'കാലം കാത്തുവെച്ചത്'; തള്ളിപ്പറഞ്ഞ ഇന്റസ്ട്രിയിൽ തലയെടുപ്പോടെ സ്വാസിക, നായകനെ വരെ പിന്നിലാക്കുന്ന പ്രകടനം!
സീരിയലിൽ അഭിനയിക്കുന്നവർക്ക് സിനിമ അപ്രാപ്യമാണോ..? സ്വാസിക വിജയ് എന്ന നടിയുടെ ജീവിത യാത്ര അടുത്തറിഞ്ഞവർ ആരും അങ്ങനൊരു ചോദ്യം ചോദിക്കുകയില്ല. കഴിവിനെ കൃത്യമായി ഉപയോഗിക്കാനും കഠിനാധ്വാനം ചെയ്യാനും തോറ്റുപോയാലും വീണ്ടും പരിശ്രമിക്കാനും മനസ് കാണിച്ചാൽ ആർക്കും സ്വപ്നങ്ങൾ എത്തിപ്പിടിക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ സ്വാസിക വിജയ് തെളിയിച്ച് കഴിഞ്ഞു. ഓർമവെച്ച കാലം മുതൽ കലയോടാണ് സ്വാസികയ്ക്ക് താൽപര്യം.
നൃത്തത്തിലൂടെയായിരുന്നു കലാ ജീവിതത്തിന്റെ തുടക്കം. പിന്നീട് അഭിനയത്തിലുള്ള താൽപര്യം മനസിലാക്കിയതോടെ സിനിമയിലേക്കും സീരിയലിലേക്കും എത്തിപ്പെടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഗോഡ് ഫാദേഴ്സ് ഇല്ലാത്തതുകൊണ്ടും സിനിമാ പാരമ്പര്യം ഇല്ലാത്തതിനാലും തുടക്ക കാലഘട്ടം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. അവസരങ്ങൾ കിട്ടാനായി അലഞ്ഞ കഥ സ്വാസികയ്ക്കും പറയാനുണ്ട്.

തുടക്കം തമിഴ് സിനിമയായ വൈഗയിലൂടെയായിരുന്നു. കേന്ദ്രകഥാപാത്രമായിരുന്നുവെങ്കിലും 2009ൽ പുറത്തിറങ്ങിയ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. രണ്ടാമതായി സ്വാസിക ചെയ്തത് മലയാള സിനിമയായ ഫിഡിൽ ആയിരുന്നു. ചെറിയൊരു വേഷമായിരുന്നു. പിന്നീട് 2015 വരെ അയാളും ഞാനും തമ്മിൽ അടക്കമുള്ള നിരവധി മലയാളി സിനിമകളിലും സാട്ടയ് അടക്കമുള്ള തമിഴ് സിനിമകളിലും അഭിനയിച്ചു. പക്ഷെ എവിടെയും ഭാഗ്യം തുണച്ചില്ല.
നല്ല കഥാപാത്രങ്ങളും നായിക വേഷങ്ങളും സ്വപ്നം കണ്ടിരുന്നതിനാൽ 2015 മുതൽ സീരിയലുകളിൽ ഭാഗ്യം പരീക്ഷിക്കാൻ നടി തീരുമാനിച്ചു. അത് ഫലം കണ്ടു. ആദ്യം ചെയ്ത സീരിയൽ ദത്തുപുത്രിയായിരുന്നു. സീരിയലും സ്വാസികയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സീത എന്ന സീരിയലിൽ ടൈറ്റിൽ റോളിലെത്തി.
അതൊരു ടേണിങ് പോയിന്റെ തന്നെയായിരുന്നു. സീതയ്ക്ക് വലിയ സ്വീകാര്യത കുടുംബപ്രേക്ഷകർക്കിടയിൽ ലഭിച്ചു. 2017 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു സീതയും സ്വാസികയും. സീതിയ്ക്ക് മുമ്പും ശേഷവും നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കുടുംബപ്രേക്ഷകർക്കെന്നും ഇന്ദ്രന്റെ സീതയാണ് സ്വാസിക.
സീരിയൽ മേഖലയിൽ ലേഡി സൂപ്പർ സ്റ്റാറായി വിലസുമ്പോഴും സിനിമയിൽ നിന്നും വരുന്ന ചെറുതും വലുതുമായ കഥാപാത്രങ്ങളെല്ലാം ഇമേജ് നോക്കാതെ സ്വാസിക ചെയ്യുമായിരുന്നു. അങ്ങനെയാണ് 2019ൽ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വാസന്തി എന്ന സിനിമയിലൂടെ സ്വാസികയ്ക്ക് ലഭിക്കുന്നത്. എന്നാൽ ഇന്നും മലയാള സിനിമ ഈ നടിയെ വേണ്ടവിധം ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയമാണ്.

പക്ഷെ തമിഴ് ഇന്റസ്ട്രിയിൽ സ്വാസിക തനിക്കായൊരു ഇടം കണ്ടെത്തി തുടങ്ങി. ലബ്ബർ പന്തിനുശേഷം അഭിനയപ്രാധാന്യമുള്ള വേഷങ്ങളാണ് നടിക്ക് തമിഴിൽ നിന്നും ലഭിക്കുന്നതേറെയും. പതിനാറാം വയസിൽ തമിഴ് സിനിമയിൽ അവസരം അന്വേഷിച്ച് ചെന്നപ്പോൾ മുഖക്കുരുവിന്റെ പേരിൽ തഴയപ്പെട്ട കഥ സ്വാസികയ്ക്ക് പറയാനുണ്ട്.
അന്ന് പരിഹാസ്യയാക്കപ്പെട്ടതിന്റെ മധുര പ്രതികാരം ഇന്ന് മറ്റാർക്കും തൊടാൻ കഴിയാത്ത പ്രകടനങ്ങൾ കാഴ്ചവെച്ച് സ്വാസിക തിരികെ നൽകുന്നുണ്ട്. ടിപ്പിക്കൽ നായിക വേഷങ്ങളല്ല അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളാണ് സ്വാസികയുടെ എക്കാലത്തേയും ലക്ഷ്യം. അതുകൊണ്ട് തന്നെയാണ് ലബ്ബർ പന്തിൽ വിവാഹപ്രായമായ പെൺകുട്ടിയുടെ അമ്മ വേഷം മടി കൂടാതെ നടി ചെയ്തതും. സൂരി ചിത്രം മാമനിൽ ഗിരിജയായി സ്വാസിക ജീവിക്കുകയാണെന്നാണ് കമന്റുകൾ.
പലപ്പോഴും നായകനും നായികയുമെല്ലാം സ്വാസികയുടെ പ്രകടനത്തിന് മുന്നിൽ അപ്രത്യക്ഷമാവുകയാണെന്നും കമന്റുകളുണ്ട്. അണ്ടറേറ്റഡായ അഭിനേത്രിയാണെന്നും എന്നാൽ അടുത്തിടെയായി നടിയുടെ കഥാപാത്രങ്ങൾ ആളുകൾ സെലിബ്രേറ്റ് ചെയ്ത് തുടങ്ങിയതിൽ സന്തോഷമുള്ളതായും പ്രേക്ഷകർ കുറിക്കുന്നു. മാമൻ റിലീസിനുശേഷം നടിയുടെ പഴയ തമിഴ് സിനിമകൾ ആളുകൾ തെരഞ്ഞ് കണ്ടെത്തി കാണാനും തുടങ്ങി എന്നതും സ്വാസികയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ്.


Click it and Unblock the Notifications