'ആദ്യം കിട്ടിയ ശബളം അഞ്ഞൂറ് രൂപ, അന്ന് ഞാൻ പത്താം ക്ലാസിലായിരുന്നു'; പഴയകാലം ഓർത്തെടുത്ത് സാമന്ത!
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വില കൂടിയ താരമാണ് സാമന്ത റൂത്ത് പ്രഭു. നെപ്പോട്ടിസത്തിന്റെ പിന്തുണയില്ലാതെ മെറിറ്റിൽ വന്ന നടി കൂടിയാണ് സമാന്ത റൂത്ത് പ്രഭു എന്ന സിനിമാ മാസ് ഡയലോഗിന്റെ പിൻബലത്തോടെ പറയാം. പന്ത്രണ്ട് വർഷമായി ഇന്ത്യൻ സിനിമയുടെ ഭാഗമാണ് സാമന്ത. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളിൽ സാമന്ത അഭിനയിച്ച് കഴിഞ്ഞു. 2010ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായാ എന്ന തമിഴ് ചിത്രത്തിൽ അതിഥി വേഷം അഭിനയിച്ചുകൊണ്ടാണ് സാമന്ത അരങ്ങേറ്റം കുറിച്ചത്.
അതേ വർഷം തന്നെ വിണ്ണൈത്താണ്ടി വരുവായായുടെ തെലുങ്ക് റീമേക്കായ യേ മായാ ചേസാവെ എന്ന ചിത്രത്തിൽ നായികയായും സാമന്ത അഭിനയിച്ചു. ഈ ചിത്രത്തിലാണ് സാമന്തയും മുൻ ഭാർത്താവ് നാഗചൈതന്യയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് ഈച്ച, തെരി, മഹാനടി, സൂപ്പർ ഡീലക്സ്, മജിലി എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ സാമന്ത ഏറെ ശ്രദ്ധ നേടി. ആദ്യചിത്രത്തിലെ നായകനെ തന്നെ ജീവിത പങ്കാളിയാക്കിയെങ്കിലും കഴിഞ്ഞ വർഷം സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞിരുന്നു.

പുഷ്പയാണ് ഒടുവിൽ റിലീസിനെത്തിയ സാമന്ത ചിത്രം. ചിത്രത്തിലെ സാമന്തയുടെ ഐറ്റം ഡാൻസ് ഏറെ ശ്രദ്ധ നേടിയിരുന്നു. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തുവാക്കുലെ രണ്ട് കാതൽ എന്ന ചിത്രമാണ് ഇനി റിലീസിനെത്താനുള്ളത്. സാമന്തയ്ക്ക് ഒപ്പം വിജയ് സേതുപതി, നയൻതാര എന്നിവരുമുണ്ട് സിനിമയിൽ. സോഷ്യൽമീഡിയയിൽ സജീവമായ സാമന്ത ആരാധകരുമായി ഇടയ്ക്കെല്ലാം സംവദിക്കാറുണ്ട്. കഴിഞ്ഞ ദിവസം ആരാധകർക്ക് തന്നോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഇൻസ്റ്റഗ്രാമിൽ നടത്തിയ ക്യു ആന്റ് എ സെക്ഷനിലൂടെ സാമന്ത ഒരുക്കിയിരുന്നു. നിരവധി ചോദ്യങ്ങളാണ് ആരാധകർ താരത്തോട് ചോദിച്ചത്.

അവയിൽ എല്ലാത്തിനും രസകരമായ മറുപടികളാണ് സാമന്ത നൽകിയത്. അക്കൂട്ടത്തിൽ ഒരാൾ സാമന്തയോട് ചോദിച്ചത് ആദ്യത്തെ ശബളം എത്രയായിരുന്നുവെന്നാണ് അതിന് എല്ലാവരേയും ഞെട്ടിക്കുന്ന മറുപടിയാണ് സാമന്ത നൽകിയത്. 500 രൂപയായിരുന്നു തന്റെ പ്രതിഫലം എന്നാണ് സാമന്ത പറഞ്ഞത്. കൂടാതെ ആദ്യത്തെ ശബളം തനിക്ക് ലഭിച്ചത് പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നുവെന്നും സാമന്ത വെളിപ്പെടുത്തി. 'എനിക്ക് ലഭിച്ച് ആദ്യ ശബളം 500 രൂപയായിരുന്നു. അത് പത്തിലോ പന്ത്രണ്ടിലോ പഠിക്കുമ്പോഴായിരുന്നു. ഒരു ഹോട്ടലിൽ നടന്ന ഇവന്റ് എട്ട് മണിക്കൂർ ഹോസ്റ്റ് ചെയ്തതിനായിരുന്നു ആ പ്രതിഫലം ലഭിച്ചത്' സാമന്ത പറഞ്ഞു.

മാത്രമല്ല ശരീരത്തിൽ ആരും ടാറ്റു ചെയ്യാൻ പാടില്ലെന്നും സാമന്ത വിലക്കി. ടാറ്റൂ ഐഡിയകൾ നൽകാമോ എന്ന ആരാധകന്റെ ചോദ്യത്തിന് താൻ ടാറ്റൂ ചെയ്തതിൽ ഖേദിക്കുന്നുവെന്നും അത് ചെയ്യരുതായിരുന്നു എന്നുമാണ് താരം പ്രതികരിച്ചത്. നാഗചൈതന്യക്കൊപ്പം ചെയ്ത ആദ്യ ചിത്രമായ യേ മായ ചെസാവേ എന്ന ചിത്രത്തേയും അതിനൊപ്പം നാഗചൈതന്യയെയും ഓർമ്മിപ്പിക്കുന്ന ഒരു ടാറ്റൂ, നാഗചൈതന്യയുടെ വിളിപ്പേരായ ചായ് എന്ന ടാറ്റൂ, കപ്പിൾ ടാറ്റൂ എന്നിവയാണ് സാമന്ത മുൻ ഭർത്താവിന് വേണ്ടി ശരീരത്തിൽ ചെയ്തിട്ടുള്ളത്. ഇവയെല്ലാം തന്നെ മുമ്പ് സാമന്ത തന്റെ ഇൻസ്റ്റഗ്രാം പേജിൽ ആഹ്ലാദപൂർവ്വം ആരാധകർക്ക് മുമ്പിൽ പ്രദർശിപ്പിച്ചിട്ടുള്ളതാണ്.
Recommended Video

2021 ഒക്ടോബറിലായിരുന്നു വേർപിരിയുന്നതായി സാമും ചായിയും ഔദ്യോഗികമായി അറിയിച്ചത്. 2017 ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. പ്രണയം പോലെ തന്നെ ഇവരുടെ വിവാഹവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രത്യേകിച്ച് നാഗചൈതന്യയുടേത് ഒരു താരകുടുംബമാണെന്നതാണ് ഈ രീതിയിൽ ഇരുവരുടെയും ബന്ധത്തിന് വലിയ ശ്രദ്ധ ലഭിക്കാൻ കാരണം. ഇത്തരത്തിൽ ഏറെ ആഘോഷിക്കപ്പെട്ട ബന്ധം അവസാനിച്ചപ്പോഴും മാധ്യമങ്ങളടക്കം എല്ലാവരും വളരെ അധികം ശ്രദ്ധ കൊടുക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.


Click it and Unblock the Notifications