'ആറ് മാസമായി അസുഖം മൂലം അവശയാണ്, അമ്മയെ ക്ഷീണിതയായി കണ്ടപ്പോൾ നെഞ്ചുലഞ്ഞു, കണ്ണീരൊപ്പാൻ പാടുപെട്ടു'
വളരെ പെട്ടന്ന് പ്രേക്ഷകര്‍ സ്വീകരിച്ച പരമ്പരകളില്‍ ഒന്നായിരുന്നു ചക്കപ്പഴം. ഒരിടയ്ക്ക് പരമ്പരയില്‍ നിന്ന് താരങ്ങള്‍ എല്ലാം പിന്മാറുകയും പരമ്പര അവസാനിപ്പിക്കേണ്ടതായും വന്നിരുന്നു. പലരും പിന്മാറിയ സാഹചര്യത്തില്‍ പകരക്കാരായി ചിലര്‍ എത്തി പരമ്പര വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനും കഴിഞ്ഞിരുന്നു. പരമ്പരയില്‍ ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, അര്‍ജുന്‍ സോമശേഖര്‍, അമല്‍ രാജീവ്, മുഹമ്മദ് റാഫി, സബീറ്റ ജോർജ് തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിച്ചത്.
ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന രസകരമായതും വളരെ സരസമായതുമായ സംഭവങ്ങളായിരുന്നു ചക്കപ്പഴം ഓരോ എപ്പിസോഡിലൂടെയും പറഞ്ഞത്. ഒട്ടനവധി താരങ്ങളെയാണ് മിനിസ്ക്രീനിന് ഈ പരമ്പരയിലൂടെ ലഭിച്ചത്. പുതുമുഖങ്ങളായി നിരവധിപേരാണ് പരമ്പരയിൽ എത്തിയത്. അവരിൽ മിക്കവരും ഇന്ന് സിനിമയിൽ തിരക്കുള്ള താരങ്ങളാണ്.

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് പരമ്പര അവസാനിച്ചത്. ചക്കപ്പഴത്തിന്റെ ഭാഗമായശേഷം ജീവിതം മാറിയ അഭിനേത്രിയാണ് സബീറ്റ ജോർജ്. ചക്കപ്പഴത്തിലെ അമ്മവേഷം സിനിമയിലേക്കുള്ള വാതിലും സബീറ്റയ്ക്ക് തുറന്ന് കൊടുത്തു. അടുത്തിടെയായി നിരവധി സിനിമകളിൽ സബീറ്റ ചെറിയ വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ സബീറ്റ പങ്കിട്ട കുറിപ്പും വീഡിയോയുമാണ് ശ്രദ്ധനേടുന്നത്.
ചക്കപ്പഴം സീരിയലിൽ മുത്തശ്ശി കഥാപാത്രം ചെയ്തിരുന്ന മുതിർന്ന നടി ഇന്ദിര ദേവിയെ സന്ദർശിച്ചതിന്റെ വീഡിയോയാണ് സബീറ്റ പങ്കുവെച്ചത്. സബീറ്റയുടെ അമ്മായിയമ്മ കഥാപാത്രമായിരുന്നു ചക്കപ്പഴത്തിൽ ഇന്ദിര ദേവിക്ക്. ചക്കപ്പഴത്തിൽ മുത്തശ്ശി കഥാപാത്രമായി ഇന്ദിര ദേവി പറയാറുള്ള തഗുകൾക്കായിരുന്നു ആരാധകർ ഏറെയും.
എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർധക്യസഹജമായ അവശതകൾ മൂലം വിശ്രമത്തിലാണ് ഇന്ദിര ദേവി. അതിനാലാണ് സബീറ്റ ജോർജ് സമയം കണ്ടെത്തി തന്റെ റീൽ അമ്മായിയമ്മയെ കാണാനെത്തിയത്. ഈ വർഷം ജനിച്ച ദിവസം എന്റെ ഓൺ സ്ക്രീൻ അമ്മയുടെ കൂടെ ചിലവഴിച്ചോട്ടെയെന്ന് പെറ്റമ്മയോട് ചോദിച്ചപ്പോൾ നോ പ്രോബ്ലം എന്നമ്മ.
പിന്നെ ഒന്നും നോക്കിയില്ല. ചക്കപ്പഴത്തിലെ എന്റെ ഈ അമ്മായിയമ്മയെ ആരും മറന്നിട്ടുണ്ടാവില്ല. രണ്ടര വർഷം കൊണ്ടുണ്ടായ ഞങ്ങളുടെ ബന്ധം അത്ര ഗാഢമായിരുന്നു. ഇന്നും അതിന് ഒരു മാറ്റവുമില്ല. അമ്മയെ ഇത്രയും ക്ഷീണിതയായി കണ്ടപ്പോൾ നെഞ്ച് ഒന്ന് ഉലഞ്ഞു. പിന്നെ ഒരുമിച്ചുണ്ടാക്കിയ പഴയ ഓർമ്മകളിലേക്ക് ഒരെത്തിനോട്ടം. യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മ കാണാതെ കണ്ണീരൊപ്പാൻ പാടുപെട്ടു.

വീണ്ടും വരാമെന്ന് പറഞ്ഞ് തിരിഞ്ഞ് നോക്കാതെ പടിയിറങ്ങിയപ്പോൾ നെഞ്ചിൽ ഒരു മരവിപ്പായിരുന്നു. എന്റെ അമ്പത്തിരണ്ടാം ജന്മദിനം എന്റെ പ്രിയപ്പെട്ട റീൽ അമ്മായിയമ്മയ്ക്കൊപ്പം ചെലവഴിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ആറ് മാസമായി ആരോഗ്യം മോശമായ അവസ്ഥയിലാണ് അമ്മ. സ്‌ക്രീനിലെ കെമിസ്ട്രിക്കപ്പുറം ഞങ്ങളുടെ സ്നേഹം തുടരുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു അമ്മേ... എന്നേക്കും എന്നാണ് സബീറ്റ കുറിച്ചത്.
നിരവധി പേരാണ് ചക്കപ്പഴത്തിലെ പ്രിയപ്പെട്ട മുത്തശ്ശിയെ വീണ്ടും കാണാൻ കഴിഞ്ഞ സന്തോഷം കമന്റുകളിലൂടെ അറിയിച്ചത്. ഇന്ദിര ദേവിയുടെ പിറന്നാൾ മറക്കാതെ എല്ലാ വർഷവും ഓർത്ത് വെച്ച് ആശംസകൾ നേരാറുള്ളയാൾ കൂടിയാണ് സബീറ്റ ജോർജ്. ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ഉപ്പും മുളകും താരം കോട്ടയം രമേശാണ്.
സിനിമാ മേഖലയിലേക്കും ചുവടുവച്ചിരിക്കുകയാണ് സബീറ്റ. സന്തോഷം, പ്രണയവിലാസം, ഐ ആം കാതലൻ എന്നിവയാണ് അടുത്തിടെ സബീറ്റ ചെയ്ത ശ്രദ്ധേയമായ സിനിമകൾ. സിംഗിൽ മദറായ സബീറ്റയ്ക്ക് രണ്ട് മക്കളാണുള്ളത്. ജനനസമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താൽ ഭിന്നശേഷിക്കാരനായി മാറിയ മൂത്ത മകനെ 2017ൽ സബീറ്റയ്ക്ക് നഷ്ടപ്പെട്ടിരുന്നു.


Click it and Unblock the Notifications