'പഴശ്ശിരാജയിലെ കനിഹയുടെ വേഷം ഞാൻ ചെയ്യേണ്ടതായിരുന്നു, അഭിനയം നിർത്തിയതിൽ സങ്കടമില്ല'; സംയുക്ത വർമ!
സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും വലിയ താൽപര്യമാണ്. വെറും നാല് വർഷം മാത്രമാണ് സംയുക്ത വർമ സിനിമയിൽ അഭിനയിച്ചത്.
ആ നാല് വർഷത്തിനുളളിൽ പതിനെട്ടോളം സിനിമകൾ ചെയ്തു. 1999 വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി സംയുക്ത അരങ്ങേറ്റം കുറിച്ചത്.
കേരളവർമ കോളജിൽ പഠിക്കുമ്പോഴാണ് സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ സംയുക്തയ്ക്ക് നായികയായി അവസരം ലഭിച്ചത്.
വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തൽ, തെങ്കാശിപ്പട്ടണം, നാടൻപെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, സായ്‌വേർ തിരുമേനി, മേഘസന്ദേശം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, നരിമാൻ, വൺമാൻ ഷോ, കുബേരൻ, മേഘമൽഹാർ തുടങ്ങി പതിനെട്ടോളം ചിത്രങ്ങളിൽ സംയുക്ത വേഷമിട്ടു.
വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം സംയുക്ത സ്വന്തമാക്കി. തൊട്ടടുത്ത വർഷം മധുരനൊമ്പരക്കാറ്റ്, മഴ തുടങ്ങിയ ചിത്രങ്ങളായിരുന്നു സംയുക്തയെ രണ്ടാമത്തെ സംസ്ഥാന പുരസ്കാരത്തിന് അർഹയാക്കിയത്.

ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത ബിഗ് സ്ക്രീനിൽ നിന്നും മറഞ്ഞത്. ഇപ്പോൾ പതിനേഴ് വർഷങ്ങൾക്ക് ശേഷം ഒരു അഭിമുഖം നൽകിയിരിക്കുകയാണ് സംയുക്ത വർമ. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ സംയുക്ത വർമ തന്റെ വിശഷങ്ങൾ പങ്കുവെച്ചു.
'സിനിമയിലേക്ക് തിരിച്ച് വരുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. അതുകൊണ്ട് അതിന് ഉത്തരവും ഇല്ല. സ്ക്രിപ്റ്റുകളും സജഷനുകളുമൊക്കെ വരാറുണ്ട്.'
'പക്ഷേ സീരിയസ് ആയിട്ടൊന്നും ആലോചിച്ചിട്ടില്ല. ഈ അടുത്ത് രണ്ട് മൂന്ന് നല്ല കഥകളൊക്കെ ഞാൻ കേട്ടു. പക്ഷേ ആ സമയത്ത് ചിലപ്പോൾ ഏന്തെങ്കിലും ക്ലാസോ വർക് ഷോപ്പുകളോ വരും പിന്നെ അതിലേക്കാകും ശ്രദ്ധ.'

'പഴശ്ശിരാജയിൽ കനിഹയുടെ റോൾ അഭിനയിക്കാൻ എന്നെ അണിയറ പ്രവർത്തകർ സമീപിച്ചിരുന്നു. ആ സമയത്ത് മകൻ വളരെ ചെറുതായിരുന്നു. അതുകൊണ്ടാണ് അഭിനയിക്കാതിരുന്നത്. സിനിമയിൽ അഭിനയിക്കാത്തതിൽ സങ്കടം തോന്നിയിട്ടില്ല.'
'കുടുംബ ജീവിതം എനിക്ക് ഇഷ്ടമാണ്. വിവാഹം കഴിഞ്ഞ് മകൻ പിറന്നപ്പോൾ മദർഹുഡ് നന്നായി ആസ്വദിക്കണമെന്ന് എനിക്കുണ്ടായിരുന്നു. യോഗയൊക്കെ വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ പഠിച്ച് തുടങ്ങി.'
'ഗർഭിണിയാകുന്നതിനൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതെല്ലാം മാറിയത് യോഗ തുടങ്ങിയ ശേഷമാണ്. ഒരുപാട് കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ദൈവം പക്ഷെ ദക്ഷനെ മാത്രമെ തന്നുള്ളൂ. ബിജു ചേട്ടനെ യോഗ ചെയ്യാൻ വിളിച്ചാൽ വരില്ല.'

'അതിനോട് താൽപര്യമില്ല. നമ്മളെന്തൊക്കെ പറഞ്ഞാലും ബിജു ചേട്ടൻ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടത് മാത്രമെ ചെയ്യൂ. യോഗ എപ്പോഴും ചെയ്യാറുണ്ട്. കഴുത്തിന് താഴേക്ക് സ്വയം ഞാൻ ശിൽപ ഷെട്ടിയാണെന്നാണ് വിചാരിച്ച് വെച്ചിരിക്കുന്നത്. കൊറോണയുടെ രണ്ടാംഘട്ടമൊക്കെ വന്ന സമയത്ത് ചെറിയ രീതിയിൽ വീട്ടിലിരുന്ന് ബോറടിച്ചിരുന്നു.'
'പിന്നെ എല്ലാം ശരിയായി. ഞാൻ ബിജു ചേട്ടനേയും മോനെയും ഓവർ കെയറിങ്ങാണ്. അവർക്ക് ഞാൻ ചിലപ്പോഴൊക്കെ ശല്യമായി മാറുന്നുണ്ടോയെന്ന് എനിക്ക് തന്നെ സംശയമുണ്ട്. വിവാഹം കഴിഞ്ഞിട്ട് ഇരുപത് വർഷം പൂർത്തിയാകുകയാണ്. രണ്ടുപേരും പരസ്പരം സഹിച്ചുകൊണ്ട് മുന്നോട്ട് പോകുന്നു.'
'ഞാൻ ഡ്രസ്സൊക്കെ ചെയ്ത് വരുമ്പോൾ ബിജു ചേട്ടൻ വരെ കളിയാക്കാറുണ്ട്. പക്ഷെ ആര് കളിയാക്കിയാലും എനിക്ക് ഉപയോഗിക്കണമെന്ന് തോന്നുന്ന ആഭരണങ്ങളൊക്കെ ഞാൻ ധരിക്കും' സംയുക്ത വർമ പറയുന്നു.


Click it and Unblock the Notifications