ഉറക്കമില്ലെന്ന് പറഞ്ഞ് എന്നെ വിളിച്ചു, വിശ്വസിച്ചവരെല്ലാം ശ്രീവിദ്യയെ പറ്റിച്ചു; ശ്രീലത പറഞ്ഞത്
മലയാളികൾ നെഞ്ചിലേറ്റിയ നടിയാണ് ശ്രീവിദ്യ. നടി മരിച്ചിട്ട് വർഷങ്ങളിത്ര കഴിഞ്ഞിട്ടും ദുഖപുത്രിയായി ശ്രീവിദ്യ എന്നും ആരാധകരുടെ മനസ്സിലുണ്ട്. സിനിമയേക്കാൾ നാടകീയതകൾ സംഭവിച്ച ശ്രീവിദ്യയുടെ ജീവിത കഥ ഇപ്പോഴും സിനിമാ ലോകത്ത് സംസാരമാണ്. 2006 ൽ ക്യാൻസർ ബാധിച്ച മരിച്ച ശ്രീവിദ്യ മലയാളിയല്ലെങ്കിലും മലയാള സിനിമയിൽ 80 കളിൽ നിറഞ്ഞു നിന്ന നടിയാണ്. റൗഡി രാജമ്മ, പഞ്ചവടിപ്പാലം, ആരാന്റെ മുല്ല കൊച്ചുമുല്ല, തുടങ്ങി നിരവധി സിനിമകളിൽ ശ്രീവിദ്യ അഭിനയിച്ചു.

1979 ൽ ഇടവഴിയിലെ മിണ്ടാപ്പൂച്ച, ജീവിതം ഒരുഗാനം എന്നീ സിനിമകൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ശ്രീവിദ്യക്ക് ലഭിച്ചു. 1983 ൽ രചന, 1992 ൽ ദൈവത്തിന്റെ വികൃതികൾ എന്നീ സിനിമകൾക്കും ശ്രീവിദ്യക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.
നായിക നടി എന്നതിനപ്പുറം എല്ലാക്കാലത്തും സിനിമകളിൽ പ്രസക്തി ലഭിച്ച ശ്രീവിദ്യക്ക് പക്ഷെ വ്യക്തി ജീവിതത്തിൽ ഒരുപാട് ദുരന്തങ്ങളുണ്ടായി. അമ്മത്തമ്പുരാട്ടി എന്ന സിനിമയിലാണ് ശ്രീവിദ്യ അവസാന കാലത്ത് അഭിനയിച്ചത്.

സിനിമാ ലോകത്ത് ശ്രീവിദ്യയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു നടി ശ്രീലത നമ്പൂതിരി. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു. മുമ്പൊരിക്കൽ ശ്രീവിദ്യയുടെ ജീവിതത്തിൽ സംഭവിച്ചതിനെ പറ്റി ശ്രീലത സംസാരിച്ചിരുന്നു. ശ്രീവിദ്യ ജീവിതത്തിൽ വിശ്വസിച്ചവരെല്ലാം അവരെ ചതിച്ചെന്നും അവസാന കാലത്ത് സംഗീതമായിരുന്നു ശ്രീവിദ്യയുടെ ആശ്രയമെന്നും ശ്രീലത പറഞ്ഞു.

'വിദ്യ ഒരുപാട് സെൻസിറ്റീവ് ആണ്.വേറൊരു കാര്യമെന്തെന്നാൽ ആത്മാർത്ഥമായി എല്ലാ കാര്യങ്ങളും വിശ്വസിക്കും. ഒരുപാട് പേരെ ജീവിതത്തിൽ വിശ്വസിച്ചു. എല്ലാവരും പറ്റിച്ചു. അതാണ് പറ്റിയത്. കമൽഹാസന്റെ കാര്യങ്ങളൊക്കെ പറയാറുണ്ട്. ഞങ്ങളൊന്നിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചു. ആ കാലഘട്ടത്തിൽ ശ്രീവിദ്യയുടെ അമ്മ വലിയ പാട്ടുകാരിയാണ്. പക്ഷെ ശ്രീവിദ്യക്ക് പാട്ടിനോട് വലിയൊരു താൽപര്യം ഇല്ല'
'പിന്നെ അസുഖങ്ങളൊക്കെ വന്ന ശേഷം ഇവിടെ താമസിക്കുമ്പോൾ എന്നെ ഒരു പ്രാവശ്യം വിളിച്ചു. ഞങ്ങളൊന്നിച്ച് തമ്പി സാറിന്റെ സീരിയലിൽ അഭിനയിച്ചു. എന്നെ വിളിച്ചിട്ട് പറഞ്ഞു ലതേ ഉറക്കം വരുന്നില്ലെന്ന്'

'ഞാൻ പറഞ്ഞു ഗുളികകൾ ഒന്നും കഴിക്കരുതെന്ന്. വിദ്യക്ക് നല്ലവണ്ണം പാടാനറിയാമല്ലോ. പാട്ടിലോട്ട് മാറ് എന്ന് പറഞ്ഞു. അങ്ങനെ ഇടയ്ക്കിടയ്ക്ക് ഓരോ രാഗങ്ങളെക്കുറിച്ചു പറഞ്ഞു കൊടുക്കും. പിന്നീട് പാട്ടെഴുതാൻ തുടങ്ങി. അങ്ങനെയാണ് പുള്ളിക്കാരി സമാധാനം കണ്ടെത്തിയത്,' ശ്രീലത പറഞ്ഞതിങ്ങനെ.
അമ്മത്തമ്പുരാട്ടിയാണ് ശ്രീവിദ്യ അവസാനം അഭിനയിച്ച പരമ്പര. ശ്രീവിദ്യയുടെ ആരോഗ്യ നില മോശമായതോടെ ഈ സീരിയൽ നിർത്താൻ സംവിധായകൻ ശ്രീകുമാരൻ തമ്പി തീരുമാനിക്കുകയായിരുന്നു. ശ്രീവിദ്യക്ക് പകരം മറ്റൊരു നടിയെ സീരിയലിലെ കേന്ദ്ര കഥാപാത്രമാക്കാൻ ഇദ്ദേഹം തയ്യാറായില്ല. 8 ലക്ഷത്തിന്റെ നഷ്ടം തനിക്കന്നുണ്ടായെന്നും സംവിധായകൻ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications