പാന്റ് ഇടാൻ പോലും മറന്നു! സുഖമില്ലാത്ത മകള്‍ക്ക് ജന്മം കൊടുത്തതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് നടി സിന്ധു വർമ്മ
ബാലതാരമായി അഭിനയിച്ച് തുടങ്ങിയെങ്കിലും ഇപ്പോള്‍ സീരിയലുകളില്‍ സജീവമായിരിക്കുകയാണ് നടി സിന്ധു വര്‍മ്മ. ഭര്‍ത്താവും നടനുമായ മനു വര്‍മ്മയുടെ കൂടെയും നടി അഭിനയിച്ചിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയില്‍ അഭിനയത്തില്‍ സജീവമായതിനെ കുറിച്ച് മനസ് തുറക്കുകയാണ് നടിയിപ്പോള്‍.
തനിക്കൊരു സുഖമില്ലാത്ത കുഞ്ഞ് പിറന്നതും അന്ന് മുതലിങ്ങോട്ടുള്ള വേദന നിറഞ്ഞ ജീവിതത്തെ കുറിച്ചുമാണ് പുതിയൊരു അഭിമുഖത്തില്‍ സിന്ധു സംസാരിച്ചത്. ഇടയ്ക്ക് ചികിത്സയുടെ പേരില്‍ തട്ടിപ്പിന് ഇരയായെന്നും എല്ലാവരും തിരിച്ചറിയാന്‍ വേണ്ടിയാണ് താനിത് പറയുന്നതെന്നും സിന്ധു വ്യക്തമാക്കുന്നു.

രണ്ടാമത്തെ മകള്‍ക്ക് ഒത്തിരി പ്രശ്‌നങ്ങളുണ്ട്. അതില്‍ ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു. അമ്മായിച്ഛന്‍ ജഗന്നാഥ വര്‍മ്മയും ഭര്‍ത്താവ് മനു വര്‍മ്മയുമൊക്കെയാണ് എന്നോട് വീണ്ടും അഭിനയിക്കാന്‍ പറഞ്ഞ് തള്ളി വിടുന്നത്. ഒരിക്കലും ഇങ്ങനെ സങ്കടപ്പെട്ട് ഇരിക്കരുതെന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെയാണ് പരസ്പരം സീരിയലില്‍ അഭിനയിച്ച് തുടങ്ങുന്നത്. അച്ഛന്റെ മരണശേഷമാണ് അഭിനയം പ്രൊഫഷനായി കണ്ടത്.

അദ്ദേഹത്തിന്റെ വരുമാനം പെട്ടെന്ന് ഇല്ലാതായി. മകളുടെ ചികിത്സയ്ക്ക് വേണ്ടിയും മറ്റുമായി വലിയൊരു തുക മാറ്റി വെക്കണം. ഇതിനിടയിലാണ് ഇങ്ങോട്ട് അവസരം വന്ന് തുടങ്ങിയത്. അതോടെ അഭിനയിക്കാമെന്ന് തീരുമാനിച്ച് പോയതാണ്. അതിങ്ങനെ തുടര്‍ന്ന് മുന്നോട്ട് പോവുകയായിരുന്നു. ഇങ്ങനൊരു ഫീല്‍ഡില്‍ സജീവമാവുമെന്നോ ഇതുപോലെ ജീവിതം തിരക്കിലായി പോകുമെന്നേ ഞാന്‍ കരുതിയിട്ടില്ല. കാരണം എന്റെ മകളുടെ ജനനത്തിന് ശേഷം ഞാന്‍ വേറൊരു ലോകത്താണ് ജീവിക്കുന്നത്.

ഒരു കുടുംബത്തില്‍ സുഖമില്ലാതൊരു കുഞ്ഞ് ജനിച്ചാല്‍ പിന്നെ എങ്ങനെയാവും ജീവിതമെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഒരു ആറ് വര്‍ഷത്തോളം ഇന്ത്യയില്‍ തന്നെ ഞാന്‍ പോവാത്ത ഹോസ്പിറ്റലുകള്‍ ഇല്ല. ചെയ്യാത്ത ചികിത്സകളില്ല. ആയൂര്‍വേദമടക്കം പല ചികിത്സകളും ചെയ്തു. ഒടുവില്‍ എന്നെ തന്നെ ചികിത്സിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിയത്. ഇടയ്ക്ക് ഞാന്‍ ചെറിയ മക്കളെ പഠിപ്പിക്കുന്നൊരു സ്‌കൂളില്‍ ടീച്ചറായി ചെയ്തിരുന്നു. മനസിന്റെ ആശ്വാസത്തിന് വേണ്ടിയായിരുന്നു ആ ജോലി.

മകള്‍ക്കിപ്പോള്‍ പതിനാല് വയസായി. കാഴ്ചയില്‍ ആറേഴ് വയസേ തോന്നിക്കൂ. ബ്രെയിനിലേക്ക് ഫ്‌ളൂയിഡ് കണക്ഷന്‍ വരുന്ന അസുഖമാണ് അവള്‍ക്ക്. ബെഡില്‍ കിടപ്പാണ്. ആ ഫ്‌ളുയിഡ് പുറത്തേക്ക് കളയുകയാണ് ചെയ്യുന്നത്. അല്ലാതെ വേറൊന്നും ചെയ്യാന്‍ പറ്റില്ല. അത്ഭുതം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.
ഗര്‍ഭിണിയായ കാലത്തോ സ്‌കാനിങ്ങിലോ ഒന്നും പ്രശ്‌നങ്ങള്‍ കാണിച്ചില്ല. മകള്‍ ജനിച്ച് ആദ്യ ഒരു മാസം റൂമില്‍ നിന്നും പുറത്തിറങ്ങിയില്ല. പിന്നെ ഒരു വര്‍ഷത്തോളം അതേ ജീവിതം തന്നെ. പാന്റ് ഇടാന്‍ പോലും മറന്ന് പുറത്തേക്ക് ഇറങ്ങി. അടുക്കളയില്‍ കയറിയാലും പ്രശ്‌നം. എന്തൊക്കെയാണ് ഞാന്‍ ചെയ്യുന്നതെന്ന് എനിക്ക് തന്നെ അറിയില്ലാത്ത അവസ്ഥയിലായെന്ന് സിന്ധു പറയുന്നു.

ഇടയ്‌ക്കൊരു വൈദ്യന്‍ പറ്റിച്ചതിനെ പറ്റിയും നടി പറഞ്ഞു. വയനാട്ടില്‍ നിന്നും കൊണ്ട് വരുന്നതാണെന്ന് പറഞ്ഞ് എന്റെ കുഞ്ഞടക്കം സമാനമായ അസുഖമുള്ള കുഞ്ഞുങ്ങളുടെ തലയില്‍ മരുന്നിടാന്‍ തുടങ്ങി. സത്യത്തില്‍ അത് പറ്റിക്കുകയായിരുന്നു. ഒത്തിരി പൈസയൊക്കെ കൊടുത്ത് ചികിത്സ നടത്തിയതിന് ശേഷമാണ് ഇതിലെ കള്ളത്തരം പുറംലോകം അറിയുന്നത്. ഇനിയാരും ഇതുപോലെയുള്ള തട്ടിപ്പുകളില്‍ പോയി ചാടരുതെന്നുള്ള മുന്നറിയിപ്പ് നല്‍കുകയാണ് സിന്ധു.


Click it and Unblock the Notifications











