രണ്ടു വർഷമായി ആരെയും അറിയിക്കാതെ പോരാടി, ഉൾക്കാെള്ളാൻ ഡോക്ടർമാർ പറയുന്നു: സീമ ജി നായർ
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന വ്യക്തിയാണ് നടി സീമ ജി നായർ. നിരവധി പേർക്ക് സഹായം നൽകാൻ സീമ ജി നായർക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മനസിലെ ഒരു ആശങ്ക പങ്കുവെച്ചിരിക്കുകയാണ് സീമ ജി നായർ. 'ശുഭദിനം. കഴിഞ്ഞകുറെ ദിവസങ്ങൾ ആയി എനിക്കത്ര ശുഭദിനം അല്ല..ശരണ്യയെ പോലെ നന്ദുനെ പോലെ ,സുരേഷിനെപോലെ അഥീനയെ പോലെ എന്റെ നെഞ്ചോടു ചേർത്ത് നിർത്തി ഒരാളുടെ ജീവന് വേണ്ടി പോരാടിക്കൊണ്ടിരുന്നു'
'കഴിഞ്ഞ രണ്ടു വർഷമായി ആരെയും അറിയിക്കാതെ ആയിരുന്നു ആ പോരാട്ടം ,പക്ഷെ പ്രതീക്ഷകൾ അസ്തമിക്കുന്ന പോലെ അറിയിപ്പുകൾ വരുന്നു. അതുൾകൊണ്ട് തുടങ്ങണം എന്ന് ഡോക്ടർമാർ പറയുമ്പോളും ഉൾകൊള്ളാൻ ആവാതെ ഞാനും അവന്റെ അമ്മയും സഹോദരനും നിൽക്കുന്നു. വിധി എങ്ങനെ വരും എന്നറിയാതെ' എന്നാണ് സീമ ജി നായർ പങ്കുവെച്ച കുറിപ്പ്.

ആരാണ് ഗുരുതരാവസ്ഥയിലെന്ന് സീമ ജി നായർ വ്യക്തമാക്കിയിട്ടില്ല. രോഗികൾക്ക് പണം സ്വരൂപിച്ച് നൽകുന്നതിനപ്പുറം ഇവരുമായി മാനസികമായി അടുക്കുകയും ചെയ്യുന്ന വ്യക്തിയാണ് സീമ ജി നായർ. ഇവരുടെ ദുഖങ്ങളിലും സന്തോഷങ്ങളിലും സീമ ജി നായർ ഒപ്പം ചേരുന്നു. മാനസികമായി ഇത്രയും അടുക്കുന്നത് സീമ ജി നായരെ മാനസികമായി ബാധിക്കാറുമുണ്ട്. ഒരിക്കൽ ഇതേക്കുറിച്ച് സീമ ജി നായർ സംസാരിക്കുകയുണ്ടായി.
സഹായിക്കുന്നതിനപ്പുറം ഈ വിഷമങ്ങൾ മനസിലേക്ക് എടുക്കുന്നത് ഒഴിവാക്കണമെന്ന് തന്നെ പലരും ഉപദേശിച്ചിട്ടുണ്ടെന്നാണ് സീമ ജി നായർ പറഞ്ഞത്. നടി ശരണ്യക്ക് ട്യൂമർ ബാധിച്ചപ്പോഴാണ് സീമ ആദ്യമായി സഹായം ചോദിച്ച് സോഷ്യൽ മീഡിയയിലേക്ക് വരുന്നത്. ശരണ്യയുടെ മരണം വരെ സീമ ജി നായർ ഒപ്പമുണ്ടായിരുന്നു. 2021 ൽ തന്റെ 35ാം വയസിലാണ് ശരണ്യ ലോകത്തോട് വിട പറയുന്നത്. പ്രതിസന്ധി ഘട്ടത്തിൽ ശരണ്യക്ക് താങ്ങായത് അമ്മ ഗീതയും സീമ ജി നായരുമാണ്.. ശരണ്യയുടെ മരണം ഗീതയെ മാനസികമായി ഏറെ ബാധിച്ചു.സീമ ജി നായരെ ചേച്ചിയുടെ സ്ഥാനത്താണ് ശരണ്യ കണ്ടിരുന്നത്. സ്വരൂപിച്ച പണം കൊണ്ട് ശരണ്യക്ക് വീട് വെച്ച് നൽകാനും സീമ ജി നായർക്ക് സാധിച്ചു.


Click it and Unblock the Notifications

