'ആരെയും ഡേറ്റ് മാറ്റി പറഞ്ഞ് പറ്റിച്ചിട്ടില്ല... വിവാഹം ആർഭാടമായിട്ടാണ് നടത്തിയത്'; പ്രതികരിച്ച് സ്വാസിക!
ജനുവരി മാസം കല്യാണങ്ങളുടെ മേളമാണ്. മലയാളത്തിൽ തന്നെ ഇതിനോടകം നിരവധി സെലിബ്രിറ്റി വിവാഹങ്ങൾ നടന്ന് കഴിഞ്ഞു. എല്ലാത്തിനും തുടക്കമായത് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തോടെയാണ്. ഭാഗ്യയുടെ വിവാഹ മാമാങ്കം കെട്ടടങ്ങിയപ്പോഴേക്കും സിനിമാ-സീരിയൽ താരം സ്വാസിക വിജയിയും നടനും മോഡലുമായ പ്രേം ജേക്കബും വിവാഹിതരായി. കഴിഞ്ഞ ദിവസമായിരുന്നു സ്വാസികയുടെ വിവാഹം. ഡെസ്റ്റിനേഷൻ വെഡ്ഡിങായിരുന്നു സ്വാസികയുടേത്.
അതിനായി സ്വാസികയും പ്രേമും തിരഞ്ഞെടുത്തത് ബീച്ചായിരുന്നു. രണ്ടുപേരും രണ്ട് മതത്തിൽ വിശ്വസിക്കുന്നവരായതിനാൽ ഒരു പ്രത്യേക മതവിഭാഗത്തിന്റെ രീതിക്ക് അനുസരിച്ചൊന്നുമല്ല ഇരുവരുടെയും വിവാഹം നടന്നത്. സാഗരത്തെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും കുടുംബത്തെയും സാക്ഷിയാക്കി താലിമാല പ്രേം സ്വാസികയുടെ കഴുത്തിൽ അണിയിച്ച് പുഷ്പഹാരം ചാർത്തി സിന്ദൂരം തൊടുവിച്ചതോടെ വിവാഹം എന്ന ചടങ്ങ് പൂർത്തിയാവുകയായിരുന്നു.

ദേവസേന ലുക്കിൽ പട്ടുസാരിയിൽ രാജകുമാരിയെപ്പോലെയാണ് സ്വാസിക വിവാഹത്തിന് എത്തിയത്. ഷേർവാണിയിൽ രാജകീയ പ്രൗഢിയിലായിരുന്നു പ്രേം എത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങൾ ആദ്യം പുറത്ത് വന്നത് സ്വാസികയുടെയും പ്രേമിന്റെയും സോഷ്യൽമീഡിയ പേജുകളിലൂടെയായിരുന്നു. പിന്നാലെ ഓൺലൈൻ ചാനലുകളുടെ സോഷ്യൽമീഡിയ പേജുകൾ വഴി വീഡിയോ പ്രത്യക്ഷപ്പെടുകയായിരുന്നു.
വിവാഹ ചിത്രങ്ങൾ പങ്കുവെക്കും മുമ്പ് സ്വാസികയും പ്രേമും ഒരുമിച്ചുള്ള ഒരു പ്രണയാർദ്രമായ മ്യൂസിക്ക് വീഡിയോ സ്വാസികയുടെ യുട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരുന്നു. ശ്വാസമായി എന്ന് തുടങ്ങുന്ന മ്യൂസിക്ക് വീഡിയോയ്ക്ക് ഇതിനോടകം ആറ് ലക്ഷത്തിന് അടുത്ത് കാഴ്ചക്കാരെ ലഭിച്ച് കഴിഞ്ഞു.
അതേസമയം സ്വാസികയുടെ വിവാഹ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നപ്പോൾ ഒരു വിഭാഗം ആളുകൾ സ്വാസിക പറ്റിച്ചുവെന്ന് പറഞ്ഞ് രംഗത്തെത്തി. സ്വാസിക വിവാഹ തിയ്യതി മാറ്റി പറഞ്ഞ് പറ്റിച്ചുവെന്നായിരുന്നു ഒരു വിഭാഗം ആരോപിച്ചത്. പലപ്പോഴായി ജനുവരി 26നാണ് വിവാഹമെന്നാണ് സ്വാസിക പറഞ്ഞിരുന്നതെന്നാണ് ആരാധകർ ഏറെയും സ്വാസികയുടെ വിവാഹ വീഡിയോയ്ക്ക് താഴെ കമന്റായി കുറിച്ചത്.
ഇപ്പോഴിതാ ആരാധകരുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് സ്വാസിക. വിവാഹ തിയ്യതി മാറ്റി പറഞ്ഞ് ആരെയും പറ്റിച്ചിട്ടില്ലെന്നായിരുന്നു സ്വാസിക പറഞ്ഞത്. 'വിവാഹ തിയ്യതി ആരോടും മാറ്റി പറഞ്ഞിട്ടില്ല. 26നും പരിപാടിയുണ്ട്. സിപിംൾ ആയല്ല അത്യാവശ്യം ആർഭാടമായി തന്നെയാണ് വിവാഹം നടത്തിയത്.'

'ഞങ്ങൾ രണ്ടുപേരും അഭിനയിക്കുന്നവരായതിനാൽ ഇനി സിനിമാ സ്വപ്നങ്ങൾ അടക്കം ഒരുമിച്ചായിരിക്കും കാണുക. മനംപോലെ മംഗല്യം എന്നൊരു സീരിയലിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവിടെ വെച്ചാണ് ആദ്യമായി പരസ്പരം കാണുന്നത്. പിന്നീട് പ്രണയത്തിലായി വിവാഹം കഴിക്കുകയായിരുന്നു. 26ന് റിസപ്ഷനാണ് ഉണ്ടാവുക. സുരേഷേട്ടനും ദിലീപേട്ടനും വരുമെന്ന് വിചാരിച്ചിരുന്നില്ല.'
'അവർ മറ്റൊരു ഫങ്ഷന് വരാമെന്നാണ് ഏറ്റിരുന്നത്. അന്ന് മറ്റെന്തോ തിരക്കുള്ളതുകൊണ്ടാണ് താലികെട്ടിന് എത്തിയത്. അപ്രതീക്ഷിതമായി അവരെ കണ്ടപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. താലികെട്ടുന്ന ഫങ്ഷന് കുറച്ച് പേരെ മാത്രമെ ക്ഷണിച്ചിട്ടുള്ളു. അതിന് കാരണം ഈ ഫങ്ഷന് അടുത്ത ആത്മബന്ധമുള്ളവരെ മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്ന് ഉണ്ടായിരുന്നു.'
'അതുകൊണ്ടാണ് താലികെട്ട് ചടങ്ങിനെ കുറിച്ച് അധികം ആരോടും പറയാതിരുന്നത്', എന്നാണ് സ്വാസിക പറഞ്ഞത്. മുപ്പത്തിരണ്ടുകാരിയായ സ്വാസിക പ്രേമിനെ അങ്ങോട്ട് പ്രപ്പോസ് ചെയ്യുകയായിരുന്നു. പ്രപ്പോസൽ പ്രേം സ്വീകരിച്ചതോടെ അത് വിവാഹത്തിലേക്ക് മാറി.
മിനി സ്ക്രീൻ പ്രേക്ഷകരാണ് സ്വാസികയുടെ ആരാധകരിൽ ഏറെയും. സ്വാസികയെ കാണുമ്പോൾ സീത എന്ന് വിളിച്ചാണ് പലരും സ്നേഹം പ്രകടിപ്പിക്കാൻ എത്തുന്നത്. ചതുരത്തിനുശേഷം നല്ല അവസരങ്ങൾ സ്വാസികയ്ക്ക് സിനിമയിൽ നിന്നും ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications