'ഞങ്ങൾക്ക് ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാൻ ഭയമായിരുന്നു, അയാളുടെ പേരിലായിരുന്നു സ്വത്തിന്റെ പവർ ഓഫ് അറ്റോർണി'
അമ്പത്തിമൂന്ന് വർഷം മാത്രം നീണ്ട ജീവിതം. ഇതിനിടയിൽ എണ്ണൂറിലധികം സിനിമകൾ. ഗായികയെന്നും നർത്തകിയെന്നുമുള്ള അധിക യോഗ്യതകൾ. അസൂയപ്പെടുത്തുന്ന സൗന്ദര്യവും അഭിനയശേഷിയും അതായിരുന്നു സിനിമാപ്രേമികൾക്ക് ശ്രീവിദ്യയെന്ന് കേട്ടാൽ മനസിൽ തെളിഞ്ഞ് വരുന്ന രൂപം. ശ്രീവിദ്യ പതിനേഴ് വർഷം മുമ്പ് യാത്രയായെങ്കിലും അവരുടെ ഓർമ്മകൾ ഇന്നും സിനിമയെ സ്നേഹിക്കുന്നവരുടെ മനസിലുണ്ട്.
ആ മെയ്യഴകാണോ മുഖശ്രീയാണോ അതോ അഭിനയശ്രീയാണോ സിനിമാപ്രേമികളുടെ മനസിൽ നിന്ന് മായാത്തതെന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരമില്ല. അതിനൊക്കെ അപ്പുറമുള്ള വൈകാരികമായ ഒരടുപ്പം ശ്രീവിദ്യയുമായി മലയാളി പ്രേക്ഷകർ ഇന്നും സൂക്ഷിക്കുന്നു. തിരശ്ശീലയിൽ അവരെ അമ്മ വേഷത്തിൽ കണ്ട കുട്ടികൾ അതുപോലൊരു അമ്മയെ ആഗ്രഹിച്ചുപോയിട്ടുണ്ട്. കൗമാരത്തിൽ അതുപോലൊരു കാമുകിയെ മുതിർന്നപ്പോൾ ഭാര്യയുടെ സ്ഥാനത്ത്.

പക്ഷെ വ്യക്തി ജീവിതത്തിൽ നല്ലൊരു ദാമ്പത്യം അനുഭവിക്കാനോ അമ്മയാവാനോ കഴിഞ്ഞില്ല ശ്രീവിദ്യയ്ക്ക്. കാമുകിയായിരുന്നപ്പോൾ ചതിക്കുഴികളിൽ വീഴുകയും ചെയ്തു. തന്റെ തന്നെ പിഴവുകൾ സമ്മാനിച്ചതായിരുന്നു തന്റെ ദുരന്തവിധികളൊക്കെയെന്ന് അവർ ഏറ്റുപറഞ്ഞിട്ടുമുണ്ട്. പ്രസിദ്ധമായ കലാകുടുംബത്തിലായിരുന്നു ശ്രീവിദ്യയുടെ ജനനം.
കർണാടിക് സംഗീതജ്ഞ എം.എൽ വസന്തകുമാരിയുടെയും തമിഴ് ഹാസ്യനടൻ കൃഷ്ണമൂർത്തിയുടേയും മകളായിരുന്നു ശ്രീവിദ്യ. മീനാക്ഷി എന്നാണ് കുട്ടിയ്ക്ക് അവരിട്ട പേര്. പിന്നീട് തേതിയൂർ സുബ്രഹ്മണ്യനാണത്രെ കൂട്ടിയെ ആദ്യമായി ശ്രീവിദ്യയെന്ന് വിളിച്ചത്. അങ്ങനെ മീനാക്ഷി ശ്രീവിദ്യയായി. ശ്രീവിദ്യയുടെ അവസാനകാലം കേരളത്തിലായിരുന്നു.
ഇപ്പോഴിതാ ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ വിജയലക്ഷ്മി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ചർച്ചയാകുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കളും നടനും രാഷ്ട്രീയപ്രവർത്തകനുമായ ഗണേഷ്കുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ചെല്ലാമായിരുന്നു വിജയലക്ഷ്മിയുടെ വെളിപ്പെടുത്തൽ ഗലാട്ട പിങ്ക് എന്ന തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിജയലക്ഷ്മി പറഞ്ഞ കാര്യങ്ങളിലൂടെ തുടർന്ന് വായിക്കാം...
'ചെന്നൈയിൽ നിന്നും ശ്രീവിദ്യ കേരളത്തിലേക്ക് താമസം മാറിയതുപോലും വാച്ച്മാൻ പറഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്. വിദ്യ കേരളത്തിലേക്ക് പോകും മുമ്പ് 1998ൽ ഞങ്ങളോട് കുറച്ച് പണം ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് പണമെന്ന് പറഞ്ഞിരുന്നില്ല. അവളെ ആരോ കബിളിപ്പിച്ചിരുന്നു. അതിനുവേണ്ടിയാണ് പണം ഞങ്ങളോട് ആവശ്യപ്പെട്ടത്. പിന്നീട് 2003ൽ ആ പണം പലിശയടക്കം അവൾ തിരികെ തന്നു.'

'ശ്രീവിദ്യയുടെ അച്ഛൻ മരിച്ചശേഷം ഞങ്ങളും ശ്രീവിദ്യയും തമ്മിലുള്ള ബന്ധത്തിന് ചെറിയ അകലം വന്നിരുന്നു. പക്ഷെ ഇടയ്ക്ക് ഫോൺ വിളിക്കാറുണ്ടായിരുന്നു. 2000 മുതൽ ശ്രീവിദ്യയും ഗണേഷ് കുമാറും തമ്മിൽ സൗഹൃദമുണ്ട്. ആ സൗഹൃദത്തിന്റെ പേരിലാണ് കേരളത്തിലേക്ക് വിദ്യ പോയത്. 2003ൽ അവൾക്ക് കാൻസറുണ്ടെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് സർജറിയും നടന്നിരുന്നു. പക്ഷെ ഞങ്ങൾ അറിഞ്ഞതുമില്ല ആരും പറഞ്ഞതുമില്ല.'
'2006ൽ നടി പദ്മിനി പറഞ്ഞാണ് വിദ്യയ്ക്ക് കാൻസറാണെന്ന് അറിയുന്നത്. ഇത് അറിഞ്ഞതും മകനെ ഞങ്ങൾ തിരുവനന്തപുരത്തെ വിദ്യയുടെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. അന്ന് വിദ്യയ്ക്ക് ശരീരഭാരം വർധിച്ചിരുന്നു. അപ്പോഴേക്കും സ്പൈനിലേക്ക് കാൻസർ പടർന്ന് അതിന്റെയും ഓപ്പറേഷൻ കഴിഞ്ഞിരുന്നു. കുടുംബത്തിൽ ഫങ്ഷനുണ്ടെങ്കിൽ വിദ്യ ഫ്ലൈറ്റിൽ വന്ന് പോകും.'
'പിന്നീട് അവളുടെ അവസ്ഥ മോശമായി മരണത്തിലേക്ക് അടുത്തു. എന്റെ ഭർത്താവ് അവളെ കാണുമ്പോൾ മുടിയൊക്കെ കൊഴിഞ്ഞ് മുഖത്തെല്ലാം മഞ്ഞനിറം വന്ന് മോശം അവസ്ഥയിലായിരുന്നു. അവളുടെ അവസ്ഥ കണ്ട് ഭർത്താവും അലമുറയിട്ട് കരഞ്ഞു. ഭർത്താവ് കാണാൻ പോയദിവസമാണ് കമൽഹാസനും വിദ്യയെ വന്ന് കണ്ടത്. ആരൊക്കയോ വന്ന് വിദ്യയുടെ ഒപ്പൊക്കെ വാങ്ങിപോകുന്നുണ്ടെന്ന കാര്യം പോലും ഞങ്ങൾ അറിഞ്ഞത് ആശുപത്രിയിലെ ഡോക്ടർ വഴിയാണ്.'
'ഗണേഷ്കുമാർ പോലും വിദ്യയുടെ അവസ്ഥ മോശമായ കാര്യം ഞങ്ങളെ അറിയിച്ചിരുന്നില്ല. ആ സമയത്ത് ഗണേഷ് കുമാർ എങ്ങനെയാണ് ഇരിക്കുന്നതെന്ന് പോലും ഞങ്ങൾക്കറിയില്ലായിരുന്നു. വിദ്യ തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളെ വിവാഹം ചെയ്തുവെന്ന് അക്കാലത്ത് റൂമർ വന്നിരുന്നു.'
'മരിക്കാറായപ്പോഴേക്കും വിദ്യയുടെ കണ്ണുകളൊക്കെ പുറത്തേക്ക് വന്ന് തൊലിയൊക്കെ ഉണങ്ങി കാണാൻ പറ്റാത്ത തരത്തിലേക്ക് രൂപം മാറിയിരുന്നു. അവളുടെ പ്രാണൻ പോകുന്നത് വരെ ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. വിദ്യയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ മമ്മൂട്ടി അടക്കമുള്ളവർ വന്നിരുന്നു. വിദ്യയുടെ മരണശേഷം എന്റെ ഭർത്താവ് മൂന്ന് മാസം ഡിപ്രഷനിലായിരുന്നു.'
'വിദ്യയുടെ റൂമിൽ ഞങ്ങൾ താമസിച്ചപ്പോൾ ഗണേഷ് കുമാറും ഓഡിറ്ററും വന്നു പറഞ്ഞു മരിച്ചവരുടെ ആത്മാവ് റൂമിൽ തന്നെയുണ്ടാകുമെന്ന വിശ്വാസം കേരളത്തിലുണ്ട്. അതിനാൽ പുറത്തുപോകാൻ ഞങ്ങളോട് പറഞ്ഞു. അങ്ങനെ ഞങ്ങളെ ഗണേഷ്കുമാർ വിദ്യയുടെ മുറിയിൽ നിന്ന് ഒഴിവാക്കി. ആ മുറിയിൽ എന്ത് സീക്രട്ടാണുള്ളതെന്ന് ഞങ്ങൾക്കറിയില്ല.'
'ആ സമയത്ത് ഞങ്ങൾക്ക് ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാൻ ഭയമായിരുന്നു. കാരണം ഞങ്ങൾക്ക് പരിചയമില്ലാത്ത നാടാണ് കേരളം. അതുപോലെ അയാൾ രാഷ്ട്രീയപ്രവർത്തകനാണ്. പിന്നെ ഗണേഷിന് താൽപര്യമില്ലാത്തവരെ അയാൾ ലോറി കേറ്റി കൊല്ലുമെന്നും പലരും വഴി ഞങ്ങൾ അറിഞ്ഞിരുന്നു. അതുപോലെ വിദ്യ അവളുടെ സ്വത്ത് മുഴുവൻ ഒരു വിൽപത്രമാക്കി അതിന്റെ പവർ ഓഫ് അറ്റോർണി ഗണേഷ് കുമാറിന്റെ പേരിലാക്കി എന്നും ഞങ്ങൾ അറിഞ്ഞുവെന്നാണ്', വിജയലക്ഷ്മി വെളിപ്പെടുത്തിയത്.


Click it and Unblock the Notifications











