അച്ഛന്റെ യൂണിഫോം കെട്ടിപ്പിടിച്ച് ഞാൻ കരയുമായിരുന്നു, അമ്മയും ഞാനും ഒറ്റയ്ക്കായ നാളുകൾ: രജിഷ വിജയൻ
തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓർത്തെടുത്ത് നടി രജിഷ വിജയൻ. അച്ഛൻ ആർമിയിലായിരുന്നതിനാൽ തന്റെ കുട്ടിക്കാലം വ്യത്യസ്തമായിരുന്നെന്ന് രജിഷ വിജയൻ പറയുന്നു. ആർമിക്കാരന്റെ മകളായാൽ ജനിച്ചയിടം മാത്രമല്ല നാട്. ആദ്യ ഫീലിംഗ് ഇന്ത്യൻ എന്നായിരിക്കും. പലയിടത്താണ് ജീവിക്കുക. വേർതിരിവുണ്ടാകില്ല. വർഷത്തിൽ രണ്ട് മാസം ലീവ് കിട്ടുമ്പോഴാണ് അച്ഛനെ കാണാനാകുക. കാരണം അദ്ദേഹം ഫീൽഡ് ഏരിയയിൽ ആയിരിക്കും. അച്ഛന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയുണ്ടാകും.
എന്നാൽ എന്തെങ്കിലും സംഭവിച്ചാൽ അത് രാജ്യത്തിന് വേണ്ടിയാണെന്ന തോന്നലുണ്ടാക്കുന്ന രാജ്യസ്നേഹം ആ ലോകത്തെത്തിയാൽ നമുക്കുണ്ടാകും. അച്ഛന്റെ യൂണിഫോമും വാച്ചുമെല്ലാം കെട്ടിപ്പിടിച്ച് ഞാൻ കരഞ്ഞിട്ടുണ്ട്. ആ സമയത്ത് കത്തുകളാണ്. കത്തിൽ എന്താണെഴുതിയതെന്ന് പോലും എനിക്കറിയില്ല. അമ്മയ്ക്കൊപ്പമാണ് ഞാൻ കൂടുതൽ സമയവുമുണ്ടായിരുന്നു. എന്നാലും അച്ഛനോടാണ് കണക്ഷൻ. എനിക്കുള്ളിലെ സംരക്ഷിക്കണമെന്ന ചിന്ത വന്നത് കുട്ടിക്കാലത്തെ ഈ അനുഭവങ്ങളിലൂടെയാണ്. അച്ഛൻ റിട്ടയർഡ് ആയി പിന്നീട് സിബിഐയിൽ ചേർന്നു. അതിൽ നിന്നും റിട്ടയേർഡ് ആയി ഇപ്പോൾ വീട്ടിൽ സേഫ് ആയുണ്ട്. ഞാനെവിടെ പോയാലും ആളുകളുടെ കാര്യത്തിൽ കരുതലുണ്ട്.

എനിക്കൊരു അനിയത്തിയുണ്ട്. അമ്മ ഞങ്ങളുടെ കാര്യത്തിൽ ഓവർ പ്രൊട്ടക്ടീവ് ആയിരുന്നു. അച്ഛനും അമ്മയുമാകാൻ അമ്മ നോക്കി. ഇപ്പോൾ അമ്മയുടെ കാര്യത്തിൽ വിഷമം തോന്നാറുണ്ട്. എന്നാൽ അന്ന് എനിക്കെന്റെ കാര്യത്തിലാണ് വിഷമം തോന്നിയത്. ഡാൻസ് ചെയ്യാനൊക്കെ എനിക്കിഷ്ടമായിരുന്നു. എന്നാൽ അമ്മ സമ്മതിച്ചില്ല. ഒറ്റയ്ക്കായതിനാൽ അമ്മയ്ക്ക് എന്റെ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ടായിരുന്നു.
അമ്മ ടീച്ചറായിരുന്നു. പഠനത്തിന്റെ കാര്യത്തിൽ കർക്കശക്കാരിയായിരുന്നു. ഇപ്പോൾ അമ്മയെ ഞാൻ മനസിലാക്കുന്നു. ചെറിയ പ്രായത്തിൽ വിവാഹം ചെയ്തതാണ്. ഏതോ നാട്ടിൽ ഒറ്റയ്ക്ക് മകളോടൊപ്പം കഴിയുന്നു. ഭർത്താവ് ജോലി സ്ഥലത്തും. അമ്മയുടെ അന്നത്തെ സാഹചര്യം ഇന്ന് തനിക്ക് മനസിലാകുന്നുണ്ടെന്നും രജിഷ വിജയൻ പറയുന്നു. എസ്എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.


Click it and Unblock the Notifications











