'ശ്വേതയെപ്പോലുള്ള സ്ട്രോങ്ങ് ലേഡി പ്രസിഡന്റാകണം, എന്ത് കൊണ്ട് പുരുഷന്മാർ തന്നെ പ്രസിഡന്റ് സ്ഥാനത്ത് വരുന്നു?'
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ ഇതുവരെ ജനങ്ങൾ അറിയാതിരുന്ന സിനിമയിലെ പല നീചമായ പ്രവർത്തികളും പുറം ലോകം അറിഞ്ഞ് തുടങ്ങി. മലയാളത്തിലെ പ്രമുഖ നടന്മാരിൽ ചിലർ തന്നെ കുറ്റാരോപിതരായിരിക്കുന്നവെന്ന വാർത്തയും ജനങ്ങൾ ഞെട്ടലോടെയാണ് കേട്ടത്. നടന്മാരുടെ പേരിൽ ലൈംഗീക ആരോപണങ്ങൾ വന്നതോടെ എഎംഎംഎ സംഘടനയിലെ നേതൃസ്ഥാനത്ത് ഇരിക്കുന്നവർ തന്നെ രാജിവെച്ച് ഇറങ്ങി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രതികരിക്കാതെ മോഹൻലാൽ അടക്കമുള്ളവർ രാജിവെച്ചത് ജനങ്ങളിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
അമ്മയിൽ കൂട്ടരാജി സംഭവിച്ചശേഷം പുതിയ ആളുകൾ നേതൃസ്ഥാനങ്ങളിലേക്ക് വരണമെന്നാണ് സിനിമാപ്രേമികളും ഒരു വിഭാഗം താരങ്ങളുമെല്ലാം അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഹൻലാൽ തന്നെയാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നത്.

എന്ത് കാരണം കൊണ്ടാണ് പുരുഷന്മാർ തന്നെ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്നതെന്നാണ് നടി രഞ്ജിനി ചോദിക്കുന്നത്. ശ്വേത മേനോനെപ്പോലെയുള്ളവർ നേതൃസ്ഥാനങ്ങളിലേക്ക് വരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും രഞ്ജിനി റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ സ്ഥിതി കാണുമ്പോൾ വളരെ സങ്കടമുണ്ട്.
ഇത്രയും നാൾ നിരവധി ഹിറ്റ്സ് തന്ന് ഫെയ്മസാക്കിയ ഇൻഡസ്ട്രിയാണ് മലയാളം സിനിമാ ഇൻഡസ്ട്രി. മികച്ച സംവിധായകൻ, മികച്ച സിനിമ തുടങ്ങിയ അംഗീകാരങ്ങളും കിട്ടിയിട്ടുള്ളതാണ്. അത്തരമൊരു ഇൻഡസ്ട്രിയെ കുറിച്ച് ഇങ്ങനെയൊക്കെ വരുമ്പോൾ എനിക്ക് വളരെ സങ്കടമുണ്ട്. എഎംഎംഎയിൽ പുതിയ നേതൃത്വം വരുമ്പോൾ അതിൽ കൂടുതൽ സ്ത്രീകൾ വരണം.
എനിക്ക് ഇഷ്ടം ശ്വേത മേനോനെപ്പോലെയുള്ള സ്ട്രോങ്ങായിട്ടുള്ള ലേഡി പ്രസിഡന്റാകുന്നതാണ്. എന്ത് കാരണം കൊണ്ടാണ് പുരുഷന്മാർ തന്നെ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്നത്. സ്ത്രീകൾ വരാൻ പാടില്ലേ..? ശ്വേത മേനോനെപ്പോലെയുള്ളവർ വരണമെന്നാണ് ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ അവരെപ്പോലെയുള്ള ഒരുപാട് സ്ത്രീകളുണ്ടല്ലോ. അവരെല്ലാം പ്രസിഡന്റും വൈസ് പ്രസിഡന്റുമാകണം. എല്ലാ ചെയ്ഞ്ചാകണം.
നടന്മാർക്കെതിരെ വന്ന കേസുകളിൽ ഞാൻ ഒന്നും പറയാനില്ല. ഗവൺമെന്റുണ്ടല്ലോ അവർ നോക്കിക്കോളും. അതുകൊണ്ട് ഞാനിതിൽ അധികം സംസാരിക്കാൻ പോകുന്നില്ല. കാരണം എനിക്ക് അറിയില്ല എന്താണ് നടന്നതെന്ന്. അതുകൊണ്ട് എസ്ഐടി അന്വേഷിക്കട്ടെ. ഗവൺമെന്റ് എന്തെങ്കിലും ഇൻവസ്റ്റിഗേഷൻ നടത്തി മുന്നോട്ട് പോകുന്നുണ്ടെങ്കിൽ അവർ മുന്നോട്ട് പോകട്ടെ. ഇരകൾക്ക് നീതി കിട്ടണം.

ആര് തെറ്റ് ചെയ്താലും അവർക്ക് ശിക്ഷ ലഭിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ട് ഇതുവരെ പുറത്ത് വിടാതിരുന്നതിനെ കുറിച്ച് നമുക്ക് ഗവൺമെന്റിനോടെ ചോദിക്കാൻ പറ്റുകയുള്ളു. ഇനി കോൺക്ലേവിന് പകരം ജസ്റ്റിസ് മാം എന്തൊക്കെ റെക്കമന്റ് ചെയ്തിട്ടുണ്ടോ അത് ഇനിയെങ്കിലും നടപ്പാക്കണം. ഇനി ചർച്ച വേണ്ട. ഇനിയും ചർച്ച ചെയ്ത് നാല് വർഷം വീണ്ടും കളയുന്നതിൽ അർത്ഥമില്ല. നിലവിലുള്ള റെക്കമന്റേഷൻ ഇപ്പോൾ തന്നെ നടപ്പാക്കണം.
അതാണ് എനിക്ക് ഗവൺമെന്റിനോടുള്ള റിക്വസ്റ്റ്. ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തപ്പോൾ ഉദ്ദേശിച്ച രീതിയിലല്ല ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. ഒരുപാട് മോശം കഥകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്. അത് നമ്മുടെ സിനിമാ മേഖലയെ തന്നെ ബാധിക്കും. തെലുങ്ക്, തമിഴ് എന്നിവിടങ്ങളിൽ നിന്നെല്ലാം എനിക്ക് നിരന്തരം കോൾ വരുന്നുണ്ട്.
മലയാള സിനിമയിൽ ഇങ്ങനെയാണോ എന്നാണ് അവർ ചോദിക്കുന്നത്. കോൺക്ലേവ് വെച്ചാൽ അതൊരു മീറ്റിങായി മാറും. അതിന്റെ ആവശ്യം ഇല്ല. അതിൽ അർത്ഥവുമില്ലെന്നാണ് രഞ്ജിനി പറഞ്ഞത്. അതേസമയം സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കോൺക്ലേവ് നവംബർ 23 ന് നടന്നേക്കില്ല. നിലവിലെ പ്രതിഷേധങ്ങളിൽ കോടതി നിലപാട് കൂടി വ്യക്തമായിട്ടാവും കോൺക്ലേവ് നടത്തുക.


Click it and Unblock the Notifications











