'മക്കളെ നോക്കാൻ പറ്റാതെ മുറിയിൽ നിന്നും ഇറങ്ങിയോടി; എല്ലാം നഷ്ടപ്പെട്ട് നിന്ന സമയത്ത് പ്രജിൻ പറഞ്ഞത്'
അഭിനയ രംഗത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണ് നടി സാന്ദ്ര ആമി. ഭർത്താവായ നടൻ പ്രജിനൊപ്പം തമിഴ്നാട്ടിൽ കുടുംബ ജീവിതം നയിക്കുകയാണ് സാന്ദ്ര ഇന്ന്. ഇരട്ടക്കുഞ്ഞുങ്ങളും ദമ്പതികൾക്കുണ്ട്. കസ്തൂരി മാൻ എന്ന സിനിമയിലൂടെയാണ് സാന്ദ്രയെ ഇന്നും മലയാളി പ്രേക്ഷകർ ഓർക്കുന്നത്. തമിഴ് സീരിയൽ രംഗത്തും സാന്ദ്ര സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കരിയറിൽ നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സാന്ദ്ര. മക്കൾക്കൊപ്പം നിൽക്കാൻ വേണ്ടിയാണ് കരിയർ മാറ്റി വെച്ചതെന്ന് സാന്ദ്ര പറയുന്നു.
മാതൃത്വം സിനിമയിൽ കാണുന്നത് പോലെ ജോളിയായിരിക്കുമെന്ന് ഞാൻ കരുതി. പക്ഷെ ഗർഭകാലത്ത് ഞാൻ ഒറ്റയ്ക്കാണ്. ആ സമയത്ത് ഛർദ്ദിയുണ്ട്. അടുത്ത് വന്ന് നോക്കാനോ, വെള്ളം തരാനോ ആളില്ല. പ്രജിന് രാവിലെയും രാത്രിയും ഷൂട്ടാണ്. ഇങ്ങനെ പോകുമ്പോൾ എന്റെയടുത്ത് ആരുമില്ല. വളരെ ബുദ്ധിമുട്ടായിരുന്നു. വെള്ളം കുടിച്ചാൽ പോലും ഛർദ്ദിക്കും. സിസേറിയനായിരുന്നു.

രണ്ട് കുഞ്ഞുങ്ങളെയും എന്റെ പക്കൽ നിന്നും എൻഐസിയിലേക്ക് കൊണ്ട് പോയി. അതെനിക്ക് ഷോക്കിംഗ് ആയിരുന്നു. ഇരട്ടക്കുട്ടികളെ എൻഐസിയുവിൽ വെക്കുമെന്ന് ഇപ്പോൾ എനിക്കറിയാം. പക്ഷെ അന്നെനിക്കത് സ്ട്രെസ് ആയി. പോസ്റ്റ് പാർട്ടം ഡിപ്രഷൻ ഒരുപാട് കാലം എനിക്കൊപ്പമുണ്ടായിരുന്നു.
അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് പ്രജിനും അധികം അറിയില്ല. സൈക്കോളജി പഠിച്ച ആളാണ് ഞാൻ. പക്ഷെ എന്നിട്ട് പോലും എന്റെ ഇമോഷനുകൾ എനിക്ക് കൈകാര്യം ചെയ്യാൻ പറ്റിയിീല്ല. ഞാൻ റൂമിൽ നിന്നും ഇറങ്ങി ഓടിയിട്ടുണ്ട്. കാരണം എന്നെക്കൊണ്ട് രണ്ട് കുഞ്ഞുങ്ങളെ നോക്കാൻ പറ്റുന്നില്ല. എൻഐസിയുവിൽ നിന്ന് 15 ദിവസത്തിന് ശേഷമാണ് കുഞ്ഞുങ്ങളെ ലഭിച്ചത്. വീട്ടിൽ ഒരു നഴ്സുണ്ടായിരുന്നു. പക്ഷെ അവർ കുഞ്ഞുങ്ങളെ മോശമായാണ് പരിചരിച്ചത്. അതോടെ കുഞ്ഞുങ്ങളെ ഞാൻ തന്നെ നോക്കുമെന്ന് തീരുമാനിച്ചു.

ഒരു കാര്യം ചോദിക്കാൻ പോലും എനിക്കൊപ്പം ആരുമില്ല. രണ്ട് മണിക്കൂർ കൂടുമ്പോൾ കുഞ്ഞുങ്ങൾക്ക് ഫീഡ് ചെയ്യണം. ഒരു കുഞ്ഞിനെ ഫീഡ് ചെയ്ത് ഉറക്കുമ്പോഴേക്കും അടുത്ത കുഞ്ഞ് ഉണരും. എനിക്കുറങ്ങാൻ ഒരു മണിക്കൂർ പോലും ലഭിക്കില്ല. പ്രജിൻ വന്ന് കരയുന്ന ഒരു കുഞ്ഞിനെ എടുക്കും. അതെല്ലാം വളരെ ബുദ്ധിമുട്ടായിരുന്നു. കുഞ്ഞുങ്ങൾക്ക് ഒരു വയസായാൽ എല്ലാം ശരിയാവുമെന്ന് കരുതി. പക്ഷെ അതുണ്ടായില്ല, കുഞ്ഞുങ്ങൾ ഓടും.
അവർ വളരെ ആക്ടീവാണ്. രണ്ട് വയസായപ്പോഴേക്കും എന്നെക്കൊണ്ട് പറ്റില്ലെന്ന് തോന്നി. മൂന്ന് വയസായപ്പോഴേക്കും അവർക്ക് എല്ലാം മനസിലാക്കാൻ തുടങ്ങി. മക്കൾ രണ്ട് പേരും എന്നോട് വളരെ അറ്റാച്ച്ഡ് ആണ്. എന്റെ ചെറിയ പ്രായത്തിൽ എന്റെ അമ്മ എന്നെ കാര്യമായി നോക്കിയിട്ടില്ല.
ആ ഇമോഷണൽ ട്രോമ കൊണ്ടാണോ എന്നറിയില്ല, ഞാൻ എന്റെ കുട്ടികളെ നല്ല രീതിയിൽ നോക്കണം. നല്ല അമ്മയായിരിക്കണം എന്നൊക്കെ മനസിവുള്ളതിനാൽ കരിയർ വിട്ട് മക്കളോടൊപ്പം ഇരിക്കാൻ താൻ തീരുമാനിക്കുകയായിരുന്നെന്നും സാന്ദ്ര വ്യക്തമാക്കി.
അച്ഛനും അമ്മയും വേർപിരിഞ്ഞതിനെക്കുറിച്ചും സാന്ദ്ര സംസാരിച്ചു. എനിക്ക് പന്ത്രണ്ട് വയസുള്ളപ്പോഴാണ് അവർ പിരിയുന്നത്. അമ്മയുടെ വിരൽ പിടിച്ച് നടന്ന ആളാണ് ഞാൻ. പെട്ടെന്ന് അമ്മ എന്നെ വിട്ടു പോയി. അമ്മ അകന്നതോടെ മാനസികമായി താൻ തകർന്ന് പോയെന്നും സാന്ദ്ര വ്യക്തമാക്കി. അതേസമയം തന്റെ ചേട്ടൻ അക്കാലത്ത് തനിക്കൊപ്പം ആശ്വാസമായി ഉണ്ടായെന്നും സാന്ദ്ര വ്യക്തമാക്കി.
ചേട്ടൻ വാഹനാപകടത്തിൽ മരിച്ച ശേഷമുള്ള ഘട്ടത്തെക്കുറിച്ചും സാന്ദ്ര സംസാരിച്ചു. ചേട്ടൻ മരിച്ചപ്പോൾ ഇനിയെങ്ങോട്ട് പോകണം എന്ന് പോലും എനിക്കറിയില്ല. ഹോസ്റ്റലിലായിരുന്നു. എന്ത് ചെയ്യണമെന്നറിയില്ല. അപ്പോൾ പ്രജിൻ പറഞ്ഞത് നീ വന്നോ ഞാൻ നോക്കിക്കോളാം എന്നാണ്. അങ്ങനെയാണ് താൻ തമിഴ്നാട്ടിലേക്ക് എത്തിയതെന്നും സാന്ദ്ര ആമി വ്യക്തമാക്കി. ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിലാണ് സാന്ദ്ര മനസ് തുറന്നത്.


Click it and Unblock the Notifications











