'ഒരു കോടി രൂപയുടെ സ്വർണ്ണവും ബംഗ്ലാവുമടക്കം വിലപിടിപ്പുള്ള സമ്മാനങ്ങൾ'; ഷംനയ്ക്ക് വരൻ വിവാഹ ദിവസം നൽകിയത്!
അടുത്തിടെയാണ് ചട്ടക്കാരി അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയയായ നടിയും നർത്തകിയും മോഡലുമായ ഷംന കാസിം വിവാഹിതയായത്. ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്.
ദുബായിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മീര നന്ദന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ താരമാണ് ഷംന കാസിം. വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഷംന സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഷാനിദുമൊത്തുള്ള ചിത്രങ്ങളും ഷംന നേരത്തേ പുറത്ത് വിട്ടിരുന്നു. പക്ഷെ വിവാഹ തിയ്യതിയെ കുറിച്ചൊന്നും ഷംന വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ നടി മീര നന്ദന്റെ സോഷ്യൽമീഡിയ പേജിൽ ഷംനയുടെ വിവാഹ ചിത്രം കണ്ടപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടു.
മീര ഷംനയ്ക്കും ഭർത്താവിനും ആശംസകൾ നേർന്ന് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ഷംനയും വിവാഹം കഴിഞ്ഞുവെന്ന കാര്യം വെളിപ്പെടുത്തി രംഗത്തെത്തി. ഒപ്പം വിവാഹ ചിത്രങ്ങളും ഷംന പങ്കുവെച്ചു.

സ്റ്റുഡിയോ 360 ബൈ പ്ലാൻ ജെ ഇവന്റ് കമ്പനിയാണ് ഷംനയുടെ വിവാഹ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വിവാഹ ദിവസം പച്ചയും ഓറഞ്ചും സ്വർണ്ണ നിറവും കലർന്ന സാരിയും ചുവന്ന നിറത്തിലുള്ള കസവ് തട്ടവും ആഭരണങ്ങളും അണിഞ്ഞാണ് എത്തിയത്.
റിസപ്ഷന് ചുവപ്പും ചാരനിറവും കലർന്ന ലഹങ്കയും സിംപിൾ ആഭരണങ്ങളുമായിരുന്നു ഷംനയുടെ വേഷം. ദുബായിൽ അത്യാഢംബര പൂർവം നടന്ന വിവാഹത്തിൽ ഒട്ടനവധി സിനിമാ താരങ്ങൾ പങ്കെടുത്തിരുന്നു.

അതേസമയം വിവാഹ ദിവസം വരൻ ഷാനിദ് ഷംനയ്ക്ക് നൽകിയ സമ്മാനങ്ങളാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. സിനിമ താരങ്ങളുടെ വിവാഹ സമയത്ത് ഇത്തരത്തിൽ വിലപിടിപ്പുള്ള സമ്മാനങ്ങൾ കൈമാറുന്നത് ഇപ്പോൾ പതിവാണ്.
മുപ്പത് കോടിയോളം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഷംനയ്ക്ക് ഭർത്താവ് ഷാനിദ് വിവാഹ ദിനത്തില നൽകിയത് എന്നാണ് റിപ്പോർട്ട്. അതിൽ 1.30 കോടി വിലവരുന്ന 2700 ഗ്രാം സ്വർണം, 25 കോടിയുടെ ബംഗ്ലാവ്, വിലകൂടിയ ആഢംബര കാറ് എന്നിവയുൾപ്പെടുന്നതായാണ് റിപ്പോർട്ട്.

എല്ലാ സ്വത്തുക്കളുടേയും ആകെ മൂല്യമാണ് 30 കോടിയോളം രൂപ. ഈ റിപ്പോർട്ടുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നടി ആഡംബര പൂർണമായ ജീവിതശൈലിയാണ് ഇപ്പോൾ നയിക്കുന്നത്.
തമിഴ്, തെലുങ്ക് ഭാഷകളിൽ പൂർണ്ണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. കണ്ണൂർ സ്വദേശിനിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞ് പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറി. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു.

മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. കൂടാതെ റിയാലിറ്റി ഷോകളിൽ വിധി കർത്താവായും ഷംന എത്താറുണ്ട്.
'സത്യത്തിൽ എനിക്കാണ് ആദ്യം ഇങ്ങനെയൊരു ഇഷ്ടം തോന്നുന്നത്. വീട്ടുകാർ എനിക്കായി കല്യാണാലോചന നടത്തുമ്പോൾ ഒരുപാട് നിബന്ധനകൾ ഞാൻ വയ്ക്കാറുണ്ടായിരുന്നു. ഇക്കയുടെ കാര്യം എന്നോട് ചോദിച്ചപ്പോൾ എനിക്കും ഇഷ്ടമായിരുന്നു.'

'അദ്ദേഹത്തോട് സംസാരിച്ചപ്പോൾ കുഴപ്പമൊന്നുമില്ല. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒരുമാസത്തിനുള്ളിൽ തീരുമാനമായി. അല്ലാതെ കുറേനാൾ പ്രേമിച്ചുനടക്കലൊന്നും ഉണ്ടായില്ല. എനിക്ക് ഇക്കയോട് സംസാരിക്കുമ്പോൾ ഭയങ്കര കംഫർട്ട് തോന്നിയിരുന്നു.'
'ഈയൊരു വിവാഹാലോചനകൊണ്ട് എനിക്കാരെയും വിഷമിപ്പിക്കേണ്ടി വന്നിട്ടില്ല. രണ്ട് വീട്ടുകാരുടേയും സമ്മതത്തോടെയാണ് ഇത് നടന്നത്. രണ്ട് വീട്ടുകാരുടേയും സന്തോഷം പ്രധാനമാണ്' എന്നാണ് വിവാഹം ഉറപ്പിച്ച ശേഷം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷംന പറഞ്ഞത്.


Click it and Unblock the Notifications