കാരവാൻ വെച്ച് ആർട്ടിസ്റ്റുകളുടെ റേഞ്ച് അളക്കുന്നു, അതൊരു ശല്യം, എന്റെ മകൾക്ക് വരെ ഇന്ന് ആ ചിന്തയുണ്ട്; ശോഭന
ഇന്നലെയിലെ മായ, യാത്രയിലെ തുളസി, മിന്നാരത്തിലെ നീന, തേന്മാവിൻ കൊമ്പത്തിലെ കാർത്തുമ്പി, തെക്കിനിലെ തമിഴത്തി, സൂര്യയുടെ സുബ്ബലക്ഷ്മി എന്നിങ്ങനെ ഒന്നില്‍ പിടിച്ചിരുത്താന്‍ പറ്റാത്തതരം അത്രമേൽ വൈവിധ്യങ്ങളായ പ്രകടനങ്ങളാൽ സമ്പന്നമാണ് ശേഭനയെന്ന നടിയുടെ സിനിമാ ജീവിതം. പതിനാലാമത്തെ വയസില്‍ ബാലചന്ദ്രമേനോന്‍റെ കൈപിടിച്ച് വെള്ളിത്തിരയുടെ വെള്ളി വെളിച്ചത്തിലേക്ക് ശോഭന എത്തിയിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു. ഒരു തലമുറയുടെ നായിക സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച നടി ഇപ്പോഴും അഭിനയവും നൃത്തവും എല്ലാമായി സജീവം.
ഇന്നത്തെ നായിക നടിമാർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കഥാപാത്രങ്ങളാണ് ചെറുപ്രായത്തിൽ തന്നെ ശോഭന ചെയ്തത്. അതുകൊണ്ട് തന്നെ ശോഭന എന്ന അഭിനേത്രി തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഒരു വിസ്മയമാണ്. തുടരും എന്ന മോഹൻലാൽ ചിത്രത്തിലാണ് ഇപ്പോൾ ശോഭന അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കാരവാൻ സംസ്കാരത്തെ കുറിച്ചും തന്റെ സിനിമാ അനുഭവങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടി.

കാരവാൻ വെച്ച് ആർട്ടിസ്റ്റുകളുടെ റേഞ്ച് അളക്കുന്ന സ്ഥിതിയാണ് ഇന്ന് സിനിമയിലെന്ന് നടി പറയുന്നു. കാരവാൻ ഇല്ലാത്തതിന്റെ പേരിൽ പിണങ്ങിപ്പോകുന്ന ആർട്ടിസ്റ്റുകളുള്ള കാലത്താണ് കാരവാനോടുള്ള താൽപര്യ കുറവ് ശോഭന വെളിപ്പെടുത്തിയത്. ബിഹൈൻഡ്‍വുഡ്സ് ടിവി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. എനിക്ക് കാരവാൻ താൽപര്യമില്ല. ഞാൻ വേണ്ടെന്ന് പറഞ്ഞാലും എന്നോട് കാരവനിൽ കയറി ഇരിക്കാൻ പറയും.
പണ്ട് കാരവൻ ഇല്ലാത്തതുകൊണ്ട് വളരെ വേഗത്തിൽ കോസ്റ്റ്യൂം മാറി വരും. സെറ്റിൽ ചെന്നാൽ ആദ്യം നോക്കുക കോസ്റ്റ്യൂം മാറാൻ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്. കോസ്റ്റ്യൂം ചേഞ്ച് ഒരു വീട്ടിലാണെന്ന് പറഞ്ഞാൽ വണ്ടി കയറി അങ്ങോട്ടുപോയി തിരിച്ച് വരുന്ന സമയം ലാഭിക്കാൻ സെറ്റിൽ തന്നെ വസ്ത്രം മാറ്റി ബാക്കിയുള്ള സമയം ഇരുന്ന് ഉറങ്ങാൻ നോക്കും. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റിലാണ് പോയിക്കൊണ്ടിരുന്നത്.
ഞാൻ മാത്രമല്ല എന്റെ തലമുറയിൽ പെട്ട ഖുശ്ബു, സുഹാസിനി, രാധിക അങ്ങനെ എല്ലാവരും സെറ്റിലെ പരിമിതികൾ അറിഞ്ഞ് പെരുമാറുന്നവരായിരുന്നു. കാരവാൻ ഒരു ശല്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിൽ കയറി ഇറങ്ങി വരുമ്പോഴേക്കും എന്റെ മുട്ട് വേദനിക്കും. എന്നെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളുമായുള്ള കണക്ട് കാരവൻ കളയുന്നു എന്നതല്ല. മൊത്തം സ്ക്രിപ്റ്റ് തന്നെ കയ്യിൽ നിന്ന് പോകുന്ന ഫീലാണ്.
ഉദാഹരണത്തിന് ഒരു തറവാട്ടിലാണ് ഷൂട്ടെങ്കിൽ ആ സെറ്റിൽ തന്നെ ഇരിക്കുമ്പോൾ ആ ഇടവുമായി നമ്മൾ കണക്ടാകും. മറ്റ് ആർടിസ്റ്റുകൾ അഭിനയിക്കുന്നത് കാണാൻ കഴിയും. അങ്ങനെ ആ സ്ക്രിപ്റ്റിനെ ഉൾക്കൊള്ളാൻ കഴിയും. കാരവാൻ വന്നപ്പോൾ ഇത്തരം കാര്യങ്ങൾ കട്ട് ആകുന്നപോലെ. അതിൽ കയറി ഇരിക്കുമ്പോൾ നാം വേറെ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കും. കുറച്ചുനേരം സോഷ്യൽ മീഡിയ നോക്കും. വേറെ എന്തെങ്കിലും ചെയ്യും. അതുകൊണ്ട് കാലാവസ്ഥ നല്ലതാണെങ്കിൽ ഞാൻ കാരവാൻ വേണ്ടെന്ന് പറയും.

കൽക്കി സിനിമയിൽ ബച്ചൻ സർ അത്രയും പ്രോസ്തറ്റിക് മേക്കപ്പ് ചെയ്തിട്ട് ചെറിയൊരു പ്ലാസ്റ്റിക് ചെയറിൽ വന്നിരിക്കുന്നത് കാണാം. അദ്ദേഹത്തിന് മാത്രമായി അഞ്ച് ലക്ഷം രൂപ ദിവസ വാടകയ്ക്ക് ഒരു കാരവാൻ അവിടെയുണ്ട്. അദ്ദേഹം പക്ഷെ അതിനുള്ളിൽ പോകില്ല. കാരണം അത് ഒട്ടും സുഖപ്രദമല്ല. ഇപ്പോൾ കാരവാൻ വെച്ചാണ് ആർടിസ്റ്റുകളുടെ റേഞ്ച് വിലയിരുത്തുന്നതെന്ന് തോന്നുന്നു.
പലരും ആർട്ടിസ്റ്റിനെ വിലയിരുത്തുന്നത് കാരവാനും ഒപ്പം വരുന്ന ആളുകളുടെ എണ്ണം വെച്ചുമൊക്കെയാണ് നടി പറയുന്നു. പിന്നീട് ചെറിയ പ്രായത്തിൽ അഭിനയിച്ച് തുടങ്ങിയതിനെ കുറിച്ചാണ് ശോഭന സംസാരിച്ചത്. എന്റെ വയസിനെപ്പറ്റി ആരും ആശങ്കപ്പെട്ടില്ല. ശോഭന ഒരു ആർടിസ്റ്റാണ്. ഹിറ്റായി നിൽക്കുന്ന ഒരു നായികയാണ്.
അവരെ ബുക്ക് ചെയ്യാം എന്നല്ലാതെ അയ്യോ... അവർക്ക് 15 വയസല്ലേ ആയിട്ടുള്ളൂ എന്നൊന്നും ആരും ചിന്തിക്കില്ലല്ലോ. അവർ പണം തരുന്നു. ബുക്ക് ചെയ്യുന്നു. ആ സമയത്ത് എനിക്ക് കോളജിൽ പോകണമെന്നോ പാർട്ടിക്ക് പോകണമെന്നോ ചിന്തയില്ല. ഇപ്പോഴത്തെ കുട്ടികൾക്ക് ആ ചിന്തയുണ്ട്. എന്റെ മകൾ വരെ പറയും ഞാനിവിടെ ഒറ്റയ്ക്കാണ്. എനിക്കൊന്ന് പുറത്തുപോകണം.
ചില കാര്യങ്ങൾ ചെയ്യാനുണ്ട്. ചിലരെ കാണാൻ പോകണം. എന്റെ പ്രായത്തിലുള്ള കുട്ടികൾ പോകുന്നുണ്ടല്ലോ. അതുകൊണ്ട് എനിക്ക് പോകണം എന്നൊക്കെ. അവർക്ക് അത് അറിയാം. പക്ഷെ എന്റെ കാലഘട്ടത്തിൽ എനിക്ക് അത് അറിയുമായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം പുറത്തുപോകണമെങ്കിൽ സിനിമയിൽ അഭിനയിക്കണം. പാർട്ടി എന്നാൽ എന്റെ സുഹൃത്തുക്കൾ. ഭക്ഷണമെന്ന് പറഞ്ഞാൽ സെറ്റിൽ നിന്ന് കിട്ടുന്നത്. എനിക്ക് അത് വലിയ നിധി കിട്ടിയ പോലെയായിരുന്നു ശോഭന കൂട്ടിച്ചേർത്തു.


Click it and Unblock the Notifications