എന്തിന് ശോഭ ജീവിതം അവസാനിപ്പിച്ചു, ഇന്നത്തെ സിനിമാ നടിമാരുടെ കൂട്ടായ്മയുടെ പ്രസക്തി ഓർമ്മിക്കാം: ശാരദക്കുട്ടി
അന്തരിച്ച നടി ശോഭയെ മലയാളികൾ മറന്നിട്ടില്ല. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ശോഭ നിരവധി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 17ാം വയസിലെ ശോഭയുടെ മരണം ഏവരെയും ഞെട്ടിച്ചു. ആത്മഹത്യയാണെന്നാണ് പുറത്ത് വന്ന വിവരം. സംവിധാകൻ ബാലു മഹേന്ദ്രയായിരുന്നു ശോഭയുടെ ഭർത്താവ്. ചരമ വാർഷിക ദിനത്തിൽ ശോഭയെക്കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഓർമ്മകൾ മരിക്കുമോ? മെയ് ഒന്ന്. പിറ്റേന്ന് യൂണിവേഴ്സിറ്റി പരീക്ഷയാണ്. ഗണിതശാസ്ത്രത്തിന്റെ കടുകട്ടിയായ ഒരു തിയറം മുറ്റത്തു കൂടി തലങ്ങും വിലങ്ങും നടന്നു വായിച്ചു മന:പാഠമാക്കുകയാണ്. പെട്ടെന്നാണ് റേഡിയോവിലെ വാർത്ത വരുന്നത്. അമ്മ ശബ്ദം കൂട്ടി വെച്ചിട്ട് പറയുന്നു ശോഭ തൂങ്ങി മരിച്ചു എന്ന്. ഞാൻ നോട്ട് ബുക്കെറിഞ്ഞ് അകത്തേക്കോടി. റേഡിയോ സ്റ്റാൻഡിൽ തല ചേർത്തു മരവിച്ചു നിന്നു. കേൾക്കാൻ വയ്യ ഒന്നും. ശോഭ അത്രക്ക് പ്രിയപ്പെട്ടവളായിരുന്നു.

മഷിയെഴുതാത്ത കണ്ണുകളും കെട്ടി മുഴുപ്പിക്കാത്ത ശരീരഭാഗങ്ങളുമായി ഞങ്ങളിലൊരാളെ പോലെ ശോഭ. പ്രിൻറ്റഡ് സിൽക്ക് സാരിയും കാതിൽ വലിയ വളയങ്ങളുമായി സിനിമയിൽ ശോഭയെയും ജലജയെയും കാണുമ്പോൾ സാധാരണക്കാരായ ഞങ്ങൾക്കും ഞങ്ങൾ സുന്ദരികളാണെന്നും പ്രണയിക്കാൻ യോഗ്യരെന്നും സ്വയം തോന്നി. ശോഭയെ പോലെ മുടി കൊണ്ട കെട്ടി ഓർഗണ്ടി സാരിയും ഷിഫോൺ സാരിയും മുടിക്കു മുകളിലൂടെ ചുറ്റി തോൾഭാഗം മറച്ച്, ശരീരം പൊതിഞ്ഞു ഞാനും നടന്നു. പുസ്തകം കയ്യിൽ ചേർത്തു പിടിച്ച് സാരി തലവഴി മൂടിയപ്പോഴൊക്കെ സ്വയം ശോഭയായി സങ്കൽപിച്ചു.
വേണു നാഗവള്ളി ഉൾക്കടലിലെ ശോഭയുടെ മുടിയിഴകളിൽ ഒരെണ്ണം നെറ്റിയിൽ നിന്നെടുത്ത് രഹസ്യമായി ഒതുക്കി വെച്ചു കൊടുത്തപ്പോൾ അത്തരമൊരു നിമിഷത്തിൽ ഞാനെന്നെ കൊതിച്ചു. ശാലിനി എന്റെ കൂട്ടുകാരിയിൽ സുകുമാരൻ അവതരിപ്പിച്ച അധ്യാപകൻ മോഹിച്ചത് എന്നെ ആയിരുന്നെങ്കിലെന്ന് ഞാനാഗ്രഹിച്ചു. അത്രക്ക് ശോഭയുമായി ഞങ്ങളുടെ കാലത്തെ പെൺകുട്ടികൾ പലരും സ്വയം ചേർത്തു വെച്ചിരുന്നു.
പശി എന്ന തമിഴ് സിനിമയിൽ ശോഭയവതരിപ്പിച്ച മുഷിഞ്ഞ പെൺകുട്ടിയെ കണ്ടപ്പോഴാണ് വിശപ്പിന്റെ ഗന്ധം തീക്ഷ്ണമായി ഒരു സ്ക്രീനിൽ നിന്ന് പുറത്തേക്ക് പടരുന്നത് ആദ്യമായി അറിഞ്ഞത്.
ശോഭയുടെ മണം ഞങ്ങളുടെ കാലത്തെ പല പെൺകുട്ടികളുടെയും മണമായിരുന്നു. എന്തിനാണ് പ്രശസ്തിയുടെ ഉച്ചയിൽ തന്നെ ഒരു പെൺകുട്ടി പൊടുന്നനെ ജീവിതം അവസാനിപ്പിച്ചു കളയുന്നത്? നടി പ്രേമയുടെ മകൾക്ക് കോടമ്പാക്കത്തെ സാധാരണ സിനിമാ ജീവിതമല്ലാതെ മറ്റൊരു സാംസ്കാരിക അടിത്തറയോ ബൗദ്ധിക ജീവിതമോ ഇന്നത്തെ യുവനടികൾക്കുള്ളതു പോലെ ഉണ്ടായിരുന്നില്ല.
കോളേജുവിദ്യാഭ്യാസവും കാവാലം - അരവിന്ദൻ സ്കൂളുകളുടെ അഭിനയ പരിശീലനവും സാംസ്കാരിക പശ്ചാത്തലവുമുള്ള ജലജയായിരുന്നു ശാലിനിയുടെ കൂട്ടുകാരി അമ്മുവായി ആ ചിത്രത്തിൽ അഭിനയിച്ചത്. ദു:ഖവും സന്തോഷവും എല്ലാം പരസ്പരം പങ്കു വെക്കുന്നവർ. ഒരാൾ കരഞ്ഞാൽ മറ്റേയാൾ തുണ. രഹസ്യങ്ങൾ കൈമാറുന്ന കത്തുകൾ.. "എങ്ങോട്ടു പോയി ഞാൻ എന്റെ സ്മൃതികളെ നിങ്ങൾ വരില്ലയോ കൂടെ " എന്നു കൊതിപ്പിച്ച സൗഹൃദം.
അത്തരമൊരു കൂട്ടുകാരി യഥാർഥ ജീവിതത്തിൽ ശോഭയ്ക്ക് ഉണ്ടായിരുന്നുവെങ്കിൽ അകാലത്തിൽ ആ ജീവിതം അവസാനിക്കുമായിരുന്നിരിക്കില്ല. ഇന്നത്തെ സിനിമാ നടിമാരുടെ കൂട്ടായ്മയുടെ പ്രസക്തി എന്തെന്ന് ഗൗരവത്തോടെ ഓർമ്മിക്കാനുള്ള ദിവസം കൂടിയാവട്ടെ രാജ്യത്തെ മികച്ച നടി സ്വയം ജീവിതമവസാനിപ്പിച്ച ഈ ദിവസം-ശാരദക്കുട്ടിയുടെ കുറിപ്പിങ്ങനെ.


Click it and Unblock the Notifications

