'ചില ദിവസങ്ങളിൽ എന്റെ ചെക്കൻ പൊടിമീശയൊക്കെ വെച്ച് എന്നെ കാണാൻ വന്ന് നിൽക്കുന്നതായി സ്വപ്നം കാണാറുണ്ട്'
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സബീറ്റ ജോര്‍ജ്. ചക്കപ്പഴമെന്ന പരമ്പരയിലൂടെയായാണ് താരം ശ്രദ്ധ നേടിയത്. ലളിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് പരമ്പരയ്ക്ക് ലഭിച്ചത്. പരമ്പരയില്‍ നിന്നും താന്‍ പിന്‍മാറുകയാണെന്നറിയിച്ചുള്ള സബീറ്റയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. പിന്‍മാറുന്നതിന്റെ പിന്നിലെ കാരണത്തെക്കുറിച്ച് താരം വിശദീകരിച്ചിരുന്നില്ല.
കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ പങ്കുവെച്ചുള്ള സബീറ്റയുടെ അഭിമുഖങ്ങൾ സോഷ്യല്‍മീഡിയയിലൂടെ വൈറലായി മാറിയിട്ടുമുണ്ട്. ചക്കപ്പഴത്തിലൂടെ ശ്രദ്ധനേടിയ ശേഷം സിനിമയിൽ നിന്നും നിരവധി അവസരങ്ങളും സബീറ്റയ്ക്ക് ലഭിക്കുന്നുണ്ട്. പാലായിൽ ജനിച്ച് വളർന്ന സബീറ്റ അഭിനയത്തിലേക്ക് കടക്കും മുമ്പ് വരെ വിദേശത്ത് ജോലി ചെയ്യുകയായിരുന്നു.

ഒരു മകളാണ് സബീറ്റയ്ക്കുള്ളത്. വിവാഹമോചിതയാണ് താരം. ഒരു മകൻ കൂടി സബീറ്റയ്ക്കുണ്ടായിരുന്നു. പക്ഷെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മകനെ സബീറ്റയ്ക്ക് നഷ്ടപ്പെട്ടു. ഭിന്നശേഷിക്കാരനായിരുന്ന മകനെ കുറിച്ച് പലപ്പോഴും സബീറ്റ മനസ് തുറന്ന് സംസാരിച്ചിട്ടുണ്ട്. മകന്റെ വേർപാട് സംഭവിച്ച് വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും സബീറ്റ ഇപ്പോഴും ആ ദുഖത്തിൽ നിന്നും കരകയറിയിട്ടില്ല.
ഇപ്പോഴിതാ മകന്റെ പിറന്നാൾ ദിനത്തിൽ സബീറ്റ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 'മാക്സ്... നിനക്ക് ഇന്ന് 19 വയസ് തികയുമായിരുന്നു. ചില ദിവസങ്ങളിൽ 19 വയസുള്ള എന്റെ ചെക്കൻ ഒരു പൊടിമീശയൊക്കെ വെച്ച് എന്നെ കാണാൻ ഫ്രണ്ട് ഡോറിന്റെ അവിടെ വന്ന് നിൽക്കുന്നതായി ഈ അമ്മ സ്വപ്നം കാണും.'
'അമ്മയെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരു മകനില്ലാത്തതിനാൽ ചിലർ വളരെ സൗകര്യപൂർവ്വം എന്നെ ചുറ്റിനടക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ ഓരോ തവണയും നിന്റെ ആരോഗ്യകരമായ സാന്നിധ്യത്തിനായി എൻ്റെ ഹൃദയം വേദനിക്കുന്നു. എന്നാൽ സ്വർഗത്തിലെ എൻ്റെ കാവൽ മാലാഖ ഇപ്പോൾ ശക്തനാണെന്നും നിങ്ങൾ അവനുമായി ആശയക്കുഴപ്പത്തിലാകരുതെന്നും ഞാൻ അവരോട് പറയുന്നു. സ്വർഗത്തിൽ ഇരിക്കുന്ന എന്റെ പൊന്നുണ്ണിക്ക് അമ്മേടെ ചക്കര ഉമ്മ', എന്നാണ് സബീറ്റ മകനെ കുറിച്ച് എഴുതിയത്.
ഒപ്പം മകന്റെ ചില ചിത്രങ്ങളും സബീറ്റ പങ്കുവെച്ചു. 'ഡിഫറന്‍ലി ഏബിള്‍ഡായൊരു മകന്‍ എനിക്കുണ്ടായിരുന്നു. അവനെ നോക്കുന്നതിന്റെ ആ സ്ട്രഗിളിലൂടെ കടന്നുപോയ ആളാണ് ഞാന്‍. അങ്ങനെയുള്ള കുട്ടികളുടെ അമ്മമാരെയും കെയര്‍ ടേക്കറോടുമൊക്കെ സംസാരിക്കാറുണ്ട്. എന്റെ മോനൊരു പോരാളിയായിരുന്നു.'

'മോനുണ്ടായ സമയത്ത് അവന്‍ മൂന്ന് ദിവസമെ ജീവിക്കുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. 12 വര്‍ഷം അവന്‍ ജീവിച്ചു. പറഞ്ഞവരെയെല്ലാം അവന്‍ തോല്‍പ്പിച്ചു. അതെനിക്ക് വലിയൊരു ഇന്‍സ്പിരേഷനാണ്. ചേച്ചിയെക്കൊണ്ട് പറ്റുമോ ബുദ്ധിമുട്ടായിരിക്കുമോ എന്ന് എന്തെങ്കിലും കാര്യത്തില്‍ എന്നോട് ചോദിച്ചാല്‍ ഞാനത് പ്രൂവ് ചെയ്ത് കാണിക്കും.'
'അതെനിക്ക് കിട്ടിയത് മാക്‌സില്‍ നിന്നാണ്', എന്നാണ് മുമ്പൊരിക്കൽ മകനെ കുറിച്ച് സംസാരിച്ച് സബീറ്റ പറഞ്ഞത്. 27 ആം വയസിലായിരുന്നു സബീറ്റയുടെ വിവാഹം. പന്ത്രണ്ട് വയസ് കഴിഞ്ഞ ഒരു മകളുള്ളപ്പോൾ അവളെ ഇട്ടിട്ട് അഭിനയിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് നിരവധി വിമർശനം സമൂഹത്തിൽ നിന്ന് തന്നെ നേരിട്ടാണ് സബീറ്റ ഇവിടെ വരെ എത്തിയത്.


Click it and Unblock the Notifications











