'ദിലീപിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്, ചാന്ത്പൊട്ട് സിനിമ കണ്ടശേഷമാണ് ആ ആഗ്രഹം വന്നത്'; ഷക്കീല
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പർതാര ചിത്രങ്ങൾക്ക് പോലും അക്കാലത്ത് ഷക്കീലാ ചിത്രങ്ങൾ വെല്ലുവിളി ഉയർത്തിയിരുന്നു. നിലവിൽ സിനിമാ തിരക്കുകൾ ഇല്ലാതെ ചെന്നൈയിൽ താമസിച്ച് വരികയാണ് താരം. ഷക്കീലയെന്ന് പേര് പുതുതലമുറയ്ക്ക് പോലും സുപരിചിതമാണ്.
വളരെ വിരളമായി മാത്രമാണ് ഷക്കീല കേരളത്തിൽ വരാറുള്ളത്. അടുത്തിടെ സംവിധായകൻ ഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് ഷക്കീലയെ ക്ഷണിച്ചത് വലിയ വിവാദമായിരുന്നു.
ഷക്കീല അതിഥിയായതിനാൽ മാള്‍ അധികൃതര്‍ പരിപാടി റദ്ദാക്കുക വരെ ചെയ്തിരുന്നു. അതിന് ശേഷം കഴിഞ്ഞ ദിവസം വെണ്ണല തൈക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി നടി ഷക്കീല എത്തിയതും വൈറലായിരുന്നു.
കേരളത്തില്‍ വീണ്ടും വരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഷക്കീല പറഞ്ഞിരുന്നു. ഗംഭീര വരവേല്‍പ്പാണ് ഷക്കീലയ്ക്ക് ക്ഷേത്രത്തില്‍ ലഭിച്ചത്. ഒട്ടേറെയാളുകള്‍ ഷക്കീലയെ കാണാന്‍ എത്തിയിരുന്നു.

ഇപ്പോഴിത മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ അനുഭവങ്ങളെ കുറിച്ച് ഷക്കീല പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ദിലീപിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഷക്കീല അഭിമുഖത്തിനിടെ വെളിപ്പെടുത്തി.
'കിന്നാരതുമ്പികളിൽ ചെറുപ്പക്കാരനായി അഭിനയിച്ച സഞ്ജുവിന് എന്നെ കാണുന്നത് തന്നെ പേടിയായിരുന്നു. അവനോട് ഞാൻ പറഞ്ഞത് എന്നെ ചേച്ചിയെ പോലെ കണ്ടാൽ മതിയെന്നാണ്.'

'അന്ന് അവൻ വളരെ ചെറിയ കുട്ടിയായിരുന്നു. കൊറോണ സമയത്ത് ഞാൻ ചാർമിളയ്ക്ക് 2000 രൂപ അയച്ചുകൊടുത്തിരുന്നുവെന്നത് സത്യമാണ്. അന്ന് എനിക്ക് അങ്ങനെ കുറച്ച് പേരെ സഹായിക്കാനുള്ള വരുമാനമുണ്ടായിരുന്നു. ഒരുപാട് പേരെയൊന്നും സഹായിക്കാൻ പറ്റിയിട്ടില്ല.'
'കഴിയുന്നത് പോലെ ഭക്ഷണം കുക്ക് ചെയ്ത് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഒരു സമയത്ത് കുടുംബജീവിതം ആഗ്രഹിച്ചിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെയൊരു ആഗ്രഹമില്ല. കാരണം എനിക്ക് ഇനി കുട്ടികളെയൊന്നും നോക്കാൻ വയ്യ. എനിക്ക് മലയാളത്തിൽ ദിലീപിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.'

'നായികയായിട്ടല്ല അദ്ദേഹത്തിനൊപ്പം എതെങ്കിലും ഒരു നല്ല കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമാണ് എനിക്കുള്ളത്. ദിലീപിന്റെ ചാന്ത്പൊട്ട് സിനിമ കണ്ടശേഷമാണ് എനിക്ക് ആ ആഗ്രഹം വന്നത്. അദ്ദേഹത്തിന്റെ പേഴ്സൺ കാര്യങ്ങളൊന്നും വെച്ചിട്ടല്ല ഞാൻ ഈ പറഞ്ഞത്.'
'ഒരുപാട് സിനിമകളിൽ അഭിനയിച്ചതിന് പണം കിട്ടാനുണ്ട്. എനിക്ക് പെട്ടന്ന് ദേഷ്യവരാറില്ല. ഞാൻ സോഫാറ്റായ ആളല്ല. പക്ഷെ ആളുകളോട് സ്നേഹത്തോടെ പെരുമാറാറുണ്ട്. ഏറ്റവും കൂടുതൽ മോശം കമന്റുകൾ എനിക്ക് കിട്ടിയിട്ടുള്ളത് എന്റെ കുടുംബത്തിൽ നിന്ന് തന്നെയാണ്.'
'അവർ ഞാൻ മലയാളം സിനിമയിൽ അഭിനയിച്ച് ഉണ്ടാക്കിയ പണം കൊണ്ടാണ് പഠിച്ചതും കല്യാണം കഴിച്ചതും ഇപ്പോൾ സുഖമായി ജീവിക്കുന്നതും.'

'എന്നെ കിട്ടിയില്ലെന്ന ദേഷ്യം കൊണ്ടാണ് പലരും മോശം കമന്റുകൾ എന്റെ വീഡിയോയ്ക്ക് താഴെ ഇടുന്നത്. സിൽക്ക് സ്മിതയുടെ സഹോദരിയായി അഭിനയിച്ചപ്പോൾ ഒരു ഷോട്ടിൽ അവർ ശരിക്കും എന്റെ കവിളിൽ അടിച്ചു. അന്ന് ഞാൻ ഒരുപാട് കരഞ്ഞു.'
'പിന്നെ എനിക്ക് അവരോട് ദേഷ്യമായിരുന്നു. പിറ്റേദിവസം സിൽക്ക് സ്മിത എന്നെ വിളിച്ച് എനിക്ക് ചോക്ലേറ്റ് നിറഞ്ഞ ബാസ്ക്കറ്റ് സമ്മാനിച്ചു. പക്ഷെ അടിച്ചതിന് അവർ സോറി പറഞ്ഞില്ല. അതിനാൽ എനിക്ക് അവരോട് ദേഷ്യം ഉണ്ടായിരുന്നു.'

'മരണത്തിന് ശേഷം കാണാനും പോയില്ല. ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയെ മനസിലാക്കിയശേഷമാണ് എനിക്ക് അവരോട് സ്നേഹം തോന്നിയത്. എനിക്ക് എപ്പോഴും അവരുണ്ടാകും സഹായത്തിന്. അവർ എന്നെ നോക്കിക്കോളും. അവർക്ക് ഞാൻ സ്വന്തം അമ്മയെപ്പോലെയാണ്.'
'അവർ നമ്മളെക്കാൾ സ്നേഹമുള്ളവരാണ്. മലയാളത്തിലെ സൂപ്പർസ്റ്റാർ ലെവലിൽ നിൽക്കുന്ന നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. 2011ൽ ആയിരുന്നു സംഭവം. കൊച്ചിയിലെ ഒരു പരിപാടിയിൽ ഞാൻ പങ്കെടുക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. നിറയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു' ഷക്കീല പറഞ്ഞു.


Click it and Unblock the Notifications