ദുബായ് ഷോയിൽ ആടി പാടി സിൽക്ക് സ്മിത, വൈറലായി താരസുന്ദരിയുടെ പഴയ വീഡിയോ!
17 വർഷക്കാലം നീണ്ടുനിന്ന അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 450ൽ അധികം സിനിമകൾ.... തെന്നിന്ത്യ കീഴടക്കിയ മാസ്മരികതയായിരുന്നു സിൽക്ക് സ്‌മിത. എൺപതുകളിലാണ് സിൽക്കിൻറെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കറുത്ത് മെലിഞ്ഞ പെൺകുട്ടിയുടെ കണ്ണുകളിലെ അപാരമായ വശ്യത കണ്ട് 1979ൽ മലയാളിയായ ആൻറണി ഈസ്റ്റ്മാൻറെ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ പത്തൊമ്പതാം വയസിൽ സ്മിത സിനിമയിലെത്തി. ഇണയെത്തേടിയുടെ ഷൂട്ടിങ് നടക്കുന്നതിനിടെ സ്മിതയെത്തേടി അടുത്ത ചിത്രമെത്തി. വിനു ചക്രവർത്തിയുടെ വണ്ടി ചക്രം.

തമിഴ് നാടോടികളുടെ കഥപറഞ്ഞ ആ ചിത്രത്തിൽ നടൻ സൂര്യയുടെ അച്ഛൻ ശിവകുമാറായിരുന്നു നായകൻ. വണ്ടിചക്രത്തിൽ വാ മച്ചാ വാ വണ്ണാറപ്പേട്ടേ... എന്ന് തുടങ്ങുന്ന ചാരായ ഷോപ്പിലെ ഗാനരംഗം സ്മിതയെ ജനപ്രിയയാക്കി. ഈ ഗാനത്തിന് ഈണം പകർന്നത് ഇളയരാജയായിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിൻറെ പേരായ സിൽക്ക് അവരുടെ പേരിനോട് നൂലിഴപോലെ ചേർന്നു. അങ്ങിനെ സ്മിത സിൽക്ക് സ്മിതയായി. 1980 മുതൽ 85 വരെ തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച നടി എന്ന വിശേഷണം സിൽക്ക് സ്മിതയ്ക്ക് സ്വന്തം. സിൽക്കില്ലാത്ത ഒരു പടമിറങ്ങിയാൽ അത്ഭുതപ്പെടുന്ന ഒരു കാലമുണ്ടായിരുന്നു. വെറും മേനി പ്രദർശനം മാത്രമായിരുന്നില്ല... സിൽക്ക് തനിക്ക് കിട്ടിയ നല്ല വേഷങ്ങൾ നന്നായി തന്ന തിരശ്ശീലയിൽ അവതരിപ്പിച്ചുവെന്നത് വിസ്മരിച്ചുകൂട... ബാലു മഹേന്ദ്രയുടെ മൂൻട്രാം പിറൈ, ഭാരതി രാജയുടെ അലൈകൾ ഒഴിവതില്ലേ എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ഇതിന് ഉദാഹരണമാണ്.
സ്ഥിടികം, അഥർവം എന്ന സിനിമകളിലും അവർ അവരുടെ അഭിനയ പാടവം വ്യക്തമാക്കി. ശിവാജി ഗണേശൻ, കമലഹാസൻ, രജനീകാന്ത്, ചിരഞ്ജീവി തുടങ്ങിയ സൂപ്പർ താരങ്ങളുടെ സിനിമകൾ പോലും സിൽക്കിൻറെ ഡേറ്റുകൾക്കൊപ്പിച്ച് ചിത്രീകരണം നടത്തിയിരുന്നു. 1960 ഡിസംബർ രണ്ടിന് ആന്ധ്രയിലെ ഏളൂർ എന്ന ഗ്രാമത്തിലാണ് സ്മിത ജനിക്കുന്നത്. വിജയലക്ഷ്മി എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. വീട്ടിലെ സാമ്പത്തിക പരാധീനതകളെ തുടർന്ന് നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ചു. പതിനാലാം വയസിൽ വിവാഹിതയായെങ്കിലും ഭർത്താവിൻറെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ആ ബന്ധം തകർന്നു. തുടർന്ന് ടച്ച് അപ് ആർടിസ്റ്റായി സിനിമാ മേഖലയിലെത്തി. വൈകാതെ ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേക്കും കടന്നു. വിദ്യാഭ്യാസം കുറവായിരിന്നിട്ട് പോലും ഒഴുക്കോടെ സ്‌മിത ഇംഗ്ലീഷ് സംസാരിച്ചു. നാട്ടിൻപുറത്ത് നിന്ന് വന്ന വിദ്യാഭ്യാസം കുറവായ പെൺകുട്ടിയെ ഒരു സിനിമാ താരത്തിൻറെ എല്ലാ പ്രഢിയിലേക്കും എത്താൻ പ്രാപ്തയാക്കിയത് വിനു ചക്രവർത്തിയും ഭാര്യയും ചേർന്നാണ്.
തൻറെ കരിയറിലെ തീരുമാനങ്ങളിൽ സ്മിത ഒരിക്കലും ദുഃഖിച്ചിരുന്നില്ല. താനെടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം തൻറേത് മാത്രമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന താരത്തിന് പ്രത്യേകിച്ച് പരാതികളും ഉണ്ടായിരുന്നില്ല. മൃദുലമായി സംസാരിക്കുന്ന വ്യക്തിയായാണ് സഹപ്രവർത്തകർ ഇപ്പോഴും സ്മിതയെ ഓർക്കുന്നത്. മൂന്ന് ചിത്രങ്ങൾ നിർമിച്ചതാണ് സ്മിതക്ക് സാമ്പത്തിക ബാധ്യത വരുത്തിവെച്ചത്. അവസരങ്ങൾ കുറഞ്ഞതും അവരെ അലട്ടി. ഒപ്പം ഏകാന്തതയും. വിജയലക്ഷ്മി എന്ന സെല്ലുലോയ്‌ഡിലെ സിൽക്ക് സ്മിത മൺമറഞ്ഞത് ഒരു സെപ്റ്റംബർ 23നായിരുന്നു. ഇപ്പോൾ സിൽക്ക് സ്മിതയുടെ പഴയൊരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ഒരു സ്റ്റേജ് ഷോയിൽ നിന്നുള്ള ദൃശ്യമാണ് പ്രചരിക്കുന്നത്. തൊണ്ണൂറുകൾ എന്നതിനാൽ തന്നെ സിനിമിക്ക് പുറത്തുള്ള സിൽക്ക് സ്മിതയുടെ വീഡിയോകൾ അപൂർവമാണ്.
ദുബായിലെ ഒരു സ്റ്റേജ് ഷോയിൽ നിന്നുള്ളതാണ് ഇപ്പോൾ വൈറലാവുന്ന വീഡിയോ. മലേഷ്യ വാസുദേവനൊപ്പം സുരാംഗനി എന്ന പാട്ട് പാടുന്ന സിൽക്ക് സ്മിതയെ ഈ വീഡിയോയിൽ കാണാം. ഇത് ആദ്യമായാണ് സിൽക്ക് സ്മിത പാടുന്നത് ഈ ലോകം കേൾക്കാൻ പോകുന്നതെന്ന് വീഡിയോയിൽ സ്റ്റേജ് ഷോയുടെ അവതാരകൻ പറയുന്നുണ്ട്. അതിന് മറുപടിയായി ആദ്യമായാണ് താൻ സ്റ്റേജിൽ പാടുന്നതെന്ന് സിൽക്ക് സ്മിത പറയുന്നതും വീഡിയോയിൽ കാണാം.


Click it and Unblock the Notifications











