'വിഭൂതി ഇടയ്ക്കിടെ കഴിക്കുന്ന ശീലം എനിക്കുണ്ട്, പ്രത്യേക മരത്തിൽ നിന്നുണ്ടാക്കുന്ന വിഭൂതിയാണത്'; സായ് പല്ലവി!
ആദ്യ ചിത്രമായ പ്രേമത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം പിടിച്ച നടിയാണ് സായ് പല്ലവി. മലര്‍ മിസിനെ താരം മറന്നാലും പ്രേഷകര്‍ മറക്കില്ല. അത്രയേറെ ആരാധകരെ സൃഷ്ടിച്ചാണ് സായ് ചിത്രത്തില്‍ തിളങ്ങിയത്. പിന്നീട് ഇറങ്ങിയ കലിയിലും താരം തന്റെ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചു.
പിന്നീട് മോളിവുഡ് വിട്ട് തെലുങ്കിലേക്കും തമിഴിലേക്കും ചേക്കേറിയ താരത്തിനെ കാത്തിരുന്നത് കൈനിറയെ അവസരങ്ങളായിരുന്നു. അഭിനയ രംഗത്തേക്ക് വന്നിട്ട് ചുരുങ്ങിയ കാലമെ ആയുള്ളവെങ്കിലും സായ് ഇപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും വിലകൂടിയ നായികമാരില്‍ ഒരാളാണ്.
1992ൽ നീലഗിരിയിൽ ജനിച്ച സായ് പല്ലവി 2015ൽ മെഡിക്കൽ പഠനം പൂർത്തിയാക്കി. ചെറുപ്പം മുതലെ അഭിനയത്തോട് താൽപര്യമുണ്ടായിരുന്നെങ്കിലും ആ ആഗ്രഹം മാറ്റിവെച്ച് മെഡിക്കൽ കോഴ്‌സിന് ചേർന്ന് താരം ഡോക്ടറാവുകയായിരുന്നു. ഡാൻസിനോടും അതീവ താൽപര്യമുള്ളയാളാണ് സായ്.

റിപ്പോർട്ടുകൾ അനുസരിച്ച് നടി സായ് പല്ലവി തമിഴ് ചിത്രം കസ്തൂരിമാനിലും ജയം രവിയുടെ ധാം ധൂം എന്ന ചിത്രത്തിലും ചെറിയ വേഷങ്ങൾ പ്രേമത്തിൽ അഭിനയിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പ് ചെയ്തിട്ടുണ്ടത്രേ. ഡാൻസ് റിയാലിറ്റി ഷോകളിലെയും സ്ഥിരം സാന്നിധ്യമായിരുന്നു സായ് പല്ലവി. ക്ലാസിക്കലും വെസ്റ്റേണുമെല്ലാം അനായാസം താരം കൈകാര്യം ചെയ്യും.
മുപ്പത്തിയൊന്നുകാരിയായ സായ് പല്ലവിക്ക് തമിഴ്നാട്ടിൽ ആരാധകരുണ്ടായത് മാരി 2, എൻജികെ എന്നീ സിനിമകളുടെ റിലീസിന് ശേഷമാണ്. മനോഹരമായി നൃത്തം ചെയ്യുന്ന താരം യഥാർത്ഥത്തിൽ നൃത്തം പഠിച്ചിട്ടില്ല.
നൃത്തം പഠിക്കാതെ ഒട്ടുമിക്ക റിയാലിറ്റി ഷോകളിലും അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്. അടുത്തിടെയായി താരം സിനിമാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് യാത്രകളിലാണ്. ജൂലൈയിൽ താരം അമർനാഥ് ദർശനം നടത്തിയിരുന്നു. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന സായ് പല്ലവിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ യാത്രാ വിശേഷങ്ങളുമായി താരം തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.
വ്യക്തിപരമായ ഒരു കാര്യവും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാൻ ആഗ്രഹിക്കാത്ത ആളാണ് താൻ എന്നും എന്നാൽ അമർനാഥ് യാത്ര വളരെക്കാലമായി ആഗ്രഹിച്ചിരുന്നെന്നും സായ് പല്ലവി സമൂഹമാധ്യമ കുറിപ്പിൽ വെളിപ്പെടുത്തിയിരുന്നു.

മാതാപിതാക്കൾക്കൊപ്പമാണ് സായ് ക്ഷേത്രദർശനം നടത്തിയത്. ക്ഷേത്രത്തിലേക്കുള്ള ദുർഘടമായ യാത്രയ്ക്കിടെ മാതാപിതാക്കൾ ശ്വാസം മുട്ടുന്നതും നെഞ്ചിൽ കൈവച്ച് നിൽക്കുന്നതും കാണേണ്ടി വന്നതായി നടി പോസ്റ്റിൽ പറഞ്ഞിരുന്നു. അമർനാഥ് യാത്ര തന്റെ ഇച്ഛാശക്തിയേയും ശരീരത്തേയും പരീക്ഷിച്ചതായിരുന്നുവെന്നും സായ് പറഞ്ഞു.
ആരോഗ്യമുള്ള ശരീരവും ദൃഢമായ മനസ്സും ദയയുള്ള ഹൃദയവുമായി വേണം ആരും ക്ഷേത്രദർശനം നടത്താനെന്നാണ് താരത്തിന്റെ പക്ഷം. മാതാപിതാക്കൾക്കൊപ്പം തീർത്ഥയാത്രകൾ നടത്തുന്ന താരത്തിന്റെ ചിത്രം പുറത്ത് വന്നതോടെ നടി ആത്മീയതിലേക്ക് തിരിഞ്ഞുവോ എന്ന സംശയവും ആരാധകർക്കുണ്ടായിരുന്നു.
നടിയുടെ തീർത്ഥയാത്രയുടെ ചിത്രങ്ങൾ ശ്രദ്ധനേടുമ്പോൾ കുറച്ച് നാളുകൾക്ക് മുമ്പ് വിചിത്രമായ തന്റെ ഒരു ഭക്ഷണരീതിയെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുകയാണ്. വിഭൂതി തിന്നുന്ന ശീലം തനിക്കുണ്ടെന്നാണ് താരം പറഞ്ഞത്.
തനിക്ക് പലപ്പോഴും വിഭൂതി കഴിക്കുന്ന ശീലമുണ്ടെന്നും ഹാൻഡ് ബാഗിൽ എപ്പോഴും വിഭൂതി ഉണ്ടാകുമെന്നും അത് കഴിക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും സായ് പല്ലവി പറഞ്ഞു. താൻ കഴിക്കുന്നത് ഒരു പ്രത്യേക മരത്തിൽ നിന്നുണ്ടാക്കുന്ന വിഭൂതിയാണെന്നും താരം കൂട്ടിച്ചേർത്തു. തമിഴ്നാട്ടിൽ പലയിടത്തും വിഭൂതി കഴിക്കുന്നത് ഒരു പതിവാണെന്നും നടി പറയുന്നു.


Click it and Unblock the Notifications