'പിടിച്ച് നിൽക്കാൻ വയ്യ, നന്ദി പറയാനുള്ളത് അവനോട് മാത്രം'; സിൽക്കിന്റെ ആത്മഹത്യ കുറിപ്പിൽ നിറഞ്ഞുനിന്ന പേര്!
ഒരു കാലത്ത് തന്റെ അഭിനയമികവ് കൊണ്ട് ഒരു ജനതയെ മുഴുവൻ ഹരം കൊള്ളിച്ച് വിടരും മുമ്പെ സ്വയം കൊഴിഞ്ഞുപോയ നടിയാണ് സിൽക്ക് സ്മിത. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഇന്ന് അറുപത്തിനാല് വയസാകുമായിരുന്നു. ഇരുപത്തിയെട്ട് വർഷമായി തെന്നിന്ത്യൻ സിനിമയ്ക്ക് എന്നേക്കുമായി സ്മിതയെ നഷ്ടപ്പെട്ടിട്ട്. ഈ തലമുറയ്ക്ക് സിൽക്ക് സ്മിതയെ അറിയില്ലായിരിക്കാം. എന്നാൽ സിൽക്ക് സ്മിത ആരാണെന്ന് 40 വയസിന് മുകളിലുള്ള എല്ലാവർക്കും അറിയാം.
അത്രമേലാണ് എൺപതുകളിലും തൊണ്ണൂറുകളിലും സിനിമാ പ്രേമികൾക്കിടയിൽ സിൽക്ക് സ്മിതയുണ്ടാക്കിയ തരംഗം. ഗ്ലാമർ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയെ പിടിച്ചുകുലുക്കിയ താരം മലയാളത്തിലും നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. വെറും മുപ്പത്തിയാറ് വയസ് മാത്രം പ്രായമുണ്ടായിരുന്നപ്പോഴാണ് സിൽക്ക് സ്മിത ജീവിതം അവസാനിപ്പിച്ചത്.

ആത്മഹത്യയായിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളെല്ലാം ദുരൂഹമാണ്. ആത്മഹത്യ ചെയ്തതാണെന്ന് പോലീസും സ്ഥിരീകരിച്ചിരുന്നു. മരിക്കുന്നതിന് മുമ്പ് ആത്മഹത്യ കുറിപ്പ് താരം എഴുതിയിരുന്നു. അതിൽ തൻ്റെ സങ്കടവും വേദനയുമെല്ലാം സിൽക്ക് പ്രകടിപ്പിച്ചിരുന്നു. താൻ വഞ്ചിക്കപ്പെട്ടതെങ്ങനെയെന്ന് കത്തിൽ വിശദമായി വിവരിച്ചിരുന്നു. എല്ലാവരും തന്നെ മുതലെടുത്ത് വഞ്ചിച്ചതായാണ് നടി കത്തിൽ എഴുതിയത്.
എന്നാൽ ബാബു എന്ന പേര് മാത്രം തനിക്ക് ഏറെ സ്നേഹവും നന്ദിയുമുള്ള വ്യക്തിയായാണ് കത്തിൽ സിൽക്ക് വിവരിച്ചിരുന്നത്. ഇപ്പോഴിതാ നടിയുടെ ജന്മ ദിനത്തിൽ താരം എഴുതിയ ആത്മഹത്യ കുറിപ്പും ബാബു എന്ന പേരും ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാവുകയാണ്. ഒരു നടിയാവാൻ ഞാൻ എന്തുമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമെ അറിയാവൂ... എന്നോട് ആരും സ്നേഹം കാണിച്ചില്ല. ബാബു മാത്രമാണ് എന്നോട് അൽപം സ്നേഹത്തോടെ പെരുമാറിയിട്ടുള്ളത്.
എല്ലാവരും എന്റെ അധ്വാനത്തെ ചൂഷണം ചെയ്യുമായിരുന്നു. ജീവിതത്തിൽ എത്രയോ മോഹങ്ങൾ എനിക്കുണ്ട്. അവയൊക്കെ നിറവേറ്റണമെന്ന ആഗ്രഹവുമുണ്ട്. പക്ഷെ എവിടെ ചെന്നാലും എനിക്ക് സമാധാനമില്ല. ഓരോരുത്തരുടെയും പ്രവർത്തികൾ എന്നെ മനസമാധാനം കെടുത്തുന്നതായിരുന്നു. അതുകൊണ്ടാകാം മരണം എന്നെ വശീകരിക്കുന്നു.
എല്ലാവർക്കും ഞാൻ നല്ലതേ ചെയ്തിട്ടുള്ളൂ. എന്നിട്ടും എന്റെ ജീവിതം ഇങ്ങനെയൊക്കെയായല്ലോ? ദൈവമേ... ഇതെന്തൊരു ന്യായമാണ്?. ഞാൻ സമ്പാദിച്ച സ്വത്തിന്റെ പകുതിയും ബാബുവിന് കൊടുക്കണം. ഞാൻ വളരെ ഇഷ്ടപ്പെട്ടു പ്രേമിച്ചു ആത്മാർത്ഥമായി തന്നെ.
അയാൾ എന്നെ ചതിക്കില്ലെന്ന് തന്നെ ഞാൻ വിശ്വസിച്ചു. എന്നാൽ അദ്ദേഹമെന്നെ വഞ്ചിച്ചു. ഈശ്വരനുണ്ടെങ്കിൽ അദ്ദേഹത്തിന് തീർച്ചയായും ശിക്ഷ കൊടുക്കും. അയാൾ എന്നോട് ചെയ്ത ദ്രോഹങ്ങൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. ദിവസവും എന്നെ ഉപദ്രവിച്ചു. അവരവർ ചെയ്യുന്നത് ന്യായം ആണെന്നാണ് അവരുടെ വിചാരം.

ബാബുവും അക്കൂട്ടത്തിൽ തന്നെ. എന്റെ പക്കൽ നിന്ന് അദ്ദേഹം വാങ്ങിയ ആഭരണങ്ങൾ തിരിച്ച് തന്നില്ല. ഇനി ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല. എന്റെ ശരീരത്തെ ഉപയോഗിച്ചവർ ധാരാളം. എന്റ അധ്വാനത്തെ മുതലെടുത്തവരും ധാരാളം. ബാബുവൊഴികെ മറ്റാർക്കും ഞാൻ നന്ദി പറയുന്നില്ല... എന്നിങ്ങനെയായിരുന്നു സിൽക്കിന്റെ അവസാനത്തെ കത്ത്. സിൽക്കിന്റെ അടുത്ത സുഹൃത്ത് വലയത്തിലുണ്ടായിരുന്ന ഡോ.രാധാകൃഷ്ണനെയാണ് ബാബു എന്ന് താരം കത്തിൽ വിശേഷിപ്പിച്ചത്.
സിൽക്ക് സ്മിത മരിച്ചപ്പോൾ സിനിമാലോകത്ത് നിന്ന് ആരും നടിയെ അവസാനമായി കാണാൻ എത്തിയില്ല. നടൻ അർജുൻ മാത്രമാണ് താരത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. അനാഥമായ ശവശരീരം എന്ന നിലയിലാണ് നടിയുടെ അന്ത്യകർമങ്ങൾ പോലും നടന്നതെന്നതാണ് കൂടുതൽ സങ്കടകരം.


Click it and Unblock the Notifications