'ഫിലിംഫെയര്‍ കിട്ടിയവർ എട്ട് ടേക്കൊക്കെ എടുക്കുന്നെന്ന് പറഞ്ഞ് ശ്രീനിയേട്ടൻ അന്ന് എന്നെ കളിയാക്കി'; നടി രേഖ!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി രേഖ. ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങിയ താരം പിന്നീട് ബ്രേക്കെടുക്കുകയായിരുന്നു. ഇപ്പോൾ വളരെ സെലക്ടീവായി മാത്രമാണ് രേഖ സിനിമികൾ ചെയ്യുന്നത്. സിനിമ ഇല്ലാത്തപ്പോൾ സീരിയലുകളും ടെലിവിഷൻ റിയാലിറ്റി ഷോകളിലും രേഖ സജീവമാകും. മാത്രമല്ല സോഷ്യൽമീഡിയയിലും യുട്യൂബ് ചാനലുമായും രേഖ സജീവമായതിനാൽ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ട്.
ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വല്ലാതെ ബോറടിച്ച സമയത്താണ് താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നും മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ തനിക്ക് നല്‍കിയതെന്നും അടുത്തിടെ രേഖ പറഞ്ഞിരുന്നു. ജോര്‍ജ് ഹാരിസാണ് രേഖയെ വിവാഹം ചെയ്തത്.

ഇരുവർക്കും ഒരു മകളാണ്. അഭിയെന്ന് പേരുള്ള മകളുടെ വിശേഷങ്ങളും രേഖ പങ്കിടാറുണ്ട്. പഠനവും ജോലിയുമെല്ലാമായി വിദേശത്താണ് രേഖയുടെ മകൾ. മലയാളത്തിൽ രേഖ തൊട്ടതെല്ലാം പൊന്നായി മാറിയ സിനിമകളാണ്. മലയാളത്തിലെ മികച്ച സംവിധായകർക്കും എഴുത്തുകാർക്കും അഭിനേതാക്കൾക്കുമൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ച ചുരുക്കം ചില നടിമാരിൽ ഒരാൾ കൂടിയാണ് രേഖ.
ഇപ്പോഴിതാ ആദ്യമായി അവാര്‍ഡ് കിട്ടിയതിന്റെ അന്ന് സെറ്റില്‍ വെച്ച് നടൻ ശ്രീനിവാസന്‍ തന്നെ കളിയാക്കിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമാ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു താരം. തിരുവനന്തപുരത്ത് പാവം പാവം രാജകുമാരന്റെ ഷൂട്ടിനിടയിലാണ് താന്‍ പുരസ്കാരം കിട്ടിയ കാര്യം അറിഞ്ഞതെന്നും ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡെന്ന് പറഞ്ഞാൽ എന്താണെന്ന് പോലും ആ സമയത്ത് അറിയില്ലായിരുന്നെന്നും രേഖ പറയുന്നു.
'ദശരഥത്തിലെ അഭിനയത്തിനാണ് എനിക്ക് ആദ്യത്തെ അവാര്‍ഡ് കിട്ടുന്നത്. ആ സമയത്ത് ഞാന്‍ തിരുവനന്തപുരത്തായിരുന്നു. പാവം പാവം രാജകുമാരന്റെ ഷൂട്ടിലായിരുന്നു. അപ്പോള്‍ പ്രൊഡക്ഷനിലെ ഒരു പയ്യന്‍ വന്നിട്ടാണ് എനിക്ക് അവാര്‍ഡുണ്ടെന്ന് പറഞ്ഞത്. ഫിലിംഫെയറിലെ ക്രിട്ടിക്‌സ് അവാര്‍ഡാണ് കിട്ടിയതെന്ന് പറഞ്ഞു.'
'അന്നത്തെ പ്രായത്തില്‍ എന്താണ് ക്രിട്ടിക്‌സ് അവാര്‍ഡെന്ന് തിരിച്ചറിയാനുള്ള വിവരം ഉണ്ടായിരുന്നില്ല. ഷോട്ട് എടുക്കുന്ന സമയത്ത് എന്റെ മനസില്‍ മുഴുവന്‍ എന്താണ് ഈ ക്രിട്ടിക്‌സ് അവാര്‍ഡ് എന്നുള്ള ചിന്തയായിരുന്നു. അത് കാരണം ആ ഷോട്ട് കുറേ ടേക്ക് പോയി. ഏഴ് ടേക്കും കഴിഞ്ഞ് എട്ടാമത്തെ ടേക്കായപ്പോള്‍ ശ്രീനിയേട്ടന്‍ പറഞ്ഞു... ഇവിടെ നാഷണല്‍ അവാര്‍ഡൊക്കെ കൊടുക്കുന്നത് നല്ല അഭിനയം നോക്കിയാണ്.'

'ഫിലിംഫെയര്‍ കിട്ടിയവരൊക്കെ ഏഴും എട്ടും ടേക്കൊക്കെ പോകുന്ന അവസ്ഥയാണെന്ന്. ഇത് കേട്ടതും എനിക്ക് ചിരിയടക്കാനായില്ല. ഞാന്‍ മാത്രമല്ല സെറ്റിലുണ്ടായിരുന്ന എല്ലാവരും കൂട്ടച്ചിരിയായിരുന്നുവെന്ന്', രേഖ പറയുന്നു. മലയാളത്തിൽ ഒട്ടനവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ദശരഥത്തിലെ ആനി എന്ന രേഖയുടെ കഥാപാത്രത്തിനാണ് ആരാധകർ കൂടുതൽ. മോഹൻലാലിന്റെയും കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്ന് കണ്ടത് ദശരഥത്തിലാണ്.
അമ്മയുടെ സ്നേഹപരിലാളനകൾ ലഭിക്കാത്ത, സ്ത്രീകളെ വെറുക്കുന്ന, സ്നേഹബന്ധങ്ങളുടെ വില അറിയാത്ത, മുഴുക്കുടിയനായ, അതിസമ്പന്നനനായ, അരക്കിറുക്കനെന്ന് തോന്നിപ്പിക്കുന്ന രാജീവ് മേനോന്റെ അനാഥത്വത്തിന്റെയും ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും നൊമ്പരങ്ങളുടെയും കഥയാണ് ലോഹിതദാസിന്റെ തൂലികയിലൂടെ സിബിമലയിലിന്റെ മികച്ച അവതരണത്തിലൂടെ മലയാളികൾ അനുഭവിച്ച ദശരഥം എന്ന സിനിമ.
കാലത്തിന് മുമ്പേ പിറന്ന സിനിമയാണ് ശരിക്കും ദശരഥം. കൃത്രിമ ബീജ സങ്കലനം, സറോഗസി തുടങ്ങിയ കാര്യങ്ങൾ മലയാളികൾ കേട്ട് തുടങ്ങുന്നതിന് മുമ്പാണ് ഇത്തരം ഒരു അതിസങ്കീർണമായ വിഷയം സിബി മലയിലും ലോഹിതദാസും കൂടി മലയാള പേക്ഷകരുടെ മുന്നിൽ ലളിതമായി അവതരിപ്പിച്ചത്. മലയാള സിനിമയിലെ ഏറ്റവും ധീരമായ പരീക്ഷണമെന്ന് വിശേഷിപ്പിക്കാവുന്ന ശ്രമങ്ങളിൽ മുൻനിരയിൽ ദശരഥമുണ്ട്.


Click it and Unblock the Notifications











