'ഇതേ ഉണ്ടാകൂ നമ്മുടെ ജീവിതത്തിൽ, മമ്മൂക്ക പറഞ്ഞ വാക്കും അദ്ദേഹത്തിന്റെ പ്രവൃത്തിയും സ്വാധീനിച്ചു'; തെസ്നി ഖാൻ
മമ്മൂട്ടി എന്ന മഹാനടന്റെ പേരിൽ അഭിമാനം കൊള്ളുന്നവരാണ് ഓരോ മലയാളിയും. അമ്പത് വർഷത്തോളമായി ഇന്ത്യൻ സിനിമയുടെ ഭാഗമായ അദ്ദേഹം ഇന്നേ വരെ യാതൊരു വിധത്തിലുള്ള മോശം പ്രവൃത്തിയോ സമൂഹത്തിന് ദോഷം ചെയ്യുന്ന കമന്റുകളോ മെസേജുകളോ സമൂഹത്തിലേക്ക് എത്തിച്ചിട്ടില്ല.
യൂത്തന്മാരേക്കാൾ അപ്ഡേറ്റഡാണ് മമ്മൂട്ടി. വയസ് എഴുപത് പിന്നിട്ടെങ്കിലും ചെറുപ്പക്കാർ തോറ്റ് പോകുന്ന ഊർജസ്വലതയും പെരുമാറ്റവുമാണ് മമ്മൂട്ടിയുടെ മുഖമുദ്ര.
സിനിമകളുടെ കാര്യത്തിലാണെങ്കിൽ കൂടിയും മമ്മൂട്ടിയെപ്പോലെ കഥാപാത്രങ്ങളും സിനിമകളും ഈ പ്രായത്തിലും ചെയ്യുന്നവർ കുറവാണ്.
പുതിയതായി സിനിമയിലേക്ക് വരുന്നവരുടേയും കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായിട്ടുള്ളവരുടേയും ആഗ്രഹം സിനിമ വിട്ട് പോകും മുമ്പ് മമ്മൂട്ടിക്കൊപ്പം ഒരു കോമ്പിനേഷൻ സീനെങ്കിലും ചെയ്യുക എന്നുള്ളതാണ്. ഏറ്റവും അവസാനം മമ്മൂട്ടി അഭിനയിച്ച് തിയേറ്റുകളിലെത്തിയ സിനിമ റോഷാക്കാണ്.

ഇപ്പോഴിത നടൻ മമ്മൂട്ടിക്കൊപ്പം മധുരരാജ അടക്കമുള്ള സിനിമകൾ ചെയ്തിട്ടുള്ള നടി തെസ്നി ഖാൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പല കാര്യങ്ങളും മമ്മൂട്ടിയിൽ നിന്നാണ് താൻ പഠിച്ചത് എന്നാണ് തെസ്നി ഖാൻ പറയുന്നത്.
'നിസ്കാരം മസ്റ്റായി ചെയ്യാത്ത ഒരാളായിരുന്നു ഞാൻ. നിസ്കരിക്കാറുണ്ട്. പക്ഷെ കൃത്യമായി ചെയ്യാറില്ലായിരുന്നു. മടിയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വരുമ്പോൾ ക്ഷീണം പിടിപെടുന്നകൊണ്ടാണ് പലപ്പോഴും നിസ്കരിക്കാത്തത്.'

'പക്ഷെ മമ്മൂക്കയോടൊപ്പം സിനിമകൾ ചെയ്ത് തുടങ്ങിയതോടെയാണ് നിസ്കരിച്ച് പ്രാർഥിക്കുന്നത് ഗൗരവമുള്ള കാര്യമാണെന്ന തോന്നൽ വന്നത്. കാരണം മമ്മൂക്ക ഒരു തവണ പോലും മുടങ്ങാതെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചും നിസ്കരിക്കും. ഒരു വട്ടം പോലും മുടങ്ങാതെ കാരവാനിൽ പോയി നിസ്കരിക്കും.'
'പിന്നെ നോമ്പ് കാലത്ത് നോമ്പ് പിടിച്ചിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. എന്നോട് അദ്ദേഹം പറഞ്ഞിട്ടുണ്ട് ഇതേ ഉണ്ടാവുകയുള്ളു നമ്മുടെ ജീവിതത്തിൽ അഭിനയവും സിനിമയുമൊക്കെ ഒരു പരിധി വരെ ഉണ്ടാവുകയുള്ളൂവെന്ന്.'

'പ്രാർഥന ഒപ്പം ഉണ്ടായാൽ അതിനുള്ള ഗുണം കിട്ടുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്' തെസ്നി ഖാൻ പറഞ്ഞു. ലോകമറിയുന്ന നടനായിട്ടും അദ്ദേഹം പല കാര്യങ്ങളിലും പുലർത്തുന്ന കൃത്യനിഷ്ഠതയും ആത്മ സമർപ്പണവും എല്ലാം എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണ്.
അദ്ദേഹത്തിന്റെ ജീവിതം തന്നെ മറ്റ് താരങ്ങൾക്ക് മാതൃകയാക്കാവുന്നതാണ്. കഥകൊണ്ടും അവതരണം കൊണ്ടും മലയാള സിനിമയിലെ വേറിട്ട അനുഭവമായിരുന്നു മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്‍ത റോഷാക്ക്.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ സൃഷ്ടിച്ച സസ്പെന്‍സ് സിനിമയുടെ ക്ലൈമാക്സ് വരെ കാത്തുസൂക്ഷിക്കാന്‍ പറ്റി എന്നത് അണിയറക്കാരുടെ വിജയമായിരുന്നു. മമ്മൂട്ടി കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്തതരം കഥാപാത്രമായിരുന്നു ചിത്രത്തിലെ നായകനായ ലൂക്ക് ആന്‍റണി.
ഇന്ത്യയിലും വിദേശത്തുമുള്ള റിലീസ് സെന്‍ററുകളിലെല്ലാം ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. വിദേശ മാര്‍ക്കറ്റുകളില്‍ ചിത്രം നേടുന്ന പ്രിയം തുടരുകയാണ്. യുകെ പൗരത്വമുള്ള ദുബൈയില്‍ ബിസിനസ് ഉള്ള ആളാണ് റോഷാക്കില്‍ മമ്മൂട്ടി അവതരിപ്പിച്ച ലൂക്ക് ആന്‍റണി.

മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രവുമാണ് റോഷാക്ക്.
അമ്പത്തിയേഴുകാരിയായ തെസ്നി ഖാൻ കൊച്ചിൻ കലാഭവനിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ്. വൈശാലി അടക്കം ഒട്ടനവധി സിനിമകളുടെ ഭാഗമായിട്ടുള്ള തെസ്നി ഖാൻ അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമ ഉൾട്ട, ബ്ലാക്ക് കോഫി എന്നിവയാണ്.


Click it and Unblock the Notifications











