറിച്ച് ചോദിക്കുമ്പോൾ കഥാപാത്രത്തിന് വേണ്ടിയാണെന്ന് പറഞ്ഞിരുന്നു. ആളുകൾ എന്ത് അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ഇങ്ങനെ ചോദിക്കുന്നവർ മനസ്സിലാക്കുന്നില്ല. ചിലപ്പോൾ അവർക്കെന്തെങ്കിലും അസുഖം ഉണ്ടാവും. അതല്ലെങ്കിൽ മരുന്നുകളുടെ പാർശ്വഫലം ആയിരിക്കാമെന്നും പ്രിയാമണി ചൂണ്ടിക്കാട്ടി.
ഭർത്താവ് മുസ്ലിം മതസ്ഥനായതിന്റെ പേരിലും സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങൾ വന്നു. എന്നാൽ ഇതൊന്നും താൻ കാര്യമാക്കിയില്ലെന്നും പ്രിയാമണി വ്യക്തമാക്കി. മുസ്തഫ രാജ് എന്നാണ് പ്രിയാമണിയുടെ ഭർത്താവിന്റെ പേര്. ഇരുവരും 2017 ലാണ് വിവാഹിതരായത്. സിസിഎൽ മാച്ചിനിടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു. മുസ്തഫയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തിൽ ഇദ്ദേഹത്തിന് മക്കളും ഉണ്ട്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുസ്തഫയ്ക്കെതിരെ മുൻഭാര്യ രംഗത്ത് വന്നിരുന്നു. താനുമായുള്ള വിവാഹബന്ധം മുസ്തഫ പിരിഞ്ഞിട്ടില്ല. അതിനാൽ പ്രിയാമണിയുമായുള്ള വിവാഹം നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ ആരോപണം മുസ്തഫ നിഷേധിച്ചു. കുറച്ച് നാളുകൾക്കുള്ളിൽ ഈ വിവാദം കെട്ടടങ്ങി.
പ്രിയാമണിയുടെ കരിയറിന് ഭർത്താവിന്റെ വലിയ പിന്തുണയുണ്ട്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഭർത്താവിന്റെ അഭിപ്രായം തേടാറുണ്ടെന്ന് നടി നേരത്തെ വ്യക്തമാക്കിയിരുന്നു. ജവാനാണ് പ്രിയാമണിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഷാരൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.


Click it and Unblock the Notifications