'എന്റെ കണ്ണുകളായിരുന്നു അദ്ദേഹത്തിന് ആവശ്യം, പത്മരാജൻ സാറിനെ ഓർക്കാത്ത ദിവസമില്ല'; ശാരി പറയുന്നു
2022ലും പെണ്ണിന് അവളുടെ പരിശുദ്ധിയാണ് എല്ലാം അത് നഷ്ടമായാൽ അവളുടെ ജീവിതം അവസാനിച്ചു എന്ന് പറഞ്ഞ് നടക്കുന്ന സദാചാര മലയാളികൾക്ക് മുന്നിൽ ആ ചിന്താഗതിക്കെതിരായി പത്മരാജൻ എന്ന സംവിധായകൻ തൂലിക ചലിപ്പിച്ചപ്പോൾ പിറന്ന സിനിമായാണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ക്ലാസിക്ക്. താൻ സ്നേഹിച്ച പെൺകുട്ടിയെ അവളുടെ രണ്ടാനച്ഛൻ പീഡിപ്പിക്കുന്നതും നായകൻ അതൊന്നും വക വെക്കാതെ നായികയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതിലൂടെയുമാണ് സിനിമ അവസാനിക്കുന്നത്.
ഏറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയത്തെ അത്രയേറെ മനോഹരമായിട്ടാണ് പത്മരാജൻ എന്ന സംവിധായകൻ സ്ക്രീനിലെത്തിച്ചത്. മികച്ച പ്രണയ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ മുൻപന്തിയിൽ കൊണ്ടു വെക്കാവുന്ന സിനിമ കൂടിയാണിത്. ശാരി എന്ന നടി മലയാളിക്ക് സുപരിചിതയായതും പത്മരാജന്റെ മാജിക്ക് നിറഞ്ഞ് നിന്ന ഈ സിനിമയിലൂടെയായിരുന്നു. ശേഷം ശാരിയുടെ വെള്ളാരം കണ്ണുകളും ചിരിയും മലയാളി ദത്തെടുത്തു. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾക്ക് ശേഷം പിന്നെയും നിരവധി സിനിമകൾ ശാരിക്ക് വേണ്ടി പിറന്നു.

അങ്ങനെ നൂറോളം സിനിമകളുടെ ഭാഗമായി. തെന്നിന്ത്യൻ സിനിമയിൽ നാല് പതിറ്റാണ്ട് തികയ്ക്കുകയാണ് ശാരി ഇപ്പോൾ. വിവാഹത്തിന് ശേഷമാണ് ശാരി സിനിമയിൽ നിന്നും വിട്ടുനിന്നത്. പിന്നീട് ഇടയ്ക്കൊക്കെ ചില മലയാള സിനിമകളിൽ മുഖം കാണിച്ച് പോയി. ഇപ്പോൾ ഏഴ് വർഷങ്ങൾക്ക് ശേഷം മുഴുനീള കഥാപാത്രമായി മലയാളികളുടെ ദത്തുപുത്രി തിരികെ സ്ക്രീനിൽ നിറയാൻ പോവുകയാണ് ജനഗണമന എന്ന സിനിമയിലൂടെ. ശാരിയെ വർഷങ്ങൾക്ക് ശേഷം വീണ്ടും സ്ക്രീനിൽ കാണാൻ കഴിയുമെന്നത് തന്നെയാണ് മലയാളികളെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം. വീണ്ടും തിരിച്ച് വരാൻ ഒരുങ്ങുമ്പോഴുള്ള പ്രതീക്ഷകളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ശാരി.

സാധന എന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വീണ്ടും മലയാള സിനിമയുടെ ഭാഗമായപ്പോഴുള്ള അനുഭവങ്ങളും പഴയ ഓർമകളും പൊടി തട്ടിയെടുത്തത്. 'പത്മരാജൻ സർ എന്നെ കാണാൻ ആദ്യമായി ചെന്നൈയിൽ വന്നിട്ട് പറഞ്ഞത് ഈ കണ്ണുകളാണ് തന്റെ പുതിയ കഥാപാത്രത്തിന് ആവശ്യമെന്നാണ്. മലയാളത്തിൽ നടിമാർ ഇല്ലാത്തത് കൊണ്ടല്ല താൻ വന്നതെന്നും മുഖത്തെ ഭാവങ്ങൾ ജനങ്ങളിലേക്ക് വേഗമെത്താൻ കണ്ണ് സഹായിക്കുമെന്നും പറഞ്ഞു. എല്ലാവരും എന്നോട് പറയാറുണ്ട് കണ്ണ് ഭാഗ്യമാണെന്ന്. പത്മരാജൻ സാറിനെ ഓർക്കാത്ത ഒരു ദിവസം പോലും എനിക്കില്ല. ഇങ്ങനെ ഒരു ജീവിതം തന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം മാത്രമാണ് കൂടെയുള്ളത്.'

'ദേശാടനക്കിളി കരയാറില്ല എന്ന സിനിമയുടെ ക്ലൈമാക്സിൽ ആ പെൺകുട്ടികൾ ജീവനൊടുക്കേണ്ടി വരുന്നത് അന്നത്തെ സാമൂഹിക ചുറ്റുപാടുകൾ കൊണ്ടാണ്. പെൺകുട്ടികളുടെ കുസൃതികളെ ഉൾക്കൊള്ളാൻ തക്ക രീതിയിൽ സമൂഹം വളർന്നിരുന്നില്ല. ഇന്നായിരുന്നു ആ സിനിമയെങ്കിൽ ക്ലൈമാക്സ് ഒരിക്കലും അങ്ങനെ ആവില്ലായിരുന്നു. കുടുംബവും കുട്ടികളും ആകുമ്പോൾ അഭിനയം തുടരാൻ ബുദ്ധിമുട്ടാക്കും. നായകനാണ് സിനിമയിൽ പ്രാധാന്യം കൂടുതൽ ലഭിക്കുന്നത് എന്നത് ശരിയാണ്. മകൾ കല്യാണിയുടെ പഠനത്തിന് വേണ്ടിയാണ് ചെറിയ ബ്രേക്ക് എടുത്തത്. മകളുടെ പഠനം കഴിഞ്ഞ് ജോലി ആയി. എന്റെ ഉത്തരവാദിത്തങ്ങൾ അൽപം കുറഞ്ഞു. ഇനി നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ അഭിനയിക്കാമെന്ന് കരുതുന്നു.'
Recommended Video

'ജനഗണമനയിൽ ഷഹാന എന്ന ശക്തമായ കഥാപാത്രമാണ് ചെയ്യുന്നത്. ഇതിനു മുമ്പ് പലരും അനേകം കഥകളുമായി സമീപിച്ചിരുന്നു. കഥാപാത്രം ഇഷ്ടമാവാത്തതിനാൽ നിരസിച്ചു. വളരെ ബോൾഡായ അധ്യാപികയും അമ്മയുമാണ് ഷഹാന. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും സിനിമ ഒരു പോലെ തൃപ്തിപ്പെടുത്തും. പൃഥ്വിരാജ് എന്ന നടന്റെ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. ക്യാംപസിലെ ചോക്ലേറ്റ് ബോയ് ഇന്ന് ശക്തമായ കഥാപാത്രങ്ങളെ അനായാസം ചെയ്യുന്ന മികച്ച നടനായി മാറിയിരിക്കുന്നു. പൃഥ്വിയുടെ സിനിമകൾ കാണുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്' ശാരി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications