വന്ന വഴി മറന്നിട്ടില്ല; ഭർത്താവ് പൈസക്കാരനായതുകൊണ്ട് എന്റെ സ്വഭാവം മാറുന്നില്ല, എന്നെ ശ്രദ്ധിച്ചാൽ മനസിലാകും!
നടി, നിർമ്മാതാവ് എന്നീ നിലയിൽ മലയാള സിനിമയിൽ സജീവമാണ് ഷീലു എബ്രഹാം. നടിയുടെ ഭർത്താവ് അബാം മൂവീസിന്റെ കീഴിൽ നിർമ്മിക്കുന്ന സിനിമകളിലാണ് ഷീലു ഏറെയും പ്രത്യക്ഷപ്പെടാറുള്ളത്. ഭാര്യയ്ക്ക് നായികയായി അഭിനയിക്കാനായി പണം മുടക്കി സിനിമ നിർമ്മിക്കുന്ന ഭർത്താവെന്ന പരിഹാസം കഴിഞ്ഞ കുറച്ച് കാലങ്ങളായി എബ്രഹാം മാത്യു കേൾക്കാറുണ്ട്. ഭർത്താവിന്റെ ബിസിനസിലും ഷീലു ശ്രദ്ധ കൊടുക്കാറുണ്ട്.
തന്റെ അഭിനയത്തെ പരിഹസിച്ച് അടക്കം വരുന്ന ട്രോളുകളോടും വിമർശനങ്ങളോടും ബോൾഡായി തന്നെ ഷീലു പ്രതികരിക്കാറുണ്ട്. അഭിനയത്തിന്റെ പേരിലും നിലവാരമില്ലാത്ത സിനിമകൾ നിർമ്മിക്കുന്നതിന്റെ പേരിലും വിമർശനം നേരിടുന്നുണ്ടെങ്കിലും ഷീലുവിന്റെ അഭിമുഖങ്ങൾക്ക് ആരാധകരുണ്ട്.

കോടീശ്വരന്റെ ഭാര്യയാണെങ്കിലും അതിന്റേതായ ഒരു പൊങ്ങച്ചവും വാക്കുകളിലോ പ്രവൃത്തിയിലോ ഷീലു കാണിക്കാറില്ല. എല്ലാം വെട്ടി തുറന്ന് പറയാനും മടിയില്ല. സാധാരണക്കാരന്റെ മകളായിട്ടാണ് താൻ വളർന്നതെന്നും കല്യാണം കഴിച്ച വ്യക്തി പൈസക്കാരനായതുകൊണ്ട് തന്റെ സ്വഭാവം മാറില്ലെന്നും പറയുകയാണിപ്പോൾ ഷീലു. ഞാൻ വളരെ ലിമിറ്റഡായി നിന്ന് മുന്നോട്ട് പോകുന്നയാളാണ്. അത് എന്റെ ഭർത്താവിനും അറിയാം. ചെറുപ്പം മുതൽ ഒരുപാട് പൈസയുള്ള ആളല്ല ഞാൻ.
എന്റെ അപ്പൻ സാധാരണക്കാരനായിരുന്നു. സാധാരണക്കാരന്റെ മകളായിട്ടാണ് ജനിച്ച് ജീവിച്ചത്. കല്യാണം കഴിച്ച വ്യക്തി പൈസക്കാരനായതുകൊണ്ട് എന്റെ സ്വഭാവം മാറുന്നില്ല. പത്ത് പൈസയുടെ പോലും വില അറിഞ്ഞ് തന്നെ ജീവിച്ചിട്ടുള്ളയാളാണ്. ബസ്സിൽ പോകാൻ ടിക്കറ്റിന് ഒരു രൂപ കൊടുക്കണം. അത് കൊടുക്കാതെ ആ പൈസ ഞാൻ കയ്യിൽ വെക്കും.
എന്നിട്ട് നടന്ന് പോകും. ശേഷം ആ ഒരു രൂപ എന്റെ കുടുക്കയിൽ ഇടും. അങ്ങനുള്ളൊരു വ്യക്തിയാണ് ഞാൻ. ഇന്നും ഞാൻ അങ്ങനെ തന്നെയാണ്. എന്നെ ശ്രദ്ധിച്ചാൽ മനസിലാകും. സിനിമ ചെയ്യുന്നത് ഇതിൽ പെടുത്തേണ്ടതില്ല. അത് ബിസിനസ്സാണ് എന്നാണ് ഷീലു പറഞ്ഞത്. നടി അഭിമുഖങ്ങൾ നൽകി തുടങ്ങിയശേഷം താരത്തെ കുറിച്ച് പ്രേക്ഷകർക്കുണ്ടായിരുന്ന പല ധാരണകളിലും മാറ്റം വന്നിട്ടുണ്ട്.
ഷീലുവിന്റെ അഭിമുഖങ്ങൾ കണ്ടശേഷം താരം വന്ന വഴി മറന്നിട്ട് പ്രവൃത്തിക്കുന്നയാളല്ലെന്ന് മനസിലായി എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. ഇവർ സമ്പന്നകുടുംബത്തിൽ നിന്നുമായിരിക്കും എന്നാണ് കരുതിയത്. ഇത് കേട്ടപ്പോൾ ഈ സ്ത്രീയോട് ബഹുമാനം തോന്നുന്നു, വന്ന വഴി മറന്നില്ല... വാക്കിലെ സത്യസന്ധതയ്ക്ക് ഒരു സല്യൂട്ട് എന്നെല്ലാമാണ് കമന്റുകൾ. അഭിനയത്തിലേക്ക് ഇറങ്ങും മുമ്പ് നഴ്സായിരുന്നു ഷീലു.

വീപ്പിങ് ബോയിയിലൂടെയാണ് അഭിനയിച്ച് തുടങ്ങിയത്. പിന്നീട് മംഗ്ലീഷ് എന്ന മമ്മൂട്ടി ചിത്രത്തിലും അഭിനയിച്ചു. ശേഷം ഷീ ടാക്സി, കനൽ, പുതിയ നിയമം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ആദ്യമായി നായികയായത് ആടുപുലിയാട്ടം എന്ന സിനിമയിലായിരുന്നു. ജയറാം നായകനായ സിനിമ സംവിധാനം ചെയ്തത് കണ്ണൻ താമരക്കുളമായിരുന്നു. പുത്തൻപണം, സോളോ, പട്ടാഭിരാമൻ, സ്റ്റാർ, വിധി, വീകം, ബാഡ് ബോയ്സ് തുടങ്ങിയവയാണ് ഷീലു അഭിനയിച്ച മറ്റ് സിനിമകൾ.
ബാഡ് ബോയ്സ് ഒമർ ലുലുവായിരുന്നു സംവിധാനം ചെയ്തത്. ഷീലു അഭിനയിച്ച മിക്ക സിനിമകളുടെയും നിർമാതാവ് ഭർത്താവായ എബ്രഹാം മാത്യുവാണ്. അബാം മൂവിസിന്റെ പതിനഞ്ചാമത്തെ ചിത്രമായിരുന്നു ബാഡ് ബോയ്സ്. സിനിമ കാരണം താൻ കടക്കെണിയിലായിയെന്ന് ഷീലു പറഞ്ഞത് വൈറലായിരുന്നു. നിർമ്മിച്ച സിനിമ വിജയിക്കാതെ വന്നതോടെ വീട് വിൽക്കേണ്ടി വന്നു.
നിലവിൽ വാടക വീട്ടിലാണ് താമസം. ഹോട്ടലുകൾ എല്ലാം പണയത്തിലാണ്. ഇനി രണ്ടെണ്ണം കൂടി പണയം വെക്കാനുണ്ടെന്നുമാണ് ഷീലു പറഞ്ഞത്. 2024 സെപ്റ്റംബറിൽ ഓണം റിലീസായിട്ടാണ് ബാഡ് ബോയ്സ് പ്രേക്ഷകരിലേക്ക് എത്തിയത്.


Click it and Unblock the Notifications











