'മലയാളം ഇന്റസ്ട്രിയിൽ നിറയെ പൊളിറ്റിക്സുണ്ട്, കിളവിയുടെ വരെ കതകിന് മുട്ടുന്ന സ്വഭാവമുള്ള ആളുകളാണ് അവിടെ'
ഒരു കാലത്ത് മലയാള സിനിമയിലും സീരിയലുകളിലും നിറഞ്ഞ് നിന്ന താരമായിരുന്നു ശാന്തി വില്യംസ്. പ്രമുഖ ഛായാഗ്രാഹകനായിരുന്ന വില്യംസായിരുന്നു ശാന്തിയുടെ ഭർത്താവ്. തമിഴ് സീരിയലുകളിലാണ് ശാന്തി ഇപ്പോൾ അഭിനയിക്കുന്നത്. പളുങ്ക്, രാക്കിളിപ്പാട്ട്, യെസ് യുവര്‍ ഹോണര്‍ തുടങ്ങിയവയാണ് മലയാളത്തിൽ ശാന്തി അഭിനയിച്ച് ശ്രദ്ധനേടിയിട്ടുള്ള പ്രധാന സിനിമകൾ. അടുത്തിടെ ഒരു അഭിമുഖത്തിൽ ശാന്തി തന്റെ ഭർത്താവ് മരിച്ചപ്പോൾ നടൻ മോഹൻലാൽ വന്നില്ലെന്നും അദ്ദേഹം നന്ദി ഇല്ലാത്തവനാണെന്നും പറഞ്ഞത് ഏറെ വൈറലായിരുന്നു.
ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാളം സിനിമയിലെ താരങ്ങളുടെ പേരിൽ രൂപം കൊണ്ടിട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ശാന്തി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമാ ഇന്റസ്ട്രിയെ പറ്റി സംസാരിക്കാൻ പോലും താൻ താൽപര്യപ്പെടുന്നില്ലെന്നും സ്ത്രീകൾക്ക് സേഫായി പോകാൻ പറ്റിയ ഇന്റസ്ട്രിയല്ല മലയാളമെന്നും ശാന്തി പറയുന്നു.

ആഗായം തമിഴ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. മലയാള സിനിമാ ഇന്റസ്ട്രിയെ പറ്റി സംസാരിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. കാരണം... നിറയെ പൊളിറ്റിക്സ് അവിടെയുണ്ട്. നീയാണോ വലിയവൻ ഞാനാണോ വലിയവൻ എന്നതുമായി ബന്ധപ്പെട്ട് അടക്കം പൊളിറ്റിക്സുണ്ട്. അതുപോലെ സ്ത്രീകൾക്ക് സേഫായി പോകാൻ പറ്റിയ ഇന്റസ്ട്രിയല്ല.
66 വയസോ തൊണ്ണൂറ് വയസോ ഉള്ള കിളവിയാണെങ്കിലും രാത്രിയിൽ വന്ന് അവരുടെ കതക് തട്ടുന്ന സ്വഭാവമുള്ള ആളുകളാണ് അവിടെയുള്ളത്. അത് എനിക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല. ഞാൻ കുറേ നാളായി സിനിമ ചെയ്യുന്നു. പക്ഷെ നമ്മുടെ ആളുകൾ വന്ന് കതക് തട്ടുകയോ മോശമായി സംസാരിക്കുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ തമിഴ്, ആന്ധ്ര ഇന്റസ്ട്രിയെ ഇക്കാര്യത്തിൽ തൊഴുത് കുമ്പിടും ഞാൻ.
കാരണം ഇവിടെയുള്ളവർക്കെല്ലാം വയസ് എത്രയാണ്, മറ്റുള്ളവരുടെ വികാരങ്ങൾ എല്ലാം അറിയാവുന്നവരാണ്. അതുപോലെ പല സ്ത്രീകളും തങ്ങളെ ഇന്റസ്ട്രിയിലെ ആളുകൾ അഡ്ജസ്റ്റ്മെന്റിന് വിളിച്ചുവെന്നത് പരസ്യമായി പറയുന്നത് കേൾക്കാറുണ്ട്. അങ്ങനെ പറയേണ്ട ആവശ്യമെന്താണ്..? താൽപര്യമില്ലെങ്കിൽ അപ്പോൾ തന്നെ അത് പറഞ്ഞിട്ട് പോയാൽ പോരെ. ഇത്തരം കാര്യങ്ങൾക്ക് പബ്ലിസിറ്റി കൊടുത്താൻ പിന്നെയാരും അവസരം നൽകാൻ വിളിക്കില്ല.
ചില വിഷയങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഒരുപാട് ആലോചിക്കണം. ഇന്റസ്ട്രിയിൽ വർക്ക് ചെയ്യുമ്പോൾ എന്തെങ്കിലും തെറ്റ് സംഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവിടെ തന്നെ വെച്ച് അത് ക്ലിയർ ചെയ്യണം. അല്ലാതെ പബ്ലിസിറ്റി കൊടുക്കരുത്. അങ്ങനെ ചെയ്യുന്നത്... ഓടയിൽ കിടക്കുന്ന വസ്തുകൾ നമ്മുടെ ശരീരത്തിൽ നമ്മൾ തന്നെ ഇടുന്നതിന് തുല്യമാണെന്നുമാണ് ശാന്തി വില്യംസ് പറഞ്ഞത്.

മുകേഷ്, സിദ്ദീഖ്, ഇടവേള ബാബു, ജയസൂര്യ, ബാബുരാജ് തുടങ്ങിയ താരങ്ങൾക്കെതിരെയാണ് ലൈംഗികാരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ കൂട്ടരാജിയും കഴിഞ്ഞ ദിവസമുണ്ടായി. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ 16 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി രാജിവച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അമ്മയ്ക്കുള്ളിൽ ഉയര്‍ന്ന അമർഷവും നേതൃത്വത്തോടുള്ള എതിർപ്പും സംഘടനയെത്തന്നെ പിളർത്തിയേക്കും എന്ന സ്ഥിതിയിലാണ് രാജിയാണ് ഉചിതം എന്ന തീരുമാനത്തിലേക്ക് ഭാരവാഹികൾ എത്തിയത്. നിലവിലുള്ള ഭരണസമിതി അടുത്ത രണ്ട് മാസം അഡ്ഹോക്കായി പ്രവർത്തിക്കും. അംഗങ്ങൾക്ക് പദവിയുണ്ടാകില്ല. അമ്മ തുടർന്ന് വരുന്ന കൈനീട്ടം, ചികിത്സാസഹായം തുടങ്ങിയവ ഈ സമിതിയുടെ നേതൃത്വത്തിലാവും.
രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. സംഘടനയുടെ കെട്ടുറപ്പ് നിലനിർത്തുക അത്യാവശ്യമെന്ന് വന്നതോടെയാണ് ഒരു ധാർമിക കാര്യമെന്ന നിലയിൽക്കൂടി രാജിക്കാര്യത്തിലേക്ക് കടക്കാമെന്ന് നേതൃത്വം തീരുമാനിച്ചത്.


Click it and Unblock the Notifications