വസ്ത്രം മാറാൻ സ്ഥലമില്ല; സുകുമാരിയമ്മ എന്നെ വിളിച്ചു; ഞാൻ വിറച്ച് പോയി; അനുഭവം പങ്കുവെച്ച് സീമ ജി നായർ
മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച സുകുമാരി. നിരവധി ഭാഷകളിൽ സുകുമാരി അഭിനയിച്ചു. ഏത് കഥാപാത്രത്തെയും മികവുറ്റതാക്കാൻ സുകുമാരിക്ക് കഴിഞ്ഞു. അഞ്ച് പതിറ്റാണ്ട് നീണ്ട് നിന്ന കരിയറിൽ 2500 സിനിമകളിൽ സുകുമാരി അഭിനയിച്ചു. സഹപ്രവർത്തകർക്കെല്ലാം പ്രിയങ്കരിയായിരുന്നു സുകുമാരി. ഏവരോടും നന്നായി പെരുമാറുന്ന സുകുമാരിയെക്കുറിച്ച് സംസാരിക്കുകയാണ് നടി സീമ ജി നായർ. സുകുമാരിയമ്മയ്ക്കൊപ്പമുള്ള മറക്കാനാകാത്ത അനുഭവം സീമ ജി നായർ പങ്കുവെച്ചു. സഫാരി ടിവിയിലാണ് പ്രതികരണം.
സുകുമാരിയമ്മയോട് എനിക്ക് കുറച്ച് കൂടെ അടുപ്പമുണ്ട്. സുകുമാരിയമ്മയിൽ നിന്നും കണ്ട് പഠിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. അമ്മ ഒരു കെട്ട് പലഹാരവുമായാണ് ഷൂട്ടിന് വരിക. എല്ലാവർക്കും കൊടുക്കും. കിട്ടുന്ന പൈസയിൽ പാതിയും ഓരോ സാധനങ്ങൾ മേടിച്ച് ആൾക്കാർക്ക് കൊടുക്കും. ഞാനും അമ്മയും കൊല്ലത്ത് ഒരിടത്ത് ഷൂട്ടിന് നിൽക്കുകയാണ്. വസ്ത്രം മാറണം.

കടലിന് അടുത്തുള്ള അംഗൻവാടി പോലത്തെ കെട്ടിടത്തിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഡ്രസ് മാറ്റാൻ ഒരു മാർഗവും ഇല്ല. ദാവണി പോലത്തെ ഡ്രസാണ്. പാവാടയും ബ്ലൗസുമാണ്. എല്ലാം ചേഞ്ച് ചെയ്യണം. എവിടെ നിന്ന് മാറണം എന്ന് കൺഫ്യൂഷൻ. അമ്മ എന്നെ വിളിച്ചു. കോസ്റ്റ്യൂൂമറെ വിളിച്ച് ലുങ്കി കൊണ്ട് വരാൻ പറഞ്ഞു. കെട്ടിടത്തിന്റെ മൂലയിലേക്ക് കൊണ്ട് പോയി രണ്ട് വശത്തുമായി മുണ്ട് പിടിച്ച് നിന്നു. നീ മാറിക്കോളാൻ പറഞ്ഞു. ഞാൻ വിറച്ച് പോയി. കാരണം ഈ മുണ്ടിന്റെ മറവിൽ എങ്ങനെ ഡ്രസ് മാറും.
അമ്മ ഈ രണ്ട് കൈയിലും മുണ്ട് നീട്ടിപ്പിടിച്ച് ഞാനല്ലേ പറയുന്നത്, മാറിക്കോളാൻ പറഞ്ഞു. ഞാൻ ഡ്രസ് മാറിയ ശേഷം നീ മുണ്ട് ഇങ്ങനെ പിടിക്കെന്ന് പറഞ്ഞു. അമ്മയും വസ്ത്രം മാറി. സുകുമാരിയമ്മ ആയിരത്തോളം പടങ്ങളിൽ അഭിനയിച്ച ഗ്രേറ്റ് ആർട്ടിസ്റ്റാണ്. ആ അമ്മയാണ് ഒന്നും വിഷമിക്കേണ്ടെന്ന് വന്ന് പറഞ്ഞത്. ഞാൻ ഇന്നലെ വന്ന ചെറിയൊരു ആർട്ടിസ്റ്റാണ്.

ഇന്ന് കാരവാനില്ലെങ്കിൽ ഡ്രസ് മാറ്റാൻ പറ്റില്ല. എല്ലാ സൗകര്യങ്ങൾ കൊടുത്താൽ പോലും പ്രശ്നമാണ്. സുകുമാരിയമ്മയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും സീമ ജി നായർ വ്യക്തമാക്കി. കെപിഎസി ലളിത, കവിയൂർ പൊന്നമ്മ തുടങ്ങിയ നടിമാരും തനിക്ക് പ്രിയപ്പെട്ടവരാണെന്ന് സീമ ജി നായർ പറഞ്ഞു.
വർഷങ്ങളായി അഭിനയ രംഗത്ത് തുടരുന്ന സീമ ജി നായർ ജീവ കാരുണ്യ പ്രവർത്തനത്തിൽ സജീവമാണ്. 2013 ലാണ് സുകുമാരി മരിക്കുന്നത്. തീപൊള്ളലേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം. മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും സുകുമാരിയെ മറക്കാൻ പ്രേക്ഷകർക്കോ സഹപ്രവർത്തകർക്കോ കഴിഞ്ഞിട്ടില്ല. 72ാം വയസിലാണ് സുകുമാരി ലോകത്തോട് വിട പറഞ്ഞത്.


Click it and Unblock the Notifications











