ഐവി ശശിയുമായിട്ടുള്ള കല്യാണം നടക്കാന്‍ കാരണം ജയനാണെന്ന് നടി സീമ; ഭർത്താവിൻ്റെ വേർപാടിനെ കുറിച്ചും നടി
അനശ്വര നയന്‍ ജയന്‍ മരിച്ചിട്ട് നാല്‍പത് വര്‍ഷത്തിന് മുകളിലായി. സൂപ്പര്‍ താരമായി തിളങ്ങി നില്‍ക്കുമ്പോഴാണ് ഹെലികോപ്ടര്‍ അപകടത്തിലൂടെ താരം അന്തരിച്ചത്. ഇന്നും അദ്ദേഹത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ജയനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഏറ്റവും കൂടുതല്‍ പങ്കുവെക്കാന്‍ സാധിക്കുന്ന നടിയാണ് സീമ.
ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ നായിക, നായകന്മാരായി അഭിനയിച്ചിട്ടുണ്ട്. അന്ന് തുടങ്ങിയ സൗഹൃദം അവസാനം വരെ തുടരുകയും ചെയ്തു. ഇതോടെ താരങ്ങള്‍ പ്രണയത്തിലാണെന്ന തരത്തിലും വാര്‍ത്തകളെത്തി. ഇതേ കുറിച്ച് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ സീമ വ്യക്തമാക്കിയിരിക്കുകയാണ്.

ജയനൊപ്പം പത്തൊന്‍പതോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകൡ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇതോടെ രണ്ടാളും പ്രണയത്തിലാണെന്ന തരത്തിലും വാര്‍ത്തകളെത്തി. പല മാഗസിനുകളിലും അത്തരം വാര്‍ത്ത വന്നിരുന്നു. ശരിക്കും എന്റെ വിവാഹം നടന്നത് തന്നെ ജയേട്ടന്‍ കാരണമാണ്. ഞാനും ജയനും തമ്മില്‍ പ്രണയത്തിലാണെന്ന് കേള്‍ക്കുന്നുണ്ടല്ലോന്ന് ശശിയേട്ടന്റെ അമ്മ ചോദിച്ചിട്ടുണ്ട്. അന്ന് ഞങ്ങള്‍ അംഗകുറി എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

ശശിയേട്ടന്റെ അമ്മയെ കാണനായി എന്നെ ജയേട്ടന്‍ പറഞ്ഞ് വിട്ടു. ശേഷം പുള്ളി അഭിനയിച്ച് തുടങ്ങി. എന്നാല്‍ അമ്മയെ കണ്ട് തിരിച്ച് വന്ന ഞാന്‍ ആകെ സങ്കടത്തിലായി. എന്താ കാരണമെന്ന് ചോദിച്ചപ്പോള്‍ നമ്മള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് അമ്മ പറഞ്ഞതിനെ പറ്റി പറഞ്ഞു.
അത് കേട്ടതോടെ പുള്ളിക്കാരന്‍ ടെന്‍ഷനിലായി. ഉച്ച ആയപ്പോള്‍ ശശിയേട്ടനെ പുള്ളി വിളിച്ചു. 'ശശി, അവളെന്റെ പെങ്ങളാണ്. അവളെ നീ കല്യാണം കഴിച്ചില്ലെങ്കില്‍ നീ ഗുണം പിടിക്കില്ല. അത്രേയുള്ളു എനിക്ക് പറയാന്‍ എന്നും പറഞ്ഞ് ഫോണ്‍ വെച്ചു'.

കല്യാണത്തിന് വധുവിന്റെ സഹോദരന്റെ സ്ഥാനത്ത് നിന്ന് വരന്റെ കാല് കഴുകുകയും ബാക്കി ചടങ്ങുകളൊക്കെ ചെയ്തതും പുള്ളിയാണ്. എന്റെ സഹോദരനായി പുള്ളി സ്ഥാനം എടുത്തു. അതിനുള്ള അര്‍ഹത ഉണ്ടാവണം. ജയേട്ടന്റെ വേര്‍പാട് അത്രയും വേദനയുള്ളതായിരുന്നു. എനിക്ക് മൃതദേഹം പോലും ശശിയേട്ടന്‍ കാണിച്ച് തന്നില്ല. നീ എന്തായാലും വാ, ജയേട്ടനെ കാണരുത്. നിന്റെ മനസിലുള്ള ജയേട്ടന്‍ എങ്ങനെയാണോ അങ്ങനെ തന്നെ വെച്ചോ എന്ന് പറഞ്ഞു.
Recommended Video

അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ച് പോവുന്ന റാലിയില്‍ ഞങ്ങള്‍ കൊല്ലം വരെ ഒരു ലോറിയില്‍ പോയി. വമ്പന്‍ ജനക്കൂട്ടമായിരുന്നു. ജയന്‍ മരിച്ചിട്ട് നാല്‍പത്തി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇന്നും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പോയിട്ടില്ല. ഓരോ ദിവസം കഴിയുംതോറും അത് വര്‍ധിച്ച് വരികയാണ്. മൂന്ന് കൊല്ലം പുള്ളി അഭിനയിച്ചു. അത് നാനൂറ് കൊല്ലത്തേക്കുള്ളത് പോലെയാക്കി വെച്ചാണ് പോയത്.
നല്ലൊരു ജെന്റില്‍മാന്‍, നല്ലൊരു മനുഷ്യന്‍, അദ്ദേഹത്തെ എങ്ങനെ പറയണമെന്ന് അറിയില്ല. അന്ന് പോയത് കൊണ്ടാവും ഇന്നും പുള്ളിയുടെ പേര് അതുപോലെ നില്‍ക്കുന്നത്. ഇങ്ങനെ പറയാന്‍ പാടില്ല. എങ്കിലും അത് പറയുകയാണെന്നും സീമ സൂചിപ്പിച്ചു.


Click it and Unblock the Notifications











