'എനിക്ക് ഇഷ്ടപ്പെട്ട മോഹൻലാൽ മൂവിയാണ് ആറാട്ട്, വന്ദനം പോലെ നാളെ ആറാട്ടിനെ കുറിച്ചും ആളുകൾ പറഞ്ഞേക്കും'
അഭിനേത്രി, ടെലിവിഷൻ അവതാരിക, മോഡൽ, നർത്തകി എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി. മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് താരം എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പൊതുവിഷയങ്ങളിൽ അഭിപ്രായം അറിയിച്ച് എത്താറുണ്ട്. അതിനാൽ തന്നെ തന്റെ നിലപാടുകളുടെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും താരം പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും ഇരയാകാറുണ്ട്. അടുത്തിടെ താരം തിരുപ്പതിയിൽ പോയി തലമുണ്ഡനം ചെയ്തത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പൊതുവെ അഭിനേത്രികൾ സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് ഇത്തരം സാഹസങ്ങൾക്ക് മുതിരാറില്ല. അതുകൊണ്ട് തന്നെയാണ് തലമുണ്ഡനം ചെയ്തതിനുശേഷമുള്ള രചനയുടെ ഫോട്ടോകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതും. പഞ്ചായത്ത് ജെട്ടിയാണ് അണിയറയിൽ റിലീസിന് തയ്യാറെടുക്കുന്ന രചനയുടെ ഏറ്റവും പുതിയ സിനിമ.

ഒട്ടേറെ കാലിക പ്രസക്തിയുള്ള സാമൂഹ്യ വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ച് പോരുന്ന ജനപ്രിയ സ്വിറ്റ് കോം പരമ്പരയായ മറിമായത്തിലെ മുഴുവൻ അഭിനേതാക്കളും വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫിൽമിബീറ്റ് മലയാളത്തിന് രചന നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.
മോഹൻലാലിനൊപ്പം ചെയ്ത ആറാട്ട് സിനിമയെ കുറിച്ചും രചന അഭിമുഖത്തിൽ സംസാരിച്ചു. വളരെ എക്സൈറ്റഡായിട്ടുള്ള സിനിമയാണ് പഞ്ചായത്ത് ജെട്ടി. എന്റെ സുഹൃത്തുക്കളുടെ കൂടെ ചെയ്യുന്ന സിനിമയാണ്. മറിമായം ടീം ഉൾപ്പെടുന്ന സിനിമയാണ്. മറിമായത്തിലുള്ള കഥാപാത്രങ്ങളുടെ മാനറിസങ്ങൾ പോലും സിനിമയിൽ വരരുതെന്ന നിർബന്ധത്തോടെയാണ് അഭിനയിച്ചിരിക്കുന്നത്. വളരെ നന്നായി വന്നിട്ടുള്ള സിനിമയാണ്.
പൊളിറ്റിക്കൽ സറ്റെയർ എന്ന രീതിയിൽ ഈ സിനിമയെ കാണാം. ഹോൾ സൊസൈറ്റി നമ്മളെ മാറ്റി നിർത്തുന്ന അവസ്ഥയിൽ നിന്ന് ഹോൾ സൊസൈറ്റി നമ്മളെ സ്വീകരിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത് മറിമായമാണ്. കോമഡി എനിക്ക് വഴങ്ങുമെന്ന് മറിമായം ചെയ്യുന്നത് വരെ അറിയില്ലായിരുന്നു. സിനിമയിൽ അഭിനയിച്ച് തുടങ്ങി 12 വർഷത്തിനുശേഷമാണ് മോഹൻലാൽ സാറിനൊപ്പം അഭിനയിക്കുന്നത്.
പക്ഷെ അതിന് മുമ്പ് അമ്മ അടക്കമുള്ള സംഘടനയ്ക്കും മറ്റും വേണ്ടി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നമ്മുടെയൊക്കെ ചൈൽഡ് ഹുഡ് ഹീറോയല്ലേ അദ്ദേഹം. ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ബഹുമാനിക്കുന്ന വ്യക്തിയാണ് ലാലേട്ടൻ. അദ്ദേഹത്തോളം മനുഷ്യമനസാക്ഷിയെ മനസിലാക്കിയ വ്യക്തിയുണ്ടോയെന്ന് സംശയമാണ്. ആറാട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ട് കൊള്ളണമെന്നില്ല.

എന്നാൽ ഞാൻ വളരെ അധികം എഞ്ചോയ് ചെയ്ത സിനിമയാണ്. പ്രേക്ഷക എന്ന നിലയിലും എനിക്ക് കാണാൻ വളരെ അധികം ഇഷ്ടപ്പെട്ട ഒരു മോഹൻലാൽ മൂവിയാണ് ആറാട്ട്. സിനിമ ഒടിടിയിൽ ഇറങ്ങിയശേഷം ഒരുപാട് പേർ വിളിച്ച് തിയേറ്ററിൽ കാണാൻ പറ്റാതെ പോയതിനെ കുറിച്ച് സംസാരിച്ചിരുന്നു. തങ്ങൾക്ക് ഇഷ്ടപ്പെട്ട സിനിമയാണ് ആറാട്ടെന്ന് ഒരുപാട് പേർ എന്നോട് വന്ന് പറയാറുണ്ട്. അതൊരു മോഹൻലാൽ മൂവിയായി കണ്ടാൽ മതി.
പിന്നെ എനിക്ക് തോന്നിയ ഒരു കാര്യം മാർക്കറ്റിങ് ചെയ്തപ്പോൾ തന്നെ അതൊരു സ്പൂഫാണെന്ന് പറയണമായിരുന്നു. സ്പൂഫ് എന്ന കാറ്റഗറി മലയാളിക്ക് അത്ര പരിചിതമല്ലല്ലോ. സിനിമ ഒരു ഭാഗ്യമാണ്. വന്ദനത്തിന്റെ കാര്യം തന്നെ നോക്കൂ. ആ സിനിമ തിയേറ്ററിൽ ഓടിയിട്ടില്ലല്ലോ. പക്ഷെ നമുക്ക് എല്ലാവർക്കും ഇന്ന് ഇഷ്ടമുള്ള സിനിമയല്ലേ.
മലയാളികൾക്ക് ട്രാജഡിയോട് പൊതുവെ താൽപര്യമില്ലെന്നതിന്റെ ഉദാഹരണമാണ് വന്ദനം. ലിജോ ചേട്ടന്റെ പല സിനിമകളും ഇറങ്ങുമ്പോൾ ശ്രദ്ധിക്കപ്പെടാറില്ലല്ലോ. പക്ഷെ പിന്നീട് അത് ചർച്ചയാകും എന്നാണ് രചന നാരായണൻകുട്ടി ആറാട്ട് സിനിമയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.


Click it and Unblock the Notifications











