സോഷ്യൽ മീഡിയ പോസ്റ്റ് കണ്ടാണ് ശരണ്യയുടെ വേര്‍പാടിനെ കുറിച്ച് അമ്മ അറിഞ്ഞത്; ഇപ്പോഴും ആ ഷോക്കിലാണെന്ന് സീമ
സിനിമാ-സീരിയല്‍ നടി ശരണ്യ ശശിയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് ആരാധകരും ബന്ധുക്കളുമെല്ലാം. വര്‍ഷങ്ങളായി കാന്‍സര്‍ രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് തിരികെ വന്ന നടിയ്ക്ക് കൊവിഡ് കൂടി ബാധിച്ചതോടെയാണ് സ്ഥിതി വഷളാവുന്നത്. മോശം സ്ഥിതിയില്‍ നിന്നും കരകയറി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം നടിയെ തട്ടിയെടുത്തത്.
പ്രിയപ്പെട്ടവരെല്ലാം ചേര്‍ന്ന് ശരണ്യയെ യാത്രയാക്കിയെങ്കിലും മകളുടെ വേര്‍പാട് ഉള്‍കൊള്ളാന്‍ ഇനിയും അമ്മയ്ക്ക് മാത്രം സാധിച്ചിട്ടില്ല. ശരണ്യ അന്തരിച്ച ദിവസം നടനും രാഷ്ട്രീയക്കാരനുമായ ഗണേഷ് കുമാര്‍ വീട്ടിലെത്തിയ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സമനില തെറ്റിയ അവസ്ഥയില്‍ പൊട്ടിക്കരയുകയായിരുന്നു ശരണ്യയുടെ അമ്മ. അവിടെയും നടി സീമ ജി നായര്‍ പിന്തുണയുമായി ഉണ്ടായിരുന്നു. ശരണ്യയെ മകളെ പോലെ സ്‌നേഹിച്ച സീമ ഈ വിഷമഘട്ടത്തെ കുറിച്ച് തുറന്ന് പറയുകയാണിപ്പോള്‍.

അസുഖ ബാധിതയായി ശരണ്യ ചികിത്സയ്‌ക്കെത്തിയ കാലം മുതല്‍ സീമ ജി നായരുടെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു. ശരണ്യയുടെ ചികിത്സയ്ക്ക് വേണ്ടിയും വീട് നിര്‍മ്മിക്കുന്നതിനുമായി സീമ നടത്തിയ ശ്രമങ്ങളെല്ലാം അഭിനന്ദനാര്‍ഹമാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ശരണ്യയുടെ വേര്‍പാടുണ്ടായത് മുതല്‍ അമ്മയ്ക്ക് പിന്തുണയുമായി ആ വീട്ടില്‍ തന്നെയായിരുന്നു സീമയും. ശരണ്യയുടെ അവസാന നിമിഷം താന്‍ ഒപ്പമായിരുന്നു എന്നതിനെ പറ്റിയും മകളുടെ മരണവിവരം അമ്മ അറിഞ്ഞത് സോഷ്യല്‍ മീഡിയ വഴിയാണെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സീമ പറയുന്നു.

ശരണ്യയുടെ അമ്മ ഇപ്പോഴും ആ വേദനയില്‍ നിന്നും പുറത്ത് വന്നിട്ടില്ലെന്നാണ് സീമ പറയുന്നത്. അവള്‍ മരിക്കുന്ന സമയത്ത് അമ്മ അടുത്ത് ഉണ്ടായിരുന്നില്ല. സ്ഥിരമായി ആശുപത്രിയില്‍ ആയിരുന്നതിനാല്‍ മകള്‍ക്ക് കൊടുക്കാനുള്ള ഭക്ഷണം ഉണ്ടാക്കാന്‍ വേണ്ടി രാവിലെ പതിനൊന്ന് മണിയോട് കൂടി അമ്മ വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ച് വരുന്നതിനുള്ളില്‍ അവള്‍ പോയി. ആ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്ന താനടക്കമുള്ള കുറച്ച് പേര്‍ക്കേ ഇതേ കുറിച്ച് അറിവ് ഉണ്ടായിരുന്നുള്ളു. അമ്മയോട് സാവധാനം കാര്യങ്ങള്‍ പറയാമെന്ന് വിചാരിച്ചെങ്കിലും അത് നടന്നില്ല.

ശരണ്യ മരിച്ചെന്ന വിവരം എങ്ങനയോ ലീക്ക് ആയി. ഇതോടെ സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം പോസ്റ്റുകള്‍ വന്ന് തുടങ്ങി. ശരണ്യയുടെ ഫോണ്‍ അമ്മയുടെ കൈയിലും ആയിരുന്നു. ചില നോട്ടിഫിക്കേഷന്‍ ആ ഫോണിലേക്ക് വന്നതോടെ അമ്മ അത് തുറന്ന് നോക്കി. ആദരാഞ്ജലികള്‍ക്കൊപ്പം മകളുടെ ഫോട്ടോ കൂടി കണ്ടതോടെയാണ് ആ വിവരം അമ്മ അറിഞ്ഞത്. സ്വന്തം മകള്‍ മരിച്ചതിനെ കുറിച്ച് അമ്മ അറിഞ്ഞത് അങ്ങനെയായിരുന്നു. പിന്നെ എങ്ങനെ അവരുടെ സമനില തെറ്റാതെ ഇരിക്കുമെന്ന് സീമ ചോദിക്കുന്നു. ഇപ്പോഴും ആ ഷോക്കില്‍ നിന്നും അവര്‍ മോചിതയായിട്ടില്ലെന്നും നടി പറയുന്നു.

അസുഖം വല്ലാതെ കൂടുതല്‍ ആയിരുന്നെങ്കിലും അവള്‍ പെട്ടെന്ന് പോവുമെന്ന് ആരും കരുതിയിരുന്നില്ല. മരണത്തെ കുറിച്ച് അവള്‍ക്കും ഭയം ഉണ്ടായിരുന്നില്ല. താന്‍ ഇപ്പോഴും മരിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു അവള്‍. ആത്മവിശ്വാസം കൂട്ടുന്നതിന് വേണ്ടി ആത്മീയമായൊരു ജീവിതത്തിലേക്ക് അവള്‍ മാറിയിരുന്നു. മരണമെന്ന ചിന്ത ശരണ്യയെ അലട്ടിയിരുന്നില്ല. അങ്ങനെ പേടിച്ചിരുന്ന കുട്ടി ആയിരുന്നെങ്കില്‍ ഇത്രയും പ്രതിസന്ധികള്‍ അവള്‍ തരണം ചെയ്യില്ലായിരുന്നു എന്നാണ് സീമയുടെ അഭിപ്രായം. അവസാന ദിവസങ്ങളിലെല്ലാം ഞാന്‍ കൂടെ തന്നെ ഉണ്ടായിരുന്നതായും നടി വ്യക്തമാക്കുന്നു.
Recommended Video

സ്വന്തം അമ്മയെ പോലെ ശരണ്യയുടെ എല്ലാ കാര്യത്തിനും കൂടെ നിന്ന വ്യക്തി സീമയായിരുന്നു. ആ സ്‌നേഹം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശരണ്യയുടെ വീടിനിട്ട പേര്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയുടെ ചിലവുകള്‍ കാരണം കേറി കിടക്കാന്‍ പോലും വീടില്ലാത്ത അവസ്ഥയിലായിരുന്നു ശരണ്യ. പലരുടെയും സഹായത്തോടെയാണ് തിരുവനന്തപുരത്ത് ഒരു വീട് നിര്‍മ്മിച്ചത്. സീമയോടുള്ള സ്‌നേഹം കാണിക്കാന്‍ സ്‌നേഹ സീമ എന്ന പേരും അതിന് നല്‍കിയിരുന്നു.


Click it and Unblock the Notifications











