നല്ലകാലത്ത് കുടുംബത്തിന് വേണ്ടി പ്രവാസിയായി, അദ്ദേഹത്തിനായി ഇതെങ്കിലും ചെയ്യണം; സ്വാസികയുടെ അച്ഛന് സപ്തതി!
സിനിമ തിരക്കുകൾ ഒരു ഭാഗത്ത് നടക്കുമ്പോഴും കുടുംബത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ഒന്നും തന്നെ സ്വാസിക വിജയ് ഒഴിവാക്കാറില്ല. സോഷ്യൽമീഡിയയിൽ സജീവമായശേഷം സ്വാസിക തന്റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പ്രിയപ്പെട്ട അച്ഛന്റെ സപ്തതി കുടുംബസമേതം കൊണ്ടാടിയതിന്റെ ഫോട്ടോകളാണ് നടി സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്.
ആദ്യമായാണ് അച്ഛന് ഇത്ര ഗംഭീരമായൊരു പിറന്നാൾ ആഘോഷം സ്വാസിക നൽകുന്നത്. എന്റെ പ്രിയപ്പെട്ട അച്ഛന് ജന്മദിനാശംസകൾ... ഐ ലവ് യൂ അച്ഛാ... ഇനിയും ഒരുപാട് ജന്മദിനങ്ങൾ ഒരുമിച്ച് ആഘോഷിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് സ്വാസിക കുറിച്ചത്. എറണാകുളത്തെ ഒരു റിസോർട്ടിലാണ് പിറന്നാൾ ആഘോഷങ്ങൾ നടന്നത്.

അച്ഛനെ കുടുംബം ഒന്നാകെ ചേർന്ന് പൊന്നാട അണിയിക്കുന്നതിന്റേയും പുഷ്പവൃഷ്ടി നടത്തുന്നതിന്റേയും ചിത്രങ്ങളും സ്വാസിക പങ്കുവെച്ചു. വിജയകുമാർ എന്നാണ് നടിയുടെ അച്ഛന്റെ പേര്. പ്രവാസിയാണ് അദ്ദേഹം. രണ്ട് വർഷം കൂടുമ്പോൾ മാത്രമാണ് നാട്ടിൽ വരാറുള്ളത്. അതുകൊണ്ട് തന്നെ സ്വാസികയുടെ വ്ലോഗുകളിൽ അച്ഛന്റെ സാമീപ്യം വളരെ കുറവുമാണ്. എഴുപതാം വയസിലും പ്രവാസിയായ അച്ഛനെ കുറിച്ച് അടുത്തിടെ സ്വാസിക ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു.
അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ച് തനിക്ക് പല തെറ്റിദ്ധാരണകളും ഉണ്ടായിരുന്നുവെന്നും എല്ലാം മാറിയത് അടുത്തിടെയാണെന്നുമാണ് സ്വാസിക പറഞ്ഞത്. സ്വാസിക ഇന്ന് മലയാളത്തിലും തമിഴിലും അറിയപ്പെടുന്ന നടിയാണ്. മകൾ നന്നായി സമ്പാദിക്കുന്നുണ്ടെങ്കിലും പ്രവാസ ജീവിതം അച്ഛൻ ഉപേക്ഷിച്ചിട്ടില്ല.
അച്ഛൻ അടുത്തിടെ വിദേശത്തെ ജോലിയിൽ നിന്നും ലീവെടുത്ത് നാട്ടിൽ വന്നു. 69 വയസാണ്. ഗൾഫുകാരനായതുകൊണ്ട് തന്നെ പല തെറ്റിദ്ധാരണകൾ അച്ഛന്റെ അവിടെയുള്ള ജീവിതത്തെ കുറിച്ച് എനിക്കുണ്ടായിരുന്നു. ജോലി ചെയ്തശേഷം അച്ഛൻ നന്നായി റസ്റ്റെടുക്കുന്നുണ്ടാകും എന്നൊക്കെയാണ് ഞാൻ കരുതിയത്. പക്ഷെ ഒരു സാധാരണ ജോലി ഗൾഫിൽ ചെയ്യുന്നയാൾക്ക് അതിന്റേതായ ബുദ്ധിമുട്ടുണ്ട്.
കുബ്ബൂസാണ് മിക്കപ്പോഴും കഴിച്ചുകൊണ്ടിരുന്നതെന്ന് അച്ഛൻ പറഞ്ഞപ്പോഴാണ് അറിയുന്നത്. പുതിയ ഒരു ഷർട്ട് പോലും വാങ്ങിക്കാറില്ലായിരുന്നു. കാരണം നാട്ടിലേക്ക് രണ്ട് വർഷം കഴിഞ്ഞ് വരുമ്പോൾ പെട്ടി നിറയ്ക്കണമല്ലോ. അച്ഛന് വേറൊരു നല്ല ജോലിക്ക് ശ്രമിക്കാൻ പോലും പറ്റാത്ത സാഹചര്യമായിരുന്നു. വിസയിൽ അടക്കം പ്രശ്നങ്ങളുണ്ടായിരുന്നു.

അച്ഛനെ ഞാൻ മനസിലാക്കി തുടങ്ങിയത് തന്നെ ഇപ്പോഴാണ്. അച്ഛനെ എവിടേയും ഞാൻ കൊണ്ടുപോയിട്ടില്ല. ഗൾഫിലാണെങ്കിലും റൂമും ഓഫീസുമല്ലാതെ അച്ഛൻ വേറൊന്നും കണ്ടിട്ടില്ല. 365 ദിവസും ഇരുപത്തിനാല് മണിക്കൂറും ജോലിയാണ് അച്ഛന്. ജീവിതത്തിൽ അച്ഛന് മറ്റൊന്നും ഉണ്ടായിട്ടില്ല. അച്ഛനെ എവിടെ എങ്കിലുമൊക്കെ കൊണ്ടുപോകണമെന്ന് എനിക്കുണ്ട് എന്നാണ് അച്ഛനെ കുറിച്ച് അടുത്തിടെ സംസാരിക്കവെ സ്വാസിക പറഞ്ഞത്.
സപ്തതി ആഘോഷത്തിന്റെ ഫോട്ടോ വൈറലായതോടെ നിരവധി ആരാധകരാണ് പിറന്നാൾ ആശംസകളുമായി എത്തിയത്. നല്ലകാലം മുഴുവൻ കുടുംബത്തിന് വേണ്ടി മണലാരണ്യത്തിൽ ത്യജിച്ച അദ്ദേഹത്തിന് വേണ്ടി ഇതെങ്കിലും ചെയ്യണം. എല്ലാ സന്തോഷവും അർഹിക്കുന്ന മനുഷ്യനാണ് എന്നായിരുന്നു കമന്റുകൾ. സ്വാസികയ്ക്ക് ഒരു സഹോദരൻ കൂടിയുണ്ട്.
എല്ലാ കാലത്തും മകളിലെ കലാവാസന പ്രോത്സാഹിപ്പിക്കാൻ മുന്നിൽ നിന്നയാൾ കൂടിയാണ് അച്ഛൻ വിജയകുമാർ. ലബ്ബർ പന്ത് എന്ന തമിഴ് സിനിമ ചെയ്തശേഷമാണ് സ്വാസികയുടെ കരിയറിൽ ശുക്രൻ ഉദിച്ചത്. മാമൻ, തമ്മുഡു തുടങ്ങിയവയാണ് നടിയുടെ ലേറ്റസ്റ്റ് റിലീസുകൾ. തെലുങ്ക് ചിത്രമാണ് തമ്മുഡു.


Click it and Unblock the Notifications











