'വിൻസി എന്റെ ക്ലാസിൽ കയറിയിട്ടില്ല.. പിന്നെ എന്തിനാണ് അങ്ങനെ പറയുന്നതെന്ന് എനിക്ക് വലിയ നിശ്ചയമില്ല'; ശ്രുതി!
ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രുതി രാമചന്ദ്രന്‍. അഭിനയത്തിന് പുറമെ ശ്രുതിയുടെ ചിരിയ്ക്കും ആരാധകര്‍ ഏറെയാണ്. ശ്രുതി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. മധുരമൂറുന്ന ചിരിയാണ് ശ്രുതിയുടേത് എന്നാണ് ആരാധകര്‍ പറയാറുള്ളത്.
തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ശ്രുതി രാമചന്ദ്രന്‍ ജനിച്ചതെങ്കിലും മലയാളിയാണ് താരം. സ്‌കൂള്‍ പഠന കാലത്ത് കേരളത്തിലെത്തിയ ശ്രുതി താമസിച്ചതേറെയും കൊച്ചിയിലാണ്. 2016ല്‍ ജയസൂര്യ നായകനായെത്തിയ പ്രേതം എന്ന ചിത്രത്തിലെ ശ്രുതിയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.
തുടര്‍ന്ന് ആസിഫ് അലി നായകനായെത്തിയ സണ്‍ഡേ ഹോളിഡെ എന്ന ചിത്രത്തിലെ പ്രകടനമാണ് ശ്രുതിയുടെ കരിയറില്‍ വഴിത്തിരിവായത്. ശ്രുതി രാമചന്ദ്രന്റെ സിനിമകളെ കുറിച്ച് ആലോചിക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടി വരിക സൺഡേ ഹോളിഡെയിലെ തേപ്പുകാരിയായ ശ്രുതിയുടെ കഥാപാത്രമാണ്.

മധുരം റിലീസായശേഷം ശ്രുതിയുടെ ആരാധകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. ഡിയർ കൊമ്രേഡ് എന്ന തെലുങ്ക് സിനിമയിലും ശ്രുതി അഭിനയിച്ചിരുന്നു. ശ്രുതിയുടെ ഏറ്റവും പുതിയ ചിത്രം മാരിവില്ലിൻ ഗോപുരങ്ങളാണ്.
കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരാണ് ശ്രുതിക്ക് പുറമെ മറ്റ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. അരുൺ ബോസ് സംവിധാനം ചെയ്യുന്ന മാരിവില്ലിൻ ഗോപുരങ്ങളുടെ ടീസറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വിൻസിക്കൊപ്പം ശ്രുതി ആദ്യമായാണ് അഭിനയിക്കുന്നത്.
വിൻസി ആർകിടെക്ട് വിദ്യാർത്ഥിയായിരുന്ന സമയത്ത് ശ്രുതി വിൻസിയുടെ അധ്യാപികയായിരുന്നു. ഇപ്പോഴിതാ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രുതി വിൻസിക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ പങ്കിട്ടിരിക്കുകയാണ്. വിൻസി തന്റെ സ്റ്റുഡായിരുന്നെങ്കിൽ ക്ലാസിൽ കയറിയിട്ടില്ലെന്നാണ് ശ്രുതി പറയുന്നത്.
'വിൻസിയും ഞാനും ഇപ്പോൾ മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിൻ്റെ ഷൂട്ടിന്റെ സമയത്ത് ആദ്യത്തെ മൂന്ന്, നാല് ദിവസം എനിക്കും വിൻസിക്കുമായിരുന്നു കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നത്. പക്ഷെ വിൻസിയാണെങ്കിൽ എന്നോട് അങ്ങനെ സംസാരിക്കുന്നില്ല. മൂന്നാമത്തെ ദിവസമായതിനുശേഷം നിങ്ങൾ കുഴപ്പമില്ല അല്ലേ എന്ന് അവൾ എന്നോട് പറഞ്ഞു.'

'മാത്രമല്ല ഷൂട്ടിങിനിടെ വിൻസി മാം, ടീച്ചറെ എന്നൊക്കെ എന്നെ അറിയാതെ വിളിക്കും. അപ്പോൾ ഞാൻ ഒന്ന് മിണ്ടാതിരിക്ക് വിൻസിയെന്ന് പറയുയാണ് ചെയ്യാറ്. ഷൂട്ടിന്റെ സമയത്ത് അവൾ പറയുമായിരുന്നു അവൾ എന്റെ വിദ്യാർത്ഥിയായിരുന്ന സമയത്ത് ഞാൻ ഭയങ്കര സ്ട്രിക്ട് ആയിരുന്നു എന്നൊക്കെ. വിൻസി പക്ഷെ ക്ലാസിൽ കയറിയിട്ടില്ല. പിന്നെ എന്തിനാണ് അങ്ങനെ പറയുന്നതെന്ന് എനിക്ക് വലിയ നിശ്ചയമില്ല. ഞാനെടുത്ത ഒരു ക്ലാസിൽ മാത്രമെ വിൻസി കയറിയിട്ടുള്ളൂ.'
'ഞാൻ ഒരു കൊല്ലം ആ കോളേജിൽ പഠിപ്പിച്ചു. വിൻസിക്ക് ഞാൻ ഒരു ക്ലാസ് മാത്രമെ എടുത്തിട്ടുള്ളൂ. ആർക്കിടെക്ചർ ആയിരുന്നു അവൾ പഠിച്ചിരുന്നത്. അതിൽ മിക്സഡ് ആയിട്ടുള്ള സബ്ജക്ട് ആയിരുന്നു ഞാൻ അവൾക്ക് എടുത്തിരുന്നത്. ലാൻഡ്‌സ്‌കേപ്പ് ഡിസൈൻ അങ്ങനെയുള്ള ചില സബ്ജക്ട് ആയിരുന്നു എടുത്തിരുന്നത്', എന്നാണ് നടി എന്നതിലുപരിയായി വിൻസിയുമായുള്ള പരിചയത്തെ കുറിച്ച് സംസാരിച്ച് ശ്രുതി രാമചന്ദ്രൻ പറഞ്ഞത്.


Click it and Unblock the Notifications











