സിനിമാ രംഗം വിട്ട ആദ്യ ദിവസം തന്നെ ചെയ്തത്; ആശകൾ അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു; ഷീല
മലയാളികളുടെ മനസ്സിലെ അനശ്വര നായികയാണ് ഷീല. മലയാളി പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ആദ്യ നടിമാരിലൊരാൾ ഷീലയായിരുന്നു. ഒട്ടനവധി സിനിമകളിൽ ഷീല അഭിനയിച്ചു. പ്രേം നസീർ, ഷീല ജോഡി ബിഗ് സ്ക്രീനിൽ ഹിറ്റുകളുടെ വലിയൊരു നിര തന്നെ സൃഷ്ടിച്ചു. ഷീലയ്ക്ക് ശേഷം വന്ന തലമുറയിൽ ശക്തമായ കഥാപാത്രങ്ങൾ ലഭിച്ച നടിമാർ കുറവാണെന്ന് പ്രേക്ഷകർ പറയുന്നു. മലയാള സിനിമയിൽ സൂപ്പർ സ്റ്റാർ തരംഗം വരുന്നതിന് മുമ്പായിരുന്നു നായിക നടിമാരുടെ സുവർണ കാലഘട്ടം.
ഷീലയെക്കൂടാതെ ശാരദ, ജയഭാരതി തുടങ്ങിയ നടിമാരും അന്ന് പ്രശസ്തരായിരുന്നു. ഇവരെല്ലാം ഇന്ന് സിനിമകളിൽ നിന്നകന്നു. ഏറെ നാളുകൾക്ക് ശേഷം ഷീല നായികയായെത്തുന്ന സിനിമയാണ് അനുരാഗം. മകനൊപ്പം സമയം ചെലവഴിക്കാൻ വേണ്ടിയാണ് ഷീല നായിക നടിയായിരിക്കെ കരിയർ ഉപേക്ഷിച്ചത്. അന്നത്തെ തീരുമാനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷീലയിപ്പോൾ.സിനിമാ ഡാഡിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

അവസാനത്തെ ഷൂട്ടിംഗ് ദിവസം കഴിഞ്ഞ് അഭിനയം നിർത്തി വീട്ടിലേക്ക് പോവുമ്പോൾ ആദ്യം ചെയ്തത് ബേക്കറിയിൽ നിന്നും മൈസൂർ പാക്ക് വാങ്ങുകയാണെന്ന് ഷീല തുറന്ന് പറഞ്ഞു. അതുവരേക്കും ഡയറ്റിംഗായിരുന്നു. വണ്ണം വെക്കാൻ പാടില്ലല്ലോ. വീട്ടിൽ എന്റെ റൂം മുകളിലാണ്. എന്റെ അമ്മയും പിള്ളേരും കഴിച്ച് കാെണ്ടിരിക്കുകയായിരിക്കും, ഞാൻ നോക്കാതെ മുകളിലേക്ക് ഓടും. അവിടെ ഇരുന്നാൽ കഴിച്ച് പോവും. ഞാനെന്റെ ആശകളൊക്കെ അടക്കി വെച്ചിരിക്കുകയായിരുന്നു.
അവസാന ദിവസം ഞാൻ പോവുകയാണ് ഇനി സിനിമയിലേക്ക് വരത്തേയില്ല എന്ന് എല്ലാവരോടും പറഞ്ഞു. അവസാനത്തെ ഷോട്ട് ടിആർ ഓമന എനിക്ക് ഉണ്ണിയപ്പം കൊടുക്കുന്നതാണ്. ഒരെണ്ണം പകുതി കഴിച്ചു. വണ്ണം വെക്കുമല്ലോ എന്നോർത്ത് വിട്ടു. പിന്നെയാണ് ഓർത്തത് അവസാന ദിവസമാണെന്ന്. എന്നിട്ട് അത് മുഴുവനും കഴിച്ചു. യാത്ര പറഞ്ഞ് കാറിൽ കയറി. നല്ലൊരു സ്വീറ്റ് കടയുണ്ട്.
ആ കട കാണുമ്പോൾ എത്രയോ പ്രാവശ്യം തിരിഞ്ഞിരുന്നിട്ടുണ്ട്. കണ്ടാൽ കൊതിയാവും. അവസാന ദിവസം അവിടെ നിന്ന് മൈസൂർ പാക്ക് വാങ്ങി വയറ് നിറയെ കഴിച്ചു. പിന്നെ 18 കൊല്ലം തീറ്റ തന്നെയായിരുന്നു. ജീവിതം ആസ്വദിച്ചു. മകനൊപ്പം കറങ്ങലും ലോകം മുഴുവനും കാണലുമായിരുന്നു ഇടവേളയെടുത്ത സമയത്ത് ചെയ്തിരുന്നതെന്നും ഷീല ഓർത്തു.
സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ലായിരുന്നു. അമ്മ പറഞ്ഞത് കൊണ്ട് അഭിനയിച്ചതാണ്. ഞങ്ങൾ പത്ത് പേരുള്ള കുടുംബമാണ്. അവരുടെ കൂടെ കളിക്കാനുള്ള സമയം പോവുമല്ലോ, സെറ്റിൽ കൊണ്ട് പോയി ഇരുത്തുമല്ലോ എന്നായിരുന്നു ചിന്തിച്ചത്. വീട്ടുകാർ കൊണ്ട് പോയി അഭിനയിപ്പിച്ചു. അതിനുള്ള കാശ് അവർ തന്നെ വാങ്ങി. അമ്മ എന്നോട് ചോദിച്ചു എന്താണ് വേണ്ടതെന്ന്.

വയറുവേദന വരുമ്പോൾ പിള്ളേർക്ക് കൊടുക്കുന്ന ഗ്രേപ് വാട്ടർ വേണമെന്ന് പറഞ്ഞു. ഞാൻ രണ്ടാമത്തെ മകളാണ്. എന്റെ താഴെ ഇനിയും എട്ട് പേരുണ്ട്. ഓരോ തവണ അവർക്ക് വയറ് തവണ വരുമ്പോഴും ഗ്രേപ് വാട്ടർ കൊടുക്കും.
ഞങ്ങളെല്ലാം വന്ന് ആ ടീ സ്പൂൺ നക്കും. എന്റെ ജീവിതത്തിൽ ഏറ്റവും രുചിയുള്ള സാധനം ഗ്രേപ് വാട്ടറായിരുന്നു. വലിയൊരു കുപ്പി ഗ്രേപ് വാട്ടർ എനിക്ക് മേടിച്ച് തന്നു. ഞാൻ പുറകെ പോയി കഴിച്ചു. കാൽഭാഗം കഴിച്ചപ്പോൾ തന്നെ വല്ലാതായെന്നും ഷീല ഓർത്തു. ആദ്യത്തെ ഇരുപതോളം സിനിമകൾ കഴിഞ്ഞ ശേഷമാണ് സിനിമാ അഭിനയം ഇഷ്ടപ്പെട്ട് തുടങ്ങിയതെന്നും നടി വ്യക്തമാക്കി.


Click it and Unblock the Notifications