ശോഭന ചോദിച്ചതിലും കൂടുതൽ, ശ്രീദേവിയായി ആദ്യം പരിഗണിച്ചത് സിത്താരയെ; ഒടുവിൽ സംഭവിച്ചതിങ്ങനെ
മലയാളികളുടെ മനസിൽ നിന്നു മായാത്ത ക്ലാസിക് സിനിമയാണ് മണിച്ചിത്രത്താഴ്. ഫാസിൽ സംവിധാനം ചെയ്ത ഏറ്റവും മികച്ച സിനിമകളിലൊന്ന്. മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, വിനയപ്രസാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്. ശ്രീദേവി എന്നാണ് വിനയ പ്രസാദ് ചെയ്ത കഥാപാത്രത്തിന്റെ പേര്. സഹനായിക വേഷമായിരുന്നു ഇത്. ശോഭന നിറഞ്ഞാടിയ മണിച്ചിത്രത്താഴിൽ വിനയ പ്രസാദിന്റെ കഥാപാത്രത്തിനും പ്രധാന്യമുണ്ടായിരുന്നു.
ഇന്നും ശ്രീദേവി പ്രേക്ഷകരുടെ മനസിലുണ്ട്. വിനയ പ്രസാദിനെക്കുറിച്ച് പറയുമ്പോൾ മലയാളികൾ ആദ്യം ഓർക്കുക ശ്രീദേവി എന്ന കഥാപാത്രത്തെയാണ്. എന്നാൽ ആദ്യം വിനയ പ്രസാദിനെയല്ല ഈ റോളിലേക്ക് ഫാസിൽ പരിഗണിച്ചത്. ഇതേക്കുറിച്ച് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മണിച്ചിത്രത്താഴിലെ ശ്രീദേവി എന്ന കഥാപാത്രത്തിന് ജീവൻ നൽകാൻ ആദ്യം സമീപിച്ചിരുന്നത് സിത്താര എന്ന നടിയെ ആയിരുന്നു. നടൻ സൗബിന്റെ പിതാവായ ബാബു ഷാഹിർ അന്ന് ഫാസിലിന്റെ മാനേജരാണ്. ബാബുവും ഫാസിലിന്റെ സഹോദരി പുത്രനും സഹസംവിധായകനായ ഷാജിയും ചേർന്നാണ് സിത്താരയെ പോയി കണ്ടതും കഥ പറഞ്ഞതും സമ്മതം വാങ്ങിയതും. എന്നാൽ സിത്താര ചോദിച്ച പ്രതിഫലം മണിച്ചിത്രത്താഴിലെ നായികയായ ശോഭനയ്ക്ക് കൊടുക്കുന്നതിലും മുകളിലായിരുന്നു. അത് കൊടുക്കാൻ തയ്യാറല്ലാത്തത് കൊണ്ട് അവരെ ആ ചിത്രത്തിൽ നിന്നും ഒഴിവാക്കി.
ക്യാമറമാൻ വിപിൻദാസ് ആണ് സിത്താരയെക്കൊണ്ട് ഭീമമായ തുക ചോദിക്കാൻ പ്രേരിപ്പിച്ചതെന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പിന്നെയങ്ങോട്ട് ശ്രീദേവിക്ക് വേണ്ടിയുള്ള തിരച്ചിലായിരുന്നു. മോഹൻലാൽ തന്നെയാണ് വിനയ പ്രസാദസിനെ ശ്രീദേവി എന്ന കഥാപാത്രത്തിന് വേണ്ടി ശുപാർശ ചെയ്യുന്നത്. മോഹൻലാൽ ബാംഗ്ലൂരിലെ മലയാളി അസോസിയേഷന്റെ ഒരു ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് വിനയ പ്രസാദിനെ കാണുന്നതും പരിചയപ്പെടുന്നതുമെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications











