ജയഭാരതി എവിടെയെന്ന് പോലും ഞങ്ങൾക്കറിയില്ല; ഞാൻ കേരളത്തിലേക്ക് വരാത്തതിന് കാരണം; ഷീല
മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്നവരാണ് ഷീലയും ശാരദയും ജയഭാരതിയും.
മലയാള സിനിമയിൽ ഷീല എന്ന നടിക്ക് എന്നും മഹനീയ സ്ഥാനമുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലഘട്ടത്തിൽ മലയാളത്തിൽ ഹിറ്റുകൾ സൃഷ്ടിച്ച നടിയാണ് ഷീല. അന്ന് ഷീലയെ പ്രധാന കഥാപാത്രമാക്കി നിരവധി സിനിമകൾ പുറത്തിറങ്ങി. ഷീലയ്ക്ക് ലഭിച്ചത് പോലെ അഭിനയപ്രധാന്യമുള്ള കഥാപാത്രങ്ങൾ മലയാളത്തിൽ മറ്റൊരു നടിക്കും ലഭിച്ചില്ല.
ചെമ്മീൻ, കള്ളിച്ചെല്ലമ്മ, തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. സിനിമകളിൽ ഇപ്പോൾ പഴയത് പോലെ സജീവമല്ല ഷീല. തനിക്ക് പ്രാധാന്യമുള്ള വേഷങ്ങളെ നടി ഇപ്പോഴും ചെയ്യുന്നുള്ളൂ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ നടി തന്റെ സിനിമാ ജീവിതം ഓർത്തെടുത്തിരിക്കുകയാണ്.
'ഞങ്ങൾക്ക് കിട്ടിയ ഭാഗ്യമെന്തെന്നാൽ നല്ല നോവലുകളായിരുന്നു സിനിമയുടെ കഥയായി എടുത്തത്. കള്ളിച്ചെല്ലമ്മ, ചെമ്മീൻ തുടങ്ങിയവയൊക്കെ നോവലുകളാണ്. ഇപ്പോൾ നോവൽ വായിക്കാൻ സംവിധായകനോ പ്രൊഡ്യൂസറിനോ സമയമില്ല. അവരൊരു ചെറിയ നോട്ടെടുത്ത് വലുതാക്കുന്നു. കഥയേക്കാൾ ഇപ്പോൾ വലുത് സ്ക്രീൻ പ്ലേയാണ്'
'സ്ക്രീൻ പ്ലേ എഴുതുന്നതിലാണ് കാര്യം. ചില വലിയ ആർട്ടിസ്റ്റുകളെ വെച്ച് എത്രയോ പടങ്ങൾ നശിപ്പിച്ചിട്ടുണ്ട്. നമ്മുടെ സീനേ നമുക്ക് പറയാൻ പറ്റുള്ളൂ. അടുത്ത ആളുകളുടെ സീനൊക്കെ ഡയരക്ടർ എടുക്കുമ്പോൾ എന്താണവർ എടുക്കുന്നതെന്ന് പോലും അറിയില്ല. അങ്ങനെയാണ് ഈ പടങ്ങളാെക്കെ പ്രശ്നമായി പോവുന്നത്'

'ഇത്രയും വലിയ ആർട്ടിസ്റ്റുകളെ വെച്ച് പടമെടുത്ത് അത് പൊട്ടിപ്പോവുകയെന്ന് പറഞ്ഞാൽ വലിയ സങ്കടമാണ്. ഇരുനൂറോളം പേരാണ് ഒരു പടത്തിൽ വർക്ക് ചെയ്യുന്നത്. ഒരു പടം കണ്ട് പുറത്ത് വരുമ്പോൾ ഏയ് കൊള്ളില്ല പോക്കാണെന്ന് പറയുമ്പോൾ പ്രൊഡ്യൂസറിന് നെഞ്ചിടിപ്പാണ്'
'എത്ര കഷ്ടപ്പെട്ടാണ് ഒരു പടം എടുക്കുന്നത്. അതിനാൽ എല്ലാ ചുമതലയും സംവിധായകനാണ്. ഇപ്പോൾ ഒരു സംവിധായകന് എങ്ങനെയെങ്കിലും പ്രൊഡ്യൂസറെ കിട്ടിയാൽ മതി'
'പുതിയതായി ഈ മേഖലയിലേക്ക് വരുന്ന പ്രൊഡ്യൂസർമാർ സൂക്ഷിക്കണം. പടമെടുക്കാൻ വരുന്നവർ വേറൊരു പ്രൊഡക്ഷനിൽ പോയി ഇരിക്കണം. അവെരാക്കെ എന്തൊക്കെയാണ് ചെയ്യുന്നത് എന്തൊക്കെയാണ് അനാവശ്യ ചിലവുകൾ എന്ന് അറിഞ്ഞിട്ട് വേണം പ്രൊഡക്ഷൻ തുടങ്ങാൻ. യുകെയിൽ നിന്നും യുഎസിൽ നിന്നും വന്ന് ഉടനെ ഒരു പടമെടുക്കാൻ പാടില്ല'

'അന്നത്തെ കാലത്ത് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെയെല്ലാം ആർട്ടിസ്റ്റുകളെല്ലാം ചെന്നെെയിലായിരുന്നു. ഞാൻ, ജയഭാരതി, ശാരദ ഞങ്ങളൊക്കെ അവിടെയായിരുന്നു. കിട്ടുന്ന പണമെല്ലാം അവിടെയാണ് നിലമായും വീടുകളായും വാങ്ങിയത്. നസീറിന്റെയും സത്യന്റെയുമൊക്കെ വീടുകൾ കേരളത്തിലായിരുന്നു'
'അവർ അവിടെ വന്ന് ഹോട്ടലിൽ താമസിക്കുകയായിരുന്നു. പക്ഷെ ഞങ്ങൾ അവിടെയാണ് വീട് കെട്ടിയത്. ഞങ്ങളുടെ വേരുകളൊക്കെ അവിടെ ഉറച്ച് പോയി. ഇവിടെ വന്ന് താമസിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ഇവിടത്തെ ഫംങ്ഷനുകളൊക്കെ ഞങ്ങൾക്ക് നഷ്ടപ്പെടുന്നു'
'ശാരദയെയും ടിആർ ഓമനയെയും എപ്പോഴും ഫോൺ വിളിച്ച് സംസാരിക്കും. പക്ഷെ ഭാരതി എവിടെയുണ്ടെന്ന് പോലും ഞങ്ങൾക്കറിയില്ല.
സിനിമയിൽ ഇന്ന് ഒരുപാട് മാറ്റങ്ങൾ വന്നു. അന്നൊക്കെ പണക്കാരികളുടെ സാരിയാണെങ്കിൽ ഞങ്ങൾ വീട്ടിൽ നിന്ന് കൊണ്ട് വരും. കാരണം പ്രൊഡ്യൂസറിന് അത്രയുമൊന്നും പണമുണ്ടാവില്ല'
'ഇപ്പോൾ ഫോട്ടോയെടുക്കാൻ പോലും എത്ര സാരികളാണ് വാങ്ങുന്നത്. ഒരുപാട് ചെലവ് ചെയ്യാൻ പ്രൊഡ്യൂസർമാരും സന്നദ്ധരാണ്. കാരണം അത്രത്തോളം വരുമാനം വരുന്നു. ഒടിടിയുള്ളത് കാരണം എല്ലാ ഭാഷയിലും സിനിമകൾ കാണുന്നു. ലാഭമുള്ളത് കാരണമാണ് പ്രൊഡ്യൂസർമാർ ഇങ്ങനെ ചെയ്യുന്നത്,' ഷീല പറഞ്ഞു.


Click it and Unblock the Notifications