'ലളിത ചേച്ചിക്ക് തോന്നലുണ്ടായിരുന്നു ഞാൻ അവരുടെ സ്ഥാനം കയ്യേറുമോയെന്ന്, നമ്മൾ കാശ് ഇട്ട് വസ്ത്രം വാങ്ങണം'
ബിഗ് സ്ക്രീനിലും, മിനി സ്ക്രീനിലും തന്റേതായ ഇടം നേടിയെടുത്ത നടിയാണ് ശ്രീലത നമ്പൂതിരി. നടി മാത്രമല്ല ഗായികയായും ശ്രീലത പ്രശസ്തയാണ്. പ്രായത്തിന് അനുസരിച്ച് അമ്മ കഥാപാത്രങ്ങളിലാണ് മിനിസ്‌ക്രീനിൽ ശ്രീലതയിപ്പോള്‍ നിറയുന്നത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് നടി എത്തുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഇരുപത്തിമൂന്ന് വര്‍ഷത്തോളം അഭിനയത്തില്‍ നിന്നും മാറി നിന്നതിന് ശേഷമാണ് ശ്രീലത നമ്പൂതിരി തിരിച്ച് വന്നത്. പതിനെട്ടാം വയസിൽ നാൽപതുകാരനായ അടൂർ ഭാസിയുടെ നായികയാകേണ്ടി വന്നപ്പോൾ തനിക്ക് സിനിമ വേണ്ടെന്ന് പറഞ്ഞ് ചെന്നൈ നഗരം വിടാൻ ഒരുങ്ങിയതാണ് ശ്രീലത നമ്പൂതിരി.
ആദ്യ സിനിമ ഉപേക്ഷിച്ചെങ്കിലും പിൽക്കാലത്ത് ഇതേ ശ്രീലത നൂറിലേറെ സിനിമകളിൽ ഭാസിയുടെ നായികയായി. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യ ജോടിയായി അവർ മാറി. ഒരു വർഷം 35 സിനിമകളിൽ വരെ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എഴുപത്തിയൊന്നുകാരിയായ താരം തന്റെ ഇതുവരെയുള്ള അഭിനയ ജീവിതത്തിലെ അനുഭവങ്ങൾ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പങ്കിട്ടിരിക്കുകയാണ് ഇപ്പോൾ.

ഇപ്പോഴത്തെ സാഹചര്യത്തിൽ സീരിയലിനെക്കാൾ ജോലി ചെയ്യാൻ സുഖം സിനിമയിലാണെന്നാണ് ശ്രീലത നമ്പൂതിരി പറയുന്നത്. നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഞങ്ങളൊക്കെ അഭിനയിച്ച കാലത്തിൽ നിന്നും സിനിമ ടെക്നിക്കലി അടക്കം ഒരുപാട് മാറി. അന്നൊക്കെ പതിനഞ്ച് ദിവസം കൊണ്ട് ഷൂട്ട് തീരും. ഇപ്പോഴത്തെ സീരിയലിന്റെ രീതിയാണ് ഇന്നത്തെ സിനിമയ്ക്ക്. ഭക്ഷണം അടക്കം അതുപോലെയായിരുന്നു.
അന്ന് സിനിമ എങ്ങനെ എടുത്താലും ആളുകൾ കാണുമായിരുന്നു. പണ്ട് മേക്കപ്പ് ഭയങ്കരമായി അടിച്ച് കേറ്റുമായിരുന്നു. ബാക്ക് ആന്റ് വൈറ്റിൽ ഷൂട്ട് ചെയ്യുമ്പോൾ അങ്ങനെ വേണമെന്നാണ്. എനിക്ക് കോമഡി ചെയ്യാൻ ആദ്യം ഇഷ്ടമായിരുന്നില്ല. അന്നൊക്കെ പല താരങ്ങളും ഡയലോഗുകൾ കയ്യിൽ നിന്നും ഇട്ട് പറയുമായിരുന്നു. ആദ്യമൊക്കെ അതൊരു ബുദ്ധിമുട്ടായിരുന്നു.
1968 മുതൽ 1980 വരെ മാത്രമെ ഞാൻ അഭിനയിച്ചിട്ടുള്ളു. അതിൽ ഒരു വർഷം 35 സിനിമകളിൽ വരെ അഭിനയിച്ചിട്ടുണ്ട്. അവസാനം ചെയ്ത സിനിമ കോളിളക്കമാണ്. ജീവിതത്തിൽ മറക്കാൻ പറ്റാത്ത രാത്രി ജയന്റെ മരണ വാർത്ത അറിഞ്ഞ യാത്രയാണ്. ബോഡി ഒരുപാട് സൂക്ഷിച്ചിരുന്നയാളാണ് ജയൻ. അതുകൊണ്ട് ആളുകൾക്ക് ഭയങ്കര ഇഷ്ടമായി. പുള്ളി ആരെയും വെറുപ്പിക്കില്ല. കണക്ക് പറഞ്ഞ് കാശ് വാങ്ങിക്കില്ല. അതൊക്കെയാണ് ജയന്റെ സ്വഭാവം.
വളരെ സ്നേഹമുള്ള വ്യക്തിയാണ്. ഞങ്ങളുടെ ബോഡി ഗാർഡായൊക്കെ വരുമായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ ശിവാജി ഗണേശനായിരുന്നു. അദ്ദേഹത്തിന്റെ കണ്ണും പുരികവും കാണുമ്പോൾ ഗണപതിയെ പോലെ തോന്നുമായിരുന്നു. സിനിമയ്ക്കുള്ളിൽ ഉള്ളവർ തന്നെ വിവാഹ ആലോചനയുമായി വന്നിട്ടുണ്ട്.

പ്രേമിക്കാൻ സമയം ഉണ്ടായിരുന്നില്ല. എനിക്ക് ജീവിതത്തിൽ കുറേ ബാധ്യതകൾ ഉണ്ടായിരുന്നു. ഞാൻ രണ്ടാമത് വീണ്ടും സിനിമയിൽ സജീവമായപ്പോൾ ലളിത ചേച്ചിക്ക് ഒരു തോന്നലുണ്ടായിരുന്നു ഞാൻ അവരുടെ സ്ഥാനം കയ്യേറുമോയെന്ന്. വിനോദയാത്രയൊക്കെ ചെയ്ത സമയമായിരുന്നു. മരിച്ചുപോയവരെ പറ്റി കുറ്റം പറയുകയല്ല.
പിന്നെ ഞാൻ പറഞ്ഞു ഞാൻ ആ സ്ഥാനം തട്ടിയെടുക്കാൻ പോകുന്നില്ലെന്ന്. നമുക്കുള്ളത് ഈശ്വരൻ നിശ്ചയിച്ചിട്ടുണ്ടല്ലോ. ഞാൻ സീരിയലിനെ ഒരിക്കലും കുറ്റം പറയില്ല. കംഫർട്ട് സിനിമയാണ്. അധികം മേക്കപ്പ് വേണ്ട. ഒരു ദിവസം രണ്ടോ, മുന്നോ സീനേയുള്ളു, റിലാക്സ് ചെയ്യാം. സീരിയലിൽ ഒരു ദിവസം പത്ത് സീനൊക്കെ ഷൂട്ട് ചെയ്യും. പിന്നെ കയ്യിൽ നിന്നും കാശ് മുടക്കി വസ്ത്രം വാങ്ങിക്കണം.
ഇത് പൊതുജനം അറിയുന്നില്ല. അവരുടെ വിചാരം ഇതെല്ലാം നിർമാതാവ് വാങ്ങിക്കുന്നതാണെന്നാണ്. സാരികൾ കൊണ്ട് അലമാരകളും സോഫയും നിറഞ്ഞു. പലതും അനാഥമന്ദിരങ്ങളിലും മറ്റും കൊടുത്തു എന്നാണ് ശ്രീലത നമ്പൂതിരി അനുഭവങ്ങൾ പങ്കിട്ട് പറഞ്ഞത്.


Click it and Unblock the Notifications