'ഇപ്പോൾ ആർക്കും അഭിനയിക്കാമെന്നായി കഥ നന്നായാൽ മതി, അന്ന് നായികയാകണമെങ്കിൽ അഴക് തന്നെ വേണമായിരുന്നു'; തെസ്നി
മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് ചുവടുറപ്പിച്ച് ഹാസ്യ താരമായി മാറിയ അഭിനേത്രിയാണ് നടി തെസ്നി ഖാൻ. നായികയുടെ കൂട്ടുകാരി റോളുകൾ വഴിയാണ് സിനിമയിൽ തെസ്നി മുഖം കാണിച്ച് തുടങ്ങിയത്. കൂടാതെ നിരവധി സീരിയലുകളിലും അഭിനയിച്ചു. കോമഡി കൈകാര്യം ചെയ്യുമെന്നതിനാൽ സ്റ്റേജ് ഷോകളിലും താരം തിളങ്ങിയിട്ടുണ്ട്. അമ്പത്തിനാലുകാരിയായ താരം സിനിമയിൽ വന്നശേഷമാണ് സ്വന്തമായി വീട് വാങ്ങിയതും ജീവിതം സുരക്ഷിതമാക്കിയതുമെല്ലാം.
കൗമാരപ്രായത്തിൽ സിനിമയിൽ എത്തിയിട്ടും എന്തുകൊണ്ട് നായിക വേഷങ്ങൾക്ക് ശ്രമിച്ചില്ലെന്നതിനുള്ള മറുപടി പറയുകയാണിപ്പോൾ നടി. അമ്മയ്ക്കൊപ്പം അമൃത ടിവിയിലെ ആനീസ് കിച്ചൺ ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. അന്ന് നായികയാകണമെങ്കിൽ അഴക് തന്നെ വേണമായിരുന്നുവെന്നും തനിക്ക് അതില്ലാത്തതിനാലാണ് നായികയുടെ കൂട്ടുകാരി റോളുകൾ ചെയ്തതെന്നും തെസ്നി പറയുന്നു.

ഞാൻ സിനിമയിലേക്ക് വന്ന സമയത്ത് ആനിയടക്കം നല്ല സുന്ദരികളാണ് നായികമാരായി അഭിനയിക്കുന്നത്. നല്ല കളർ, നല്ല ഭംഗി, നല്ല മുടി ഇതൊക്കെയാണ് നോക്കുക. ഇപ്പോൾ ആർക്കും അഭിനയിക്കാമെന്നായി കഥ നന്നായാൽ മതി. മേക്കപ്പും വേണ്ട. പക്ഷെ അന്ന് അതല്ല. സിനിമാ നടിയെന്ന് പറഞ്ഞ് കഴിഞ്ഞാൽ അഴക് തന്നെ വേണം. അവൾ സിനിമാ നടിയെപ്പോലെ എന്നൊക്കെയുള്ള പ്രയോഗമില്ലേ... സുന്ദരികളായാണ് അങ്ങനെ പറയുന്നത്. എനിക്ക് കുഴപ്പമൊന്നുമില്ല. ഞാൻ നോർമലാണ്.
പക്ഷെ ഹീറോയിൻ ആകാൻ മാത്രം സുന്ദരിയൊന്നുമായിരുന്നില്ല. മെലിഞ്ഞ് ഉണങ്ങി കവിളൊക്കെ ഒട്ടി ഇത്ര കളറൊന്നും ഉണ്ടായിരുന്നില്ല. ടീനേജ് ആയിരുന്നില്ലേ... നമ്മൾ ഒന്നും ശ്രദ്ധിക്കില്ലല്ലോ... വെയിലും കൊണ്ട് മുഖകുരുവുമായി നടക്കുകയായിരുന്നു. ചുരുണ്ട മുടിയുമായിരുന്നു. പിന്നീട് അല്ലെ സ്ട്രെയ്റ്റിനിങ്ങൊക്കെ വന്നത്.
എന്തോ ഭാഗ്യത്തിനാണ് സംവിധായകർ എന്നെ കൂട്ടുകാരി റോളുകളിലേക്ക് കാസ്റ്റ് ചെയ്തത്. മിക്കതിലും നായികയുടെ കൂട്ടുകാരിയായിരുന്നു. എന്നോടൊപ്പം ബീനയുമുണ്ടായിരുന്നു. അവൾ കാണാൻ സുന്ദരിയായിരുന്നു. ഭംഗിയൊന്നും ഞാൻ നോക്കിയില്ല. ആഗ്രഹത്തിന്റെ പുറത്ത് മുഖം ഒന്ന് സ്ക്രീനിൽ കാണാൻ വേണ്ടി തുച്ഛമായ തുകയ്ക്ക് അഭിനയിച്ചു. അന്ന് വാടയ്ക്കാണ് ഞങ്ങൾ താമസിച്ചിരുന്നത്.
കിട്ടുന്ന തുച്ഛമായ തുകയ്ക്ക് വീട്ടുകാര്യങ്ങൾ നടക്കുമല്ലോയെന്ന് മാത്രമാണ് പ്രതിഫലം കിട്ടുമ്പോൾ ആലോചിച്ചിരുന്നത്. ഒരിക്കൽ പോലും സ്കിൻ നോക്കണം അതിന് വേണ്ടത് ചെയ്യണം എന്നൊന്നും ചിന്തിച്ചിരുന്നില്ല. കൂട്ടുകാരിയായി അഭിനയിച്ച് മടുത്തപ്പോഴാണ് ഞാൻ സീരിയലിൽ അഭിനയിച്ച് തുടങ്ങിയത്. കുറേ നല്ല സീരിയലുകൾ ചെയ്തു. അതിനിടയിൽ ഇടയ്ക്കിടെ സത്യൻ അന്തിക്കാട് സിനിമകളിൽ അവസരം കിട്ടുമായിരുന്നു.

പിന്നീട് ജഗദീഷിന്റെ കാക്കത്തൊള്ളായിരം സിനിമയിൽ അദ്ദേഹത്തിന്റെ നായികയായി. അവസാനം ഞാൻ ചെയ്ത സീരിയിൽ അൽഫോൺസാമ്മയാണ്. പിന്നീട് പോക്കിരിരാജയിൽ അഭിനയിക്കാൻ അവസരം കിട്ടി. ആ പടം ഹിറ്റായതോടെ കാര്യസ്ഥനിൽ റോൾ കിട്ടി. ശേഷം മമ്മൂക്കയുടെ കൂടെ കുറേ പടങ്ങൾ കിട്ടി. ഒരു ദിവസം മമ്മൂക്ക വിളിച്ച് പറഞ്ഞു സ്വന്തമായി ഒരു ഫ്ലാറ്റെടുത്ത് ഇനി നീ നിനക്ക് വേണ്ടി ജീവിക്കാൻ.
കുടുംബത്തിന് വേണ്ടി ജീവിച്ച് കണ്ടമാനം പൈസ അവർക്ക് വേണ്ടി ചിലവഴിച്ചാൽ അവസാനം നമ്മൾ ബിഗ് സീറോയാകുമെന്ന് മമ്മൂക്ക ഉപദേശിച്ചു. പൈസ കുറച്ച് കുറച്ച് ശേഖരിച്ച് ഫ്ലാറ്റ് വാങ്ങാനും ഉപദേശിച്ചു. അവസാനം ഫ്ലാറ്റ് വാങ്ങി. എട്ട് വർഷമായി ഞാൻ സെറ്റിൽഡായി ജീവിക്കുകയാണെന്നും ഇതുവരെയുള്ള അഭിനയ ജീവിതത്തെ കുറിച്ച് സംസാരിച്ച് തെസ്നി ഖാൻ പറഞ്ഞു.
1988ൽ പ്രതാപ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഡെയ്‌സിയിലൂടെയായിരുന്നു സിനിമയിലേക്കുള്ള നടിയുടെ അരങ്ങേറ്റം. 33 വർഷമായി മലയാള സിനിമയുടെ ഭാഗമാണ് തെസ്നി ഖാൻ


Click it and Unblock the Notifications











