ചിലപ്പോൾ ഷൂട്ടിംഗ് നിർത്തി കുറ്റം നമ്മുടെ തലയിലാക്കും, കാരവാനിൽ കിടന്നുറങ്ങി എന്ന് പറയും: ഉർവശി
സിനിമാ താരങ്ങൾ ഷൂട്ടിംഗിന് വരുന്നതിൽ വെക്കുന്ന സമയ നിബന്ധനയെക്കുറിച്ച് നടി ഉർവശി. അഭിനേതാക്കൾ നേരത്തെ പറയുന്ന നിബന്ധനയാണെങ്കിൽ അത് അംഗീകരിക്കേണ്ടതുണ്ടെന്ന് ഉർവശി പറയുന്നു. നിബന്ധനകൾ നേരത്തെ പറഞ്ഞാണ് ഒരു നടി വരുന്നതെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല. പെട്ടെന്ന് തോന്നിയത് പോലെ കാണിച്ചാൽ അത് പ്രൊഡ്യൂസറുടെ അധികാര പരിധിയിൽ പെട്ട കാര്യമാണ്. അതല്ലാതെ ഒരു ആർട്ടിസ്റ്റ് ഞാനിങ്ങനെയേ വരൂ, നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ ഫിക്സ് ചെയ്താൽ മതിയെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ആ വാക്ക് പാലിക്കേണ്ട ഉത്തരവാദിത്വം നിർമാതാവിനുണ്ട്.
മുമ്പ് ഉറക്കമില്ലാതെ വർക്ക് ചെയ്തിട്ടുണ്ട്. ഇന്ന് ഏറ്റവും നല്ല സിനിമകളെന്ന് നിങ്ങൾ പറയുന്ന സിനിമകൾ 15-18 ദിവസം കൊണ്ടാണ് തീർത്തത്.
ആ സിനിമയുടെ 75 ശതമാനവും ഞാൻ ഉണ്ടാകുന്ന സിനിമകളാണ് പലതും. ഒരു ദിവസം നാല് ഷൂട്ടിംഗിൽ വർക്ക് ചെയ്തിട്ടുണ്ട്. സമ്പത്ത് മാത്രം നോക്കിയല്ല. സൗഹൃദം നോക്കിയാണത് ചെയ്തത്. പക്ഷെ എന്റെ മകൾ ജനിച്ചപ്പോൾ 9 മണി മുതൽ ആറ് മണി വരെ എന്ന് തീരുമാനിച്ചു. ഇപ്പോഴും അങ്ങനെയാണ്. പിന്നെ നമുക്കൊരു മനസാക്ഷിയുണ്ട്.

രാത്രി എടുക്കേണ്ട സീനാണെങ്കിൽ ചെയ്യും. പക്ഷെ ഒരിക്കൽ സമ്മതിച്ചാൽ അത് തുടരുമെന്നത് സിനിമയിലെ രീതിയാണ്. പിറ്റേന്ന് നമ്മൾ ക്ഷീണം കൊണ്ട് വെെകിയാൽ കുറ്റം മുഴുവൻ നമ്മുടെ തലയിലാകും. ചിലപ്പോൾ നമ്മളറിയാതെ പാക്കപ്പ് ചെയ്യും. ഒരു മണിക്കൂർ കാരവാനിൽ കിടന്നുറങ്ങി എന്ന് പറയും. ഞാനതൊന്നും വക വെക്കാറില്ല. അങ്ങനെയൊരു സർട്ടിഫിക്കറ്റ് കിട്ടിയിട്ട് ഇനിയിപ്പോൾ കാര്യമില്ല എന്ന മാനസികാവസ്ഥയാണ് തനിക്ക് ഇന്ന് എന്നും ഉർവശി പറഞ്ഞു. മെെൽസ്റ്റോൺമേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
നടിമാരായ നയൻതാര, ദീപിക പദുകോൺ തുടങ്ങിയ താരങ്ങളുടെ സമയ നിബന്ധനകൾ സിനിമാ ലോകത്ത് ചർച്ചയായിരിക്കെയാണ് ഉർവശിയുടെ പരാമർശം. എട്ട് മണിക്കൂർ മാത്രമേ വർക്ക് ചെയ്യൂ എന്നാണ് ദീപിക പദുകോണിന്റെ നിബന്ധന. അമ്മയായ ശേഷമാണ് ഈ തീരുമാനം. ഈ നിബന്ധന അംഗീകരിക്കാൻ പറ്റാത്തത് കാരണം സ്പിരിറ്റ്, കൽക്കി 2 എന്നീ രണ്ട് സിനിമകളിൽ നിന്നും ദീപികയെ മാറ്റി. മറുവശത്ത് നയൻതാര കരാറാകുന്നതിന് മുമ്പേ ഇക്കാര്യം വ്യക്തമാക്കാറുണ്ട്.


Click it and Unblock the Notifications
















