'കുടുംബഭാരമാണ് അഭിനയത്തിലെത്തിച്ചത്, പാരകളുണ്ടായിരുന്നതിനാലാണ് നായികയാകാൻ കഴിയാതിരുന്നത്'; സുമ ജയറാം
എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലും ടെലിവിഷനിലും നിറഞ്ഞ് നിന്നിരുന്ന നടിയായിരുന്നു സുമ ജയറാം. തുടക്കം ബാലതാരമായിട്ടായിരുന്നുവെങ്കിലും സഹനടിയായി നിരവധി സിനിമകളിൽ തിളങ്ങി. സുമ ജയറാമെന്ന പേര് കേൾക്കുമ്പോഴെ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് കുട്ടേട്ടനിലെ സുമയുടെ പ്രകടനമാണ്.
ഉത്സവപിറ്റേന്നായിരുന്നു സുമയുടെ ആദ്യ സിനിമ. താരത്തിന്റെ അമ്മ മേഴ്സിയും ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. കുട്ടേട്ടൻ, വചനം, നാളെ എന്നുണ്ടെങ്കിൽ എന്നീ ചിത്രങ്ങിലും മികച്ച പ്രകടനമാണ് സുമ കാഴ്ചവെച്ചത്.
എന്റെ സൂര്യപുത്രിയ്ക്ക്, പോലീസ് ഡയറി, സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, കാബൂളിവാല, മഴയെത്തും മുൻപെ എന്നിവയാണ് സുമ അഭിനയിച്ച മലയാളത്തിലെ മറ്റ് പ്രധാന സിനിമകൾ. സഹതാരമായി തിളങ്ങിയിട്ടുള്ള സുമ എന്തുകൊണ്ട് നായികയായി സിനിമകൾ ചെയ്തില്ലെന്ന് വിശേഷങ്ങൾ തിരക്കാനെത്തുന്നവരെല്ലാം സുമയോട് ചോദിക്കുക്കുന്ന ചോദ്യമാണ്.
അതിനുള്ള മറുപടി ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് സുമ ജയറാം.

അഭിനയത്തോടുള്ള അടങ്ങാത്ത ആവേശമൊന്നുമല്ല സിനിമയിൽ എത്തിച്ചത്. എത്തിപ്പെട്ടതും അഭിനയിച്ച് പോയതുമാണ്. പന്ത്രണ്ടാം വയസിലാണ് പപ്പ മരിക്കുന്നത്. ശേഷം വീടിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നു.
അമ്മയേയും സഹോദരങ്ങളേയും നോക്കണം. സഹോദരങ്ങൾ പഠിക്കുന്നവരായിരുന്നു. ബാലതാരമായി പതിനാലാം വയസ് മുതലാണ് അഭിനയിച്ച് തുടങ്ങിയത്. ബാലതാരമായി കുറെയേറെ സിനിമകൾ ചെയ്തിരുന്നു. ശേഷം പഠനത്തിൽ ശ്രദ്ധകൊടുത്തു.
പിന്നീട് തിരിച്ചെത്തിയപ്പോഴും സിനിമകൾ ലഭിച്ചിരുന്നു. എന്നാൽ നായികയായി സിനിമകൾ ചെയ്യാൻ കഴിയാതെ പോയത് ഒരുപാട് ആളുകൾ പാരകൾ വെച്ചതിനാലാണ്. അന്ന് സിനിമയ്ക്കുള്ളിൽ തന്നെ നിരവധി കളികൾ നടക്കുന്നുണ്ട്.

പലരും പെൺകുട്ടികളേയുമായെത്തി നായികയാക്കാൻ ഒരുപാടുപേർ ശ്രമിക്കും. അതിനിടയിൽ നമ്മളും മത്സരിക്കുകയും പാരവെക്കുകയും വേണം അതിനാൽ നായികവേഷം അങ്ങനെ ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
രജനികാന്തിന്റെ സെക്കന്റ് ഹീറോയിനായി മുത്തുവിലേക്ക് അദ്ദേഹം തന്നെ എന്നെ ക്ഷണിച്ചിരുന്നു. ഒരിക്കൽ ചെന്നൈയിൽ വെച്ച് കണ്ടുമുട്ടിയപ്പോഴാണ് അദ്ദേഹം ഈ സിനിമയെ കുറിച്ച് എന്നോട്ട് പറഞ്ഞത്.
മുത്തുവിൽ അഭിനയിക്കുന്നതിന് അദ്ദേഹം എന്റെ പേര് രജനിശ്രീയെന്ന് മാറ്റുകയും വിവിധ ചടങ്ങുകളിൽ വെച്ച് എല്ലാവർക്കും മുമ്പിൽ ആ പേരിൽ എന്നെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് മലയാളത്തിലെ പ്രോജക്ട് ചെയ്യുന്ന സമയമായതിനാൽ മുത്തുവിലെ അവസരം നഷ്ടപ്പെടുകയായിരുന്നു.

നായിക വേഷം ലഭിക്കാത്തതിൽ സങ്കടം തോന്നിയിട്ടില്ല. ചെറുപ്പം മുതൽ പാട്ടിലും നൃത്തതിലുമെല്ലാം എനിക്ക് നല്ല താൽപര്യമായിരുന്നു. സീമ ജയറാം പറയുന്നു. അടുത്തിടെ താരത്തിന് ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്.
വർഷങ്ങൾക്ക് മുമ്പാണ് ബാല്യകാല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവുമായുള്ള സുമയുടെ വിവാഹം നടന്നത്. സുമയുടെ വിവാഹത്തിന് ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു. രണ്ട് ആൺകുട്ടികളാണ് പിറന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ നടി കുഞ്ഞുങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
അമ്പതിനോട് അടുക്കുന്ന പ്രായത്തിലാണ് കുഞ്ഞുങ്ങൾ പിറന്നത് എന്നതിനാൽ വലിയ വാർത്തയാവുകയും ചെയ്തിരുന്നു. ആൻ്റണി ഫിലിപ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് സുമ പേര് നൽകിയിരിക്കുന്നത്.

അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ ഇടയിൽ നിർമാതാവിന്റെ വേഷത്തിലും സുമ സിനിമയിൽ സജീവമായിരുന്നു. ആർട്ട് ഫിലിം ആദിയുടെ നിർമാണം നടത്തിയത് സുമ ആയിരുന്നു.
ചിത്രത്തിന്റെ സംവിധാനം സുമയുടെ സഹോദരൻ ബോണി ആയിരുന്നു. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയും പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications