'കൽപ്പന ചേച്ചി ചോദിക്കുന്നത് കാണുമ്പോൾ നാണക്കേട് തോന്നുമായിരുന്നു, ആ പ്രായത്തിൽ ഇൻകം ടാക്സ് അടച്ചു'; ഉർവ്വശി!
സൂപ്പർസ്റ്റാറാവുക, പ്രതിഫലത്തിന്റെ കാര്യത്തിൽ മുൻനിരയിലെത്തുക എന്നതിനപ്പുറമായി സിനിമാ താരങ്ങളെ പ്രേക്ഷകർ ഓർക്കുന്നത് അവർ അവതരിപ്പിച്ച വ്യത്യസ്തമായ കഥാപാത്രങ്ങളുടെ പേരിലായിരിക്കും. ഏത് കഥാപാത്രവും അനായാസം കൈകാര്യം ചെയ്യാൻ സാധിച്ചാൽ തന്നെ പൂർണ്ണത കൈവന്നൊരു കലാകാരനായി പ്രേക്ഷകർ അംഗീകരിക്കും.
അവർ മൺമറഞ്ഞ് പോയാലും കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർ എക്കാലവും ഓർമിക്കും. എൺപതുകളിലും തൊണ്ണൂറുകളിലും ഉർവ്വശി എന്നൊരു നടിയെ വെല്ലാൻ മറ്റൊരു നായികയുണ്ടായിരുന്നില്ല. നായിക, സഹനടി, നെഗറ്റീവ് കഥാപാത്രങ്ങൾ തുടങ്ങി ഏതുതരം വേഷവും ഉർവ്വശി അവതരിപ്പിക്കുമായിരുന്നു.
ഇന്നത്തെ യുവനടിമാർക്ക് സങ്കൽപ്പിക്കാൻ സാധിക്കാത്ത കഥാപാത്രം പതിമൂന്നാം വയസിൽ മുന്താണൈ മുടിച്ച് എന്ന സിനിമയിൽ അവതരിപ്പിച്ച് തെന്നിന്ത്യയെ തന്നെ വിസ്മയിപ്പിക്കാൻ ഉർവ്വശിക്ക് സാധിച്ചിരുന്നു. ഇന്നും ഉർവ്വശിയെ റോൾ മോഡലായി കാണുന്ന, ആരാധിക്കുന്ന നിരവധി അഭിനേതാക്കളുണ്ട്.

ഉലകനായകൻ കമൽഹാസൻ പോലും വാതോരാതെ പുകഴ്ത്താറുള്ള അഭിനേത്രിയാണ് ഉർവ്വശി. അമ്പത് സിനിമ കഴിയുന്നത് വരെ അഭിനയമാണ് തന്റെ പ്രൊഫഷനെന്ന് അംഗീകരിക്കാൻ മടിയായിരുന്നുവെന്ന് ഉർവ്വശി തന്നെ പറയുന്നു. അന്നും ഇന്നും സംവിധായകന്റെ നടിയാണ് ഉർവ്വശി.
കഥയുടെ വലുപ്പമോ സഹതാരങ്ങളുടെ മാർക്കറ്റ് വാല്യുവോ നോക്കിയല്ല ഉർവ്വശി സിനിമകൾ തെരഞ്ഞെടുക്കുന്നത്. തന്റെ കഥാപാത്രത്തിന് ചെയ്യാൻ എന്തെങ്കിലുമുണ്ടോയെന്നത് മാത്രമാണ് ഉർവ്വശി നോക്കുന്നത്. ചാൾസ് എന്റർപ്രൈസസാണ് ഉർവ്വശിയുടേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ.
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത സിനിമ കൊച്ചിയിലെ നഗര പ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാരിയായ ഗോമതിയെന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. കലൈയരസൻ, ഗുരു സോമസുന്ദരം, അഭിജ ശിവകല, സുജിത് ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ അനുഭവങ്ങൾ ഉർവ്വശി പങ്കുവെച്ചു.
ഒട്ടും താൽപര്യമില്ലാതെ അഭിനയിക്കാൻ പോയിരുന്ന കാലഘട്ടമുണ്ടായിരുന്നുവെന്നും ഉർവ്വശി പറയുന്നു. 'പതിമൂന്നാം വയസിലാണ് മുന്താണൈ മുടിച്ച് ചെയ്തത്. ആ പ്രായത്തിൽ നായിക വേഷം ചെയ്ത് ഇൻകം ടാസ്ക് അടച്ച നായിക ചിലപ്പോൾ ഞാൻ മാത്രമായിരിക്കും.'

'തുടക്കകാലത്ത് അഭിനയിക്കാൻ സിനിമാ സെറ്റുകളിലേക്ക് പോയിരുന്നത് ഒട്ടും താൽപര്യമില്ലാതെയാണ്. സംവിധായകരെ പരമാവധി ഇറിറ്റേറ്റ് ചെയ്യുമായിരുന്നു. എന്നെ അവർ സിനിമയിൽ നിന്നും ഒഴിവാക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തിരുന്നത്. പക്ഷെ ഒന്നും ഫലം കണ്ടില്ല. അമ്പത് പടം കഴിയുന്നത് വരെ അഭിനയം എന്റെ പ്രൊഫഷനായി ഞാൻ എടുത്തിരുന്നില്ല.'
'നൂറ് സിനിമയൊക്കെ കഴിഞ്ഞശേഷമാണ് ഇനി പഠനമൊന്നും ഇല്ല... എല്ലാം സിനിമയും അഭിനയവും തന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്', ഉർവ്വശി പറയുന്നു. സഹോദരി കൽപ്പനയുടെ രസകരമായ ഓർമകളും ഉർവ്വശി പങ്കുവെച്ചു. വിദേശത്ത് പോകുമ്പോൾ നാട്ടിലെ ഭക്ഷണം കഴിക്കാനുള്ള കൊതികൊണ്ട് കാണാൻ വരുന്നവരോടെല്ലാം ഹോംലി ഫുഡ് ഉണ്ടോയെന്ന് കൽപ്പന ചോദിക്കുമായിരുന്നുവെന്നാണ് ഉർവ്വശി പറയുന്നത്.
'ഞങ്ങൾ വിദേശത്തൊക്കെ പോകുമ്പോൾ സന്തോഷം പ്രകടിപ്പിക്കാനും അഭിപ്രായം പറയാനുമൊക്കെ ആളുകൾ വരും. അവിടുത്തെ ഭക്ഷണം കഴിച്ച് മടുത്തതുകൊണ്ട് കൽപ്പന ആദ്യം ഹോംലി ഫുഡിനെ കുറിച്ച് ചോദിച്ച് അവരുടെ പക്കൽ നിന്നും വാങ്ങി കഴിക്കും. കൽപ്പന ചേച്ചിക്ക് ഒരു മടിയും അക്കാര്യത്തിൽ ഇല്ല.'
'അന്ന് അതൊക്കെ കാണുമ്പോൾ എനിക്ക് നാണക്കേട് തോന്നുമായിരുന്നു. അമ്മയോട് ഇതിന്റെ പേരിൽ ഞാൻ കൽപ്പനയെ കുറിച്ച് പരാതിപ്പെടുകയും ചെയ്യുമായിരുന്നു. ഇന്ന് ഞാനും ചേച്ചിയെ പോലെ മാറി. വിദേശത്ത് പോയാൽ പരിചയപ്പെടാൻ വരുന്നവരോട് ഹോംലി ഫുഡിനെ കുറിച്ച് ചോദിച്ച് അവർ ഉണ്ടാക്കി തരുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്നും', ഉർവ്വശി പറയുന്നു.


Click it and Unblock the Notifications