ഞാൻ മരിച്ചാൽ കുഴിച്ചിടരുത്; അവസാനത്തെ ആഗ്രഹങ്ങൾ എഴുതി വെച്ചിട്ടുണ്ട്; ഷീല പറയുന്നു
വർഷങ്ങളായി ചെന്നെെയിലാണ് ഷീല താമസിക്കുന്നത്. ഷൂട്ടിംഗിനും മറ്റും കേരളത്തിലെത്തും.
മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് ഷീല. ഷീലയ്ക്ക് ലഭിച്ചത് പോലെ വ്യത്യസ്തമായ കഥാപാത്രങ്ങൾ മലയാളത്തിൽ മറ്റൊരു നടിക്കും ലഭിച്ചില്ല. പ്രശസ്ത നോവലുകൾ സിനിമകളാക്കിയിരുന്ന കാലഘട്ടത്തിൽ അതിലെ നായികയായത് ഷീലയായിരുന്നു.
ചെമ്മീൻ, കള്ളിച്ചെല്ലമ്മ, തുടങ്ങി ഒട്ടനവധിന മികച്ച സിനിമകളിൽ ഷീലയ്ക്ക് നായികയാവാൻ കഴിഞ്ഞു. വർഷങ്ങൾക്കിപ്പുറവും ഷീലയുടെ താരമൂല്യത്തിന് കോട്ടം വന്നില്ല. മറ്റ് പല നടിമാരും അമ്മ വേഷങ്ങളിലേക്ക് പോയപ്പോൾ ഷീല തനിക്ക് പ്രാധാന്യമുള്ള സിനിമകൾ മാത്രമേ ചെയ്യുന്നുള്ളൂ. മാതൃഭൂമിക്ക് ഷീല നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.
'സിനിമയിൽ അഭിനയിക്കുന്നത് എന്റെ ശ്വാസം പോലെയാണ്. കൊല്ലത്തിൽ ഒരു പടമോ രണ്ട് കൊല്ലത്തിൽ ഒരു പടം അഭിനയിച്ചാലോ മതി. ഏത് തൊഴിലായാലും നമ്മൾ റിട്ടേർഡ് ആവാൻ പാടില്ല. റിട്ടേർഡായാൽ നമ്മൾ ചത്തു. മരണം വരേക്കും എന്തെങ്കിലും ജോലി ചെയ്ത് കൊണ്ടിരിക്കണം. പാടത്ത് കിളയ്ക്കുകയാണെങ്കിലും'

'ഇപ്പോഴും ബാക്കിയുള്ള ഏത് ഭാഷകളിലേക്കാളും കുറഞ്ഞ പ്രതിഫലം കിട്ടുന്നത് മലയാളത്തിലാണ്. തമിഴും തെലുങ്കും കന്നഡയുമാെക്കെ കഴിഞ്ഞിട്ടേയുള്ളൂ നമ്മുടെ പ്രതിഫലം. ചെറിയ റോളാണെങ്കിലും നമ്മുടെ ആർട്ടിസ്റ്റുകൾ തെലുങ്കിലോ തമിഴിലോ അഭിനയിക്കാൻ കാരണം നല്ല പ്രതിഫലം കിട്ടുന്നതാണ്'
'ഒരുപാട് പടത്തിൽ അഭിനയിച്ച് എനിക്ക് മതിയായി. പടം നിർത്തിയിട്ട് പോവാൻ തോന്നി. കാരണം ആവശ്യത്തിന് കാശ് കിട്ടി. ഇനിയും കുറേക്കാലും ജീവിക്കാനുള്ള കാശ് കിട്ടിപ്പോൾ പടം മതിയാക്കാമെന്നു് കരുതി. അപ്പോൾ എന്തുകൊണ്ട് ഒരു പടം ഡയരക്ട് ചെയ്യാമെന്ന് തോന്നി. അക്കാലത്ത് മൂന്ന് സിനിമകൾ ഡയരക്ട് ചെയ്തു. പക്ഷെ ഡയരക്ഷൻ എനിക്ക് പാടാണ്'
'ഈയിടെ അനുരാഗം എന്ന പടത്തിൽ അഭിനയിച്ചു. ആ പടത്തിൽ ജോണി ആന്റണിയുടെ കൂടെ ബൈക്കിൽ പോവുന്ന സീനുണ്ട്. റിഹേഴ്സലിൽ വേറൊരാളാണ് പോയിക്കൊണ്ടിരുന്നത്. ടേക്കായപ്പോൾ ഞാൻ പോയി. പെട്ടെന്ന് ബാലൻസ് തെറ്റി അങ്ങനേ പോയി ഒരു കല്ലിലിടിച്ചു'

'ഞാൻ ചാടി താഴെ പോയി. ചെളിവെള്ളത്തിൽ വീണത് കാരണം അധികം പരിക്ക് പറ്റിയില്ല. വേദനയുണ്ടായിരുന്നു. പക്ഷെ ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഷൂട്ടിംഗിൽ പങ്കെടുത്തു. എന്റെ ലാസ്റ്റ് ഡേ ഷൂട്ടിംഗാണ്'
'വലിയൊരു കേക്കൊക്കെ കട്ട് ചെയ്തു. എനിക്ക് നിൽക്കാൻ വയ്യായിരുന്നു. അത് കഴിഞ്ഞ് ചെന്നെെയിൽ പോയി ഡോക്ടറെ കണ്ടു. എക്സ്റേ എടുത്തപ്പോൾ എല്ല് പൊട്ടിയിരിക്കുകയാണ് അകത്ത്. ഉടനെ മേജർ സർജറി ചെയ്തു. പത്ത് ദിവസത്തോളം ആശുപത്രിയിലായി. അത് കഴിഞ്ഞിട്ട് നാല് മാസമായി ഇപ്പോഴും വേദനയുണ്ട്'
'ഇനിയൊരു ജൻമം എനിക്ക് വേണ്ട. ആശകൾ തീർക്കാതെ പോവുന്നവരാണ് വീണ്ടും ജൻമമെടുക്കുന്നത്. എന്റെ എല്ലാ അശകളും തീർന്നു. ദൈവം എനിക്ക് എല്ലാം തന്നു. തൃപ്തിയാണ്. ഞാൻ എന്റെ വിൽ എഴുതി വെച്ചിട്ടുണ്ട്. എനിക്കൊരു മകനേ ഉള്ളൂ. സ്വത്തിന്റെ കാര്യത്തിലൊന്നും വിൽപത്രം വേണ്ട കാര്യമില്ല. കാരണം ഒറ്റ മോനല്ലേ. പക്ഷെ അവസാന ആഗ്രഹം എഴുതിയിട്ടുണ്ട്'
'ഞാൻ മരിച്ചാൽ എന്നെ ദഹിപ്പിക്കണം. ഞങ്ങളുടെ വിശ്വാസ പ്രകാരം കുഴിച്ചിടുകയേ ഉള്ളൂ. പക്ഷെ എന്നെ ദഹിപ്പിക്കണം. ആ ചാമ്പൽ കൊണ്ട് വന്ന് ഭാരതപ്പുഴയിൽ ഒഴുക്കണം. അതാണ് എന്റെ അവസാനത്തെ ആഗ്രഹം. ഒരുപക്ഷെ അത് ചെയ്തില്ലെങ്കിൽ ഇനിയൊരു ജൻമം വരും. ഞാൻ പറയും എടാ ചെയ്തേക്കണം കേട്ടോയെന്ന്,' ഷീല പറഞ്ഞു.


Click it and Unblock the Notifications