'എല്ലാ ആഴ്ചയും ദിലീഷേട്ടൻ പെണ്ണ് കാണാൻ പോവും'; ദിലീഷ് പോത്തനെക്കുറിച്ച് സുരഭി ലക്ഷ്മി
മലയാള സിനിമയിൽ ദേശീയ പുരസ്കാരം വാങ്ങിയ നടിമാരിൽ ഒരാളാണ് സുരഭി ലക്ഷ്മി. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത സുരഭി അടുത്തിടെ ചെയ്ത പത്മ എന്ന സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. മിന്നാമിനുങ്ങ് എന്ന സിനിമയിലെ അഭിനയത്തിനാണ് 2017 ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സുരഭിക്ക് ലഭിക്കുന്നത്.
എം80 മൂസ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആണ് സുരഭി ശ്രദ്ധിക്കപ്പെടുന്നത്. മലബാർ പശ്ചാത്തലമുള്ള പാത്തു എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച സുരഭി അന്ന് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ചു. പിന്നീട് സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച നടിക്ക് ഒരുപിടി നല്ല വേഷങ്ങൾ ബിഗ് സ്ക്രീനിലും അവതരിപ്പിക്കാനായി.

ഇപ്പോഴിതാ സംവിധായകൻ ദിലീഷ് പോത്തനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സുരഭി ലക്ഷ്മി. ഇരുവരും ഡ്രാമ സ്കൂളിൽ സഹപാഠികൾ ആയിരുന്നു. ദിലീഷ് പോത്തന്റെ പഠന കാലത്തെക്കുറിച്ചാണ് സുരഭി സംസാരിച്ചത്. അമൃത ടിവിയിലെ റെഡ‍്കാർപറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരഭി.
'ദിലീഷേട്ടന് സിനിമകളൊന്നും നടക്കാതെ വന്ന സമയത്താണ് കാലടിയിൽ വന്ന് പഠിക്കുന്നത്. 105 കിലോ ഭാരമുള്ള ഒരു മനുഷ്യനാണ്. ഇദ്ദേഹത്തെ എങ്ങനെയാണ് ക്ലാസ് മേറ്റ് ആക്കുക. അപ്പോൾ ഞങ്ങൾ ഓമനിച്ചിട്ട പേരാണ് ടുട്ടു മോൻ. എല്ലാ ആഴ്ചയിലും ദിലീഷേട്ടൻ പെണ്ണ് കാണാൻ വേണ്ടി പോവുമായിരുന്നു'

കോട്ടയത്ത് നിന്ന് ഒരു കാറ് വരും. അമ്മച്ചിയുമായിട്ട്. ഞായറാഴ്ച ഉച്ചയാവുമ്പോഴേക്കും ദിലീഷേട്ടൻ പതിവിലും സുന്ദരനായി പോയി അതൊക്കത്തില്ലെന്നേ എന്ന് പറഞ്ഞ് തിരിച്ചു വരും. ഭക്തിഗാനങ്ങളിൽ പ്രധാന സ്വാമി ആയി ദിലീഷേട്ടൻ അഭിനയിക്കുമായിരുന്നു. അങ്ങനെ പൈസ ഒക്കെ കിട്ടിയിട്ട് ഞങ്ങൾക്കൊക്കെ ഹോസ്റ്റൽ ഫീസ് അടയ്ക്കാൻ വേണ്ടി തരുമായിരുന്നു. മിക്കവാറും ഞായറാഴ്ചകളിലും ഞങ്ങൾക്ക് ബിരിയാണിയൊക്കെ വാങ്ങി തരുമായിരുന്നു.

ദിലീഷേട്ടൻ ഇപ്പോൾ പഠിക്കുകയാണ്. ഫഹദിനെയൊക്കെ വെച്ച് പഠിച്ച് വരട്ടെ എന്നിട്ട് എന്റെ കൂടെ സിനിമ ചെയ്യാമെന്നും സുരഭി തമാശയോടെ പറഞ്ഞു.
'ദിലീഷേട്ടൻ ചേരാൻ വന്ന പൈസ കൊണ്ടാണ് ഞാൻ യൂണിവേഴ്സിറ്റിയിൽ ചേർന്നത്. ഞാൻ ചേരാൻ വന്ന സമയത്ത് ഫീസ് കിട്ടിയിരുന്നില്ല. അപ്പോഴവിടെ ദിലീഷേട്ടൻ വന്നിട്ടുണ്ട്. അദ്ദേഹത്തിന് അവിടെ ഒരു പേപ്പർ കിട്ടാനുണ്ടായിരുന്നു. അത് എത്തിയിട്ടില്ല. അപ്പോൾ ഞാനവിടെ വൈസ് ചെയർപേഴ്സൺ ഒക്കെയാണ്. തനിക്ക് ഇപ്പോൾ ചേരാൻ പറ്റില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മൂവായിരം രൂപ ഞാൻ മേടിച്ച് ഫീസ് അടച്ചു'

'ഞാൻ പറഞ്ഞു പപ്പ സ്റ്റേറ്റ്സിൽ നിന്ന് അയച്ചിട്ടില്ല പൈസ വരുന്ന സമയത്ത് തനിക്ക് ചേരാം എന്ന്. രണ്ടാഴ്ച കഴിഞ്ഞേ എന്തായാലും ചേരാൻ പറ്റുമായിരുന്നുള്ളൂ,' സുരഭി പറഞ്ഞു.
റെഡ് കാർപറ്റിൽ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സുരഭി സംസാരിച്ചു. ഉർവശി, കെപിഎസി ലളിത തുടങ്ങിയവരാണ് അഭിനയത്തിൽ തനിക്ക് മാതൃകയെന്നും സുരഭി വ്യക്തമാക്കി. കോഴിക്കോട് സ്വദേശിനിയാണ് സുരഭി.


Click it and Unblock the Notifications