'സംവിധായകന് മദ്യപിച്ച് ബോധം പോയി, ഇപ്പോൾ ഇറങ്ങണമെന്ന് ആ സ്ത്രീയും'; സംഭവിച്ചതിനെക്കുറിച്ച് ഷീല
രണ്ട് പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞു നിന്ന പഴയകാല നായികയാണ് നടി ഷീല. 1998 ഓടെ അഭിനയം നിർത്തിയ ഷീല പിന്നീട് 2003 ൽ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്. തിരിച്ചു വരവ് അവിസ്മരണീയമാക്കിയ ഷീല പിന്നീട് ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെ എന്ന സിനിമയിലെ അഭിനയത്തിന് 2004 ൽ മികച്ച സഹനടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടി.
അഭിനയത്തിന് പുറമെ നാലോളം സിനിമകൾ ഷീല സംവിധാനവും ചെയ്തിട്ടുണ്ട്. എങ്ങനെയാണ് സംവിധാനത്തിലേക്ക് എത്തിപ്പെട്ടതെന്നതിനെ പറ്റി സംസാരിക്കുകയാണ് ഷീല ഇപ്പോൾ.

ഒരു സംവിധായകന്റെ അസാന്നിധ്യം മൂലം പെട്ടന്ന് കുറച്ചു സീനുകൾ തനിക്ക് എടുക്കേണ്ടി വന്നപ്പോഴാണ് സംവിധാനം ചെയ്യാൻ പറ്റുമെന്ന് മനസ്സിലാക്കിയതെന്ന് ഷീല പറയുന്നു. 'അന്നൊക്കെ ഷോട്ട് കഴിഞ്ഞാൽ ഞാൻ പുറത്തേക്കൊന്നും പോവില്ല. സെറ്റിൽ തന്നെ ഇരിക്കും. ഡയരക്ടർമാർ ചെയ്യുന്നതും ക്യാമറ എങ്ങനെയാണ് വെക്കുന്നതുമെല്ലാം നോക്കും. പിന്നെ സത്യൻ സാറോടൊക്കെ പറയും, ഇവിടെ ഒരു ക്ലോസ് അപ്പ് വേണമായിരുന്നു, അല്ലെങ്കിൽ എന്തിനാണ് ഇവിടെ ക്ലോസ് അപ്പ് വെക്കുന്നത് എന്നൊക്കെ'

'ബാംഗ്ലൂരിൽ ഒരു സിനിമയുടെ ഷൂട്ടിംഗിന് പോയിരുന്നു. ആ വീട്ടിലെ സ്ത്രീ മാസത്തിൽ ഒരു ദിവസം വീട്ടിൽ പിങ്ക് നിറത്തിലുള്ള സാധനങ്ങളെല്ലാം വെക്കും. മറ്റൊരു ദിവസം അത് മാറ്റി സിൽവർ നിറത്തിലുള്ളത് വെക്കും. മാസത്തിൽ ഒരു തവണ ഇങ്ങനെ അവർ വീട് അലങ്കരിക്കും. പിങ്ക് കളറിട്ട ദിവസമാണ് ഞങ്ങളെല്ലാവരും ആ വീട്ടിൽ ഷൂട്ടിന് പോയത്. ഷൂട്ടിന് സംവിധായകനെത്താൻ വേണ്ടി ഞങ്ങളെല്ലാവരും കാത്തിരുന്നു'

'ആ സംവിധായകൻ മദ്യപിച്ച് വന്ന് പിങ്ക് കളറുള്ള കാർപറ്റിന് മുകളിലിൽ മുഴുവനായും ഛർദ്ദിച്ചു. ആ സ്ത്രീ അയ്യോ എന്ന് പറഞ്ഞ് താഴെ വീണു. സത്യനാണെങ്കിലും നസീർ ആണെങ്കിലും എല്ലാവരും വീട് വിട്ട് പുറത്ത് പോവണമെന്ന് ആ സ്ത്രീ പറഞ്ഞു. ഞങ്ങൾക്കാണെങ്കിൽ ആ സീനിന്റെ തുടർച്ച എടുത്തേ പറ്റൂ. സത്യനും മറ്റും ബാക്കി സീനുകൾ കൂടി എടുക്കാൻ അനുവദിക്കണമെന്ന് അവരോട് അഭ്യർത്ഥിച്ചു. സംവിധായകനെ അവിടെ നിന്നും മാറ്റി. ഒടുവിൽ എല്ലാം ശരിയായപ്പോൾ ബാക്കി ആര് ഷൂട്ട് ചെയ്യുമെന്നായി'
Recommended Video

'ഒരു അസിസ്റ്റന്റ് ഡയരക്ടറേ ഉണ്ടായിരുന്നുള്ളൂ. അവൻ ഒരു മണ്ടൻ ഡയരക്ടറായിരുന്നു. ഒന്നുമറിയില്ല. പിന്നെ ആര് ഡയരക്ട് ചെയ്യുമെന്ന ചോദ്യം വന്നു. ഒടുവിൽ സത്യൻ എന്നോട് പറഞ്ഞു ഷീലയല്ലേ ഷോട്ടുകളെ പറ്റി എപ്പോഴും സംസാരിക്കാറ്. ബാക്കിയുള്ള മൂന്ന് സീനുകൾ എടുക്കണമെന്ന് പറഞ്ഞു. വൈകുന്നേരം ആറ് മണിക്കുള്ളിൽ വീട് വിടണമെന്ന് സ്ത്രീ പറഞ്ഞിട്ടുണ്ടായിരുന്നു. ആറു മണിക്കുള്ളിൽ മൂന്ന് സീനും ഞാനെടുത്തു. എല്ലാവരും അഭിനന്ദിച്ചപ്പോൾ ഒരു ആത്മവിശ്വാസം വന്നു'
'അങ്ങനെയാണ് പിന്നീട് യക്ഷഗാനം എന്ന സിനിമയുടെ തിരക്കഥയും സംവിധാനവും ചെയ്യുന്നത്. നിനെവുകളെ നീങ്കെ വിടൂ എന്ന ഒരു തമിഴ് ചിത്രം ചെയ്തു. നാല് സിനിമകൾ അങ്ങനെ ചെയ്തു. പിന്നെ ഇതൊരു ബോറാണെന്ന് എനിക്ക് തോന്നി. പടം പൊട്ടിയാൽ എല്ലാം സംവിധാനത്തിന്റെ കുഴപ്പമാണെന്ന് പറയും. പടം ഓടിയാൽ ഹീറോയ്ക്കാണ് പേര്, ഷീല പറയുന്നു. അമൃത ടിവിയിലെ അഭിമുഖ പരിപാടിയാണ് നടി ഇക്കാര്യം പറഞ്ഞത്'


Click it and Unblock the Notifications











