കാശ് വേണമെന്ന് പറഞ്ഞതിനുള്ള മറുപടി വേദനിപ്പിച്ചു; പ്രതിഫലത്തിന്റെ കാര്യത്തിലെ ചൂഷണത്തെ കുറിച്ച് നടി ഷൈനി സാറ
അമ്മയായിട്ടും സഹോദരിയായിട്ടും കിടിലന്‍ ക്യാരക്ടര്‍ വേഷം ചെയ്യുന്ന നടിയാണ് ഷൈനി സാറ. മഹേഷിന്റെ പ്രതികാരത്തിലെയടക്കം ഷൈനി അവതരിപ്പിച്ച പല കഥാപാത്രങ്ങളും വലിയ തരംഗമായി മാറിയിട്ടുണ്ട്. സിനിമയില്‍ നിന്നും ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഷൈനിയ്ക്ക് സാധിച്ചു.
എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ചൂഷണം നേരിടേണ്ടി വരുന്ന സാഹചര്യമാണ് താനടക്കമുള്ളവര്‍ക്കെന്ന് പറയുകയാണ് നടിയിപ്പോള്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് പലരും തുച്ഛമായ തുകയ്ക്ക് പോലും വില പേശുന്ന സ്ഥിതിയാണുള്ളതെന്ന് നടി പറഞ്ഞത്. ഇനി സിനിമയിലേക്ക് വിളിക്കില്ലെന്ന് പറഞ്ഞവർ പോലുമുണ്ടെന്നാണ് ഷൈനി അഭിമുഖത്തിൽ പറയുന്നത്.

സ്‌ക്രീപ്റ്റ് വായിക്കാന്‍ കിട്ടുന്നത് അപൂര്‍വ്വമാണ്. പലപ്പോഴും കഥയെന്താണെന്ന് പോലും അറിയാതെയാണ് സിനിമയില്‍ അഭിനയിക്കുന്നത്. സിനിമയോടുള്ള അടങ്ങാത്ത പാഷന്‍ കാരണം എന്താണ് കഥാപാത്രമെന്ന് ചിലപ്പോള്‍ മാത്രമേ ചോദിക്കാറുള്ളു. ഏതൊക്കെ ദിവസമാണ് ഡേറ്റ് വേണ്ടതെന്ന് ചോദിക്കും. അത് ഓക്കെയാണെന്ന് പറഞ്ഞതിന് ശേഷം അഭിനയിക്കാന്‍ പോവും. സെറ്റിലെത്തി കഴിയുമ്പോഴാണ് എന്റെ കഥാപാത്രം എന്താണെന്ന് അറിയുന്നത് പോലും.

സ്‌ക്രീപ്റ്റ് ചോദിച്ചില്ലേ, കഥാപാത്രമെന്താണന്ന് അന്വേഷിച്ചോ എന്നൊക്കെ കൂടെയുള്ളവര്‍ പറയുമ്പോഴാണ് അങ്ങനെയൊക്കെ വേണമല്ലേ എന്ന് ഞാന്‍ ചിന്തിക്കുന്നത് പോലുമെന്ന് ഷൈനി പറയുന്നു. അതേ സമയം സിനിമയില്‍ വരുമാനത്തിന്റെ കാര്യത്തില്‍ തുല്യത കാണിക്കുന്നില്ലെന്നത് സത്യമാണെന്നാണ് നടി പറയുന്നത്. അത് തുറന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല.

'ചിലര്‍ സിനിമയിലേക്ക് വിളിക്കുമ്പോള്‍ തന്നെ ചെറിയ ബജറ്റിലൊരുക്കുന്ന ചിത്രമാണെന്ന് പറയും. ഒടിടി വന്നതിന് ശേഷം ചേച്ചി ഒടിടി പടമാണെന്നാണ് പറയുന്നത്. ഈ പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇതിനൊന്നും പൈസ കുറവായിരിക്കും എന്നതാണ്. പക്ഷേ ഇതൊക്കെ നമ്മളോട് പറയുമ്പോള്‍ മാത്രമേയുള്ളു. ആ പടത്തിലെ നായകന് ഇതൊന്നും ബാധകമല്ല. എന്നെ പോലെയുള്ള താരങ്ങളുടെ സാലറിയില്‍ നിന്നുള്ളത് അവര്‍ക്ക് കൊടുക്കും',.

'തുടക്കത്തില്‍ ഇതൊക്കെ സത്യമാണെന്നാണ് ഞാന്‍ കരുതിയത്. വേറൊരു ജോലി ഇല്ലാത്തതിനാല്‍ പലപ്പോഴും ഞാന്‍ സാലറിയുടെ കാര്യത്തില്‍ ഒരുപാട് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുണ്ട്. എന്നാല്‍ ഇതവരുടെ സ്ഥിരം ശൈലിയാണെന്നും നമുക്ക് അര്‍ഹതപെട്ടത് ചോദിച്ച് വാങ്ങുക തന്നെ ചെയ്യണമെന്നും പിന്നീട് മനസിലായി. മാത്രമല്ല ഇതൊരുതരം ചൂഷണമാണെന്ന് മനസിലായപ്പോള്‍ ഇത്ര രൂപ തന്നലേ വരികയുള്ളുവെന്ന് പറഞ്ഞ് തുടങ്ങി'.

'അടുത്തിടെ ഒരു സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഒരു ദിവസമേ ഷൂട്ടിങ് ഉള്ളു. എന്റെ പ്രതിഫലം പറഞ്ഞപ്പോള്‍ അവര്‍ക്കതിന് സമ്മതമല്ല. ലക്ഷങ്ങളൊന്നുമല്ല ചോദിക്കുന്നത്. വളരെ ചെറിയ തുകയാണ്. സംവിധായകന്റെ നിര്‍ബന്ധപ്രകാരം അവര്‍ക്കെന്നെ എടുക്കേണ്ടി വന്നു. ഇത് ചേച്ചിയെ അവസാനമായി വിളിക്കുന്നതാണെന്ന് പറഞ്ഞാണ് അവരെന്നെ ആ സിനിമയിലേക്ക് എടുത്തതെന്ന് ഷൈനി പറയുന്നു.
വളരെ ചെറിയ തുക വാങ്ങിക്കുന്ന ഞങ്ങളോട് വില പേശാതെ ലക്ഷങ്ങള്‍ വാങ്ങിക്കുന്നവരില്‍ നിന്നും കുറയ്ക്ക്. അഅതല്ലാതെ ഞങ്ങളുടെ തുച്ഛമായ വരുമാനത്തിൽ നിന്നും എടുക്കാതെ, ഞങ്ങള്‍ക്കുള്ളത് തരൂ എന്നാണ് അവരോട് പറയാനുള്ളതെന്ന്', ഷൈനി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











