'അവളെ കുറിച്ച് താഴ്ത്തി പറയാനാണ് അവൾക്കിഷ്ടം, ചേച്ചിക്കൊപ്പം അഭിനയിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു'; ഉർവശി
മലയാള സിനിമയിൽ അർഹിച്ച അംഗീകാരം ലഭിക്കാത്ത നടി ആരാണെന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും പറയുന്നൊരു പേരാണ് നടി കൽപനയുടേത്. മികച്ച നടിമാരെ കുറിച്ച് പറയുമ്പോൾ അതിൽ മഞ്ജുവാര്യരും ഉർവശിയും ശോഭനയും കെപിഎസി ലളിതയും എല്ലാം പരാമർശിക്കപ്പെടാറുണ്ട്.
ഇവർക്കൊപ്പമോ ചിലപ്പോഴൊക്കെ ഇവരെക്കാളോ അഭിനയമികവ് പുറത്തെടുത്തിട്ടുള്ള ഒരു നടിയാണ് കൽപന. മറ്റൊരാൾക്കും ഒരിക്കലും ഡോ.പശുപതിയിലെ യുഡിസി ആയി നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല. പാവത്തുങ്ങൾക്ക് ഇത്രേം സൗന്ദര്യം കൊടുക്കല്ലേ എന്ന് കൽപ്പന പറയുമ്പോൾ ചിരിക്കാതിരിക്കാൻ ഒരു മലയാളിക്കും കഴിയില്ല.
ജഗതി ശ്രീകുമാർ എന്ന നടന്റെ ഒപ്പത്തിനൊപ്പം കൽപനയോളം ഹാസ്യം ചെയ്യാൻ പറ്റുന്ന നടിമാർ ഈ ഭൂമി മലയാളത്തിൽ ഉണ്ടോ എന്ന് തന്നെ സംശയമാണ്. നന്നായി അഭിനയിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ മോശമായി അഭിനയിക്കുന്ന ഒരു നടിയായി അഭിനയിച്ച് തകർക്കുക എന്നത് കൽപനയോളം ചെയ്ത വേറൊരു വ്യക്തി ഉണ്ടാവില്ല.

ദുഷ്യന്തനായ ആയ മോഹൻലാലിന്റെ ചോദ്യത്തിന് കണ്ണുകൾ ചിമ്മി എത്തിയിട്ടില്ലാ നാഥാ... എന്ന് പറഞ്ഞ് കാഴ്ചക്കാരെ ചിരിപ്പിക്കാൻ കൽപനയോളം മറ്റാർക്കും കഴിയില്ല. അതിലും മികച്ച ഒരു ദുഷ്യന്തനും ശകുന്തളയും സ്വപ്നങ്ങളിൽ മാത്രം. തന്റെ ജീവിതത്തിലേയും കരിയറിലേയും അവസാനഘട്ടത്തിലാണ് കൽപ്പന ഏറ്റവും മികച്ച കഥാപാത്രങ്ങളിലേക്ക് കടന്നത്.
ചാർലിയിലെ മേരിയും ഡോൾഫിൻസിലെ കൊച്ചുവാവയും സ്പിരിറ്റിലെ പങ്കജവുമെല്ലാം തമ്മിൽ തമ്മിൽ മത്സരിക്കുകയായിരുന്നു. സ്ക്രീനിന് അകത്തും പുറത്തും തനിക്ക് പറയാനുള്ളത് ആരുടേയും മുഖത്ത് നോക്കി വിളിച്ച് പറയുന്ന തന്റേടിയായ നായിക തന്നെയായിരുന്നു കൽപന.
ഇപ്പോഴിതാ ചേച്ചി കൽപനയെ കുറിച്ച് സഹോദരി ഉർവശി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ചേച്ചിക്കൊപ്പം അഭിനയിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്നാണ് ഉർവശി മനോരമ ന്യൂസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞത്.
ഇരുവരും ഒരുമിച്ച പിടക്കോഴി കൂവുന്ന നൂറ്റാണ്ട് അടക്കമുള്ള സിനിമകൾ ഇന്നും റിപ്പീറ്റ് വാല്യുവുള്ളവയാണ്. 'ചെറുപ്പത്തിൽ കൽപന ചേച്ചി വളരെ കുസൃതിയായിരുന്നു. നാദസ്വര കച്ചേരി നടക്കുന്നിടത്ത് ചെന്ന് മുന്നിൽ തന്നെ ഇരുന്ന് പുളി തിന്നുമായിരുന്നു ചേച്ചി. നാദസ്വരം വായിക്കുന്നവരുടെ വായിലും ചേച്ചി കഴിക്കുന്നത് കണ്ട് വെള്ളം വരുമായിരുന്നു. അവർ വായിക്കുന്നതൊക്കെ അതോടെ തെറ്റും.'

'അവസാനം സംഘാടകരും നാദസ്വര കച്ചേരി നടത്തുന്നവരും വഴക്ക് പറഞ്ഞ് ഓടിച്ചു. ഞങ്ങളുടെ എന്റർടെയ്ൻമെന്റ് കൽപന ചേച്ചിയായിരുന്നു. ഞങ്ങളുടെ സൗന്ദര്യം കാരണമാണ് അവൾ റിബലായത് എന്നൊക്കെ ചുമ്മാ പറയുന്നതാണ്. അവളെ കുറിച്ച് താഴ്ത്തി പറയാനാണ് അവൾക്കിഷ്ടം.'
'എല്ലാ കാര്യങ്ങളിലും അവൾ അവളുടെ കുറ്റങ്ങൾ മാത്രമെ പറയുമായിരുന്നുള്ളു. ഏറ്റവും പെർഫക്ട് ആക്ടറസ് അവളാണ്. ചെറുപ്പം മുതലെ എല്ലാ കലാപരിപാടികളിലും അവൾ പങ്കെടുക്കും. ഏതെങ്കിലും പിള്ളേർ ഓട്ടത്തുള്ളലിന് ചേർന്നാൽ അവളും ഉടനെ പോയി ചേരും. അമ്മയും കൂട്ട് നിൽക്കും.'
'സ്കൂളിൽ എല്ലാവർക്കും അറിയാവുന്ന സ്റ്റാറാണ് ചെറുപ്പം മുതൽ കൽപന. അവളെ പുറത്തേക്ക് കണ്ടില്ലെങ്കിൽ ആൾക്കൂട്ടത്തിൽ ഏലിയാമ്മ എവിടെ എന്നൊക്കെ തിരക്കി നാട്ടുകാരും അടുത്തുള്ളവരും വരും. കുറേ സിനിമകളിൽ കൽപനയ്ക്കൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. ചേച്ചിക്കൊപ്പം കോമ്പിനേഷൻ സീൻ അഭിനയിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു.'
'ഒന്നാമത് സഹോദരങ്ങളാണല്ലോ... അതുകൊണ്ട് തന്നെ ആർട്ടിഫിഷലായി എന്തെങ്കിലും പറയാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. ചേച്ചി പക്ഷെ ഈസിയായി ചെയ്യുമെന്നാണ്', ഉർവശി പറയുന്നത്. കൽപന വിടവാങ്ങിയിട്ട് ഏഴ് വർഷം ആയെങ്കിലും ഇന്നും മലയാളിയുടെ മനസിൽ മായാത്ത മുഖമാണ് കൽപനയുടേത്.


Click it and Unblock the Notifications