'കുഞ്ഞിന് ഡൗൺ സിൻഡ്രോം, എനിക്ക് സംഭവിച്ചതോർത്ത് രാവും പകലും കരഞ്ഞു'; അനുഭവം പറഞ്ഞ് നടി ശ്രുതി വിപിൻ!
ബുദ്ധിപരമായ വെല്ലുവിളി ഉണ്ടാക്കുന്ന വിവിധ പ്രശ്നങ്ങളുണ്ട്. ക്രോമോസോമുകളുടെ എണ്ണത്തിലോ വലുപ്പത്തിലോ ഉള്ള വ്യതിയാനങ്ങൾ അതിന് ഒരു കാരണമാണ്. ഇത്തരം കാരണങ്ങളിൽ ഏറ്റവും പ്രധാനമാണ് ഡൗൺ സിൻഡ്രോം. ഒരു വ്യക്തിയുടെ ശരീരത്തിലെ ഓരോ കോശങ്ങളിലും 46 ക്രോമോസോമുകൾ ഉണ്ടാകേണ്ടതിന് പകരം 47 എണ്ണം ഉണ്ടാവുക അഥവാ സാധാരണയായി 23 ജോഡി ക്രോമോസോമുകൾ വേണ്ട ഇടത്ത് ഇരുപത്തി ഒന്നാമത്തെ ക്രോമോസോം ജോഡിക്ക് പകരം 3 എണ്ണം ഉണ്ടാകുന്ന അവസ്ഥയാണ് ഡൗൺ സിൻഡ്രോം.
ജനനം മുതൽ തന്നെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. ഒരു പ്രത്യേക മുഖഛായയാണ് ഇവരിൽ കാണുന്നത്. മംഗോളിയൻമാരുടെ മുഖമാണ് രോഗിക്കുണ്ടാവുക. അതുകൊണ്ട് ഇതിനെ മംഗോളിയൻ ഡിസീസ് എന്നും പറയുന്നുണ്ട്. ഇവരുടെ കണ്ണുകൾ മുകളിലേക്ക് ചരിഞ്ഞാണ് കാണപ്പെടുന്നത്. പതിഞ്ഞ മൂക്ക്, പരന്ന തല, പൊക്കക്കുറവ്, തുടങ്ങിയ ലക്ഷണങ്ങൾ പൊതുവെ കാണും. മറ്റ് കുട്ടികളെ അപേക്ഷിച്ച് ഇരിക്കാനും നിൽക്കാനും നടക്കാനും എല്ലാം താമസമുണ്ടാകും. പൊതുവേ മറ്റ് കുട്ടികളെക്കാൾ ആരോഗ്യ പ്രശ്‌നങ്ങൾ കൂടുതൽ ആയിരിക്കും. ക്യത്യമായ പരിചരണത്തിലൂടെയും പരിശീലനത്തിലൂടെയും ഇവരുടെ ബുദ്ധി വളർച്ച സാധാരണ കുട്ടികളുടെ ബുദ്ധി വളർച്ചയുടെ 30 മുതൽ 70ശതമാനം വരെ എത്തിക്കാൻ കഴിയും.

രോഗം തുടക്കത്തിലെ തിരിച്ചറിഞ്ഞ് ബുദ്ധി വികാസത്തിന്റെ ഓരോ ഘട്ടത്തിലും കുട്ടികൾക്ക് പ്രചോദനം നൽകിയാൽ ഇവരെ പരമാവധി ശേഷിയിലേക്ക് ഉയർത്താനാവും. പൊതുവെ ഡൗൺ സിൻഡ്രോം ഉള്ള കുട്ടികളേയും മാതാപിതാക്കളേയും സമൂഹം പോലും സഹതാപത്തോടെയാണ് നോക്കുക. ഡൗൺ സിൻഡ്രോം ഉള്ള കുഞ്ഞണെന്ന് തിരിച്ചറിയുമ്പോൾ മുതൽ മാതാപിതാക്കളും തന്റെ കുഞ്ഞിനെ ശുശ്രൂഷിക്കാനും അവനെ അല്ലെങ്കിൽ അവളെ പരിചരിക്കാനുമായി എല്ലാം മാറ്റിവെച്ച് ഇറങ്ങും. ഇവിടെയാണ് ശ്രുതി വിപിൻ എന്ന അഭിനേത്രി വ്യത്യസ്തയാകുന്നത്. കുഞ്ഞിന് അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ പരിതപിക്കാതെ മുന്നോട്ട് പോയി ഉത്തരവാദിത്തത്തിൽ ശോഭിച്ച് സ്വന്തം ജീവിതം ജീവിക്കാനും മറക്കാതിരിക്കുകയായിരുന്നു ശ്രുതി ചെയ്തത്. ഉയരെ, കാണെക്കാണെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രുതി വിപിൻ. അഭിനയത്തിനൊപ്പം മോഡലിങിലും സജീവമാണ് ശ്രുതി. മകൾക്ക് ഡൗൺ സിൻഡ്രോം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതലുള്ള ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രുതി ഇപ്പോൾ.

'ബുദ്ധിമുട്ടൊന്നും ഉണ്ടാക്കാതെ മകൾ പിറന്നു. ശ്രിയ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പ്രസവിച്ച ശേഷം കുഞ്ഞിനെ അവർ കൈയ്യിൽ തന്നില്ല. എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന ചിന്ത അപ്പോഴെ ഉള്ളിൽ ഉണ്ടായിരുന്നു. ഗൂഗിളിൽ തിരഞ്ഞപ്പോൾ കണ്ട എല്ലാ ലക്ഷണങ്ങളും കുഞ്ഞിനുണ്ട്. കുഞ്ഞിന് ഡൗൺ സിൻഡ്രോം. കുട്ടികൾക്ക് ഏതെങ്കിലും വിധത്തിലുള്ള രോഗങ്ങളോ പ്രശ്നങ്ങളോ ഉണ്ടോ എന്നറിയാനുള്ള അനോമലി സ്കാൻ ചെയ്തതിൽ ഒരു കുഴപ്പവും പറഞ്ഞിരുന്നില്ല. പ്രസവം കഴിഞ്ഞ് 21 ദിവസങ്ങൾക്ക് ശേഷം മുംബൈ ലാബിൽ നിന്നും ജനറ്റിക് ടെസ്റ്റ് റിസൽറ്റ് വന്നു. കുഞ്ഞിന് ഡൗൺ സിൻഡ്രോം തന്നെ. ആ ദിവസങ്ങൾ കടന്നുപോകാൻ പ്രയാസം ആയിരുന്നു. കുഞ്ഞിനെ കാണാൻ വരുന്നവരുടെ മുഖം വാടും. എന്താണ് പ്രശ്നം എന്നു ചോദിക്കാൻ ബുദ്ധിമുട്ടി അവരും പറയാൻ ബുദ്ധിമുട്ടി ഞങ്ങളും. രാവും പകലും ഞാൻ കരഞ്ഞു. എനിക്ക് എന്തിന് ഇങ്ങനെ ഒരു വിധി എന്ന് എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു.'
Recommended Video

'എന്തു തന്നെയായാലും നമ്മുടെ കുഞ്ഞാണ്. നമ്മൾ അവളെ നന്നായി വളർത്തും ഭർത്താവ് വിപിൻ എന്നോട് പറഞ്ഞു. എനിക്ക് ആ ധൈര്യം മതിയായിരുന്നു. സാവധാനം ഞാൻ കണ്ണുനീരിൽ നിന്നും പുറത്തുവന്നു. ഡൗൺ സിൻഡ്രോം ഉള്ള കുട്ടികൾ പലവിധ ടെസ്റ്റുകളിലൂടെ കടന്ന് പോകേണ്ടി വരും. അവൾ അതിനൊക്കെ ഒരു പ്രശ്നവുമില്ലാതെ സഹകരിച്ചിരുന്നു. അവളെ എങ്ങനെ പരമാവധി മിടുക്കിയാക്കാം എന്ന പഠനം ഞാനും തുടങ്ങി. മൂന്നാം മാസത്തിൽ ഞങ്ങൾ ഫിസിയോതെറപ്പി തുടങ്ങി. ഞങ്ങളുടെ ശ്രമം കൊണ്ട് സംസാരം ഒഴിച്ചുള്ള എല്ലാ കാര്യങ്ങളും അവൾ സാധാരണ കുട്ടികളെപ്പോലെ നേടിയെടുത്തു. സംസാരം വൈകിയപ്പോൾ നല്ല സ്പീച്ച് തെറപ്പിസ്റ്റിനെ കണ്ടെത്തി ഞാൻ അവളെ പരിശീലിപ്പിക്കാൻ പഠിച്ചു. ഇപ്പോൾ അവൾക്ക് നാലു വയസാണ്. ഓൺലൈൻ ക്ലാസിൽ ടീച്ചർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവൾ ഉത്തരം കൊടുക്കുമ്പോൾ എന്റെ മനസ് സന്തോഷം കൊണ്ട് നിറയും' ശ്രുതി വിപിൻ കൂട്ടിച്ചേർത്തു. തന്റെ മകളുടെ അവസ്ഥയിലൂടെ കടന്നുപോകുന്ന കുഞ്ഞുങ്ങളുടെ മാതാപിതക്കൾക്ക് ആവശ്യമായ നിർദേശങ്ങളുമായി ശ്രുതി ഇപ്പോൾ സജീവമാണ്.


Click it and Unblock the Notifications