'എന്നെക്കുറിച്ച് കൽപ്പനയ്ക്കുണ്ടായിരുന്ന പരാതി; അവരിൽ നിന്നും അവാർഡ് വാങ്ങാത്തതിൽ സന്തോഷം'
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഉർവശി. സിനിമാ രംഗത്ത് സജീവമായി തുടരുന്ന ഉർവശിച്ച് ഇന്നും ശ്രദ്ധേയമായ വേഷങ്ങൾ വിവിധ ഭാഷകളിൽ ലഭിക്കുന്നു. അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വന്ന ഉർവശിയുടെ സഹോദരിമാരായ കൽപ്പനയും കലാരഞ്ജിനിയും സിനിമാ രംഗത്ത് ശ്രദ്ധ നേടി. കൽപ്പനയുടെ മരണം ഉർവശിയെയും കലാരഞ്ജിനിയെയും വലിയ ദുഖത്തിലാഴ്ത്തി. സഹോദരിയുമായി വലിയ ആത്മബന്ധം ഇവർക്കുണ്ടായിരുന്നു.
ഉർവശിയെക്കുറിച്ചുള്ള രസകരമായ പല സംഭവങ്ങളും ആരാധകർ അറിഞ്ഞത് കൽപ്പന പറഞ്ഞ കഥകളിലൂടെയാണ്. 2016 ലാണ് കൽപ്പന മരിക്കുന്നത്. കൽപ്പനയെക്കുറിച്ച് ഓർമ്മകൾ പങ്കുവെക്കുകയാണിപ്പോൾ ഉർവശി. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിലാണ് പരാമർശം. ആർട്ടിസ്റ്റെന്ന നിലയിൽ ഞങ്ങൾ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും വിമർശിക്കും. അവൾ കൊച്ചിലെ ഞാൻ അഭിനയിച്ച സിനിമകൾ എല്ലാം കണ്ടിട്ട് നീ കോസ്റ്റ്യൂം ശ്രദ്ധിക്കുന്നില്ല, മേക്കപ്പ് ശ്രദ്ധിക്കുന്നില്ല എന്നൊക്കെ വിമർശിക്കുമായിരുന്നു.

ഞാൻ ഒരുങ്ങി നടക്കുന്നതാണ് അവൾക്ക് ഇഷ്ടം. കളർ കുറഞ്ഞ വസ്ത്രങ്ങളാണ് ഞാൻ ഇടാൻ താൽപര്യപ്പെട്ടത്. അവൾക്ക് കളർഫുൾ ആയി ഡ്രസ് ചെയ്യുന്നതാണ് ഇഷ്ടം. അവൾ പോയി സെലക്ട് ചെയ്ത് കൊണ്ട് വരും. കലാകാരിയെന്ന നിലയിൽ അവൾ ബോൺ ആർട്ടിസ്റ്റാണ്. അതിനോട് പാഷനുള്ള ആളാണ്. അവളുടെ കെയർ ഓഫിലാണ് ഞാൻ കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്.
അവളെ പോലെ വേദിയെ കൈയിലെടുക്കാനുള്ള കഴിവ് ഒരു സ്ത്രീക്കും ഞാൻ കണ്ടിട്ടില്ല. സരസമായി സംസാരിക്കും. അവളുടെ കഥകളിലെല്ലാം പ്രധാന കഥാപാത്രം ഞാനായിരുന്നു. വഴുതനങ്ങ കറി ഇപ്പോൾ വെക്കാറുണ്ടോ എന്ന് ചിലർ എന്നോട് ചോദിക്കും ഏത് കറിയെന്ന് ഞാനും. കൽപ്പന ടിവിയിൽ പറഞ്ഞത് കേട്ടാണ് അവർ ചോദിക്കുന്നതെന്നും ഉർവശി വ്യക്തമാക്കി.
താൻ ആദ്യമായി അഭിനയിച്ച മുന്താണി മുടിച്ച് എന്ന ചിത്രത്തിലെ അനുഭവങ്ങളും ഉർവശി പങ്കുവെച്ചു. സ്ക്രിപ്റ്റ് ആദ്യ ദിവസം വിശദീകരിക്കുന്ന സമയത്ത് തന്നെ കൂടെ വന്ന ആയയുടെ തോളിൽ ചാഞ്ഞ് ഉറങ്ങി. നായികയാകുന്ന കുട്ടിയാണോ ഉറങ്ങുന്നത് ഇതിനെ വെച്ച് ഞാൻ എങ്ങനെ പടമെടുക്കും എന്ന് സംവിധായകൻ ചോദിച്ചു. അങ്ങനെയെങ്കിലും എന്നെ പറഞ്ഞ് വിടട്ടേയെന്ന് ഞാൻ കരുതി. പിറ്റേന്ന് ഷൂട്ട് കഴിഞ്ഞപ്പോഴും ഉറങ്ങി. കുട്ടിക്കാലം മുതലുള്ള ശീലം കാരണമായിരുന്നു അതെന്നും ഉർവശി പറയുന്നു.
ഏഴരയ്ക്ക് സ്കൂളിൽ പോകുന്നതിനാൽ ആ സമയമാകുമ്പോൾ വിശക്കും. ലൊക്കഷനിൽ അപ്പുറത്തെയും ഇപ്പുറത്തെയും വീടുകളിൽ പോയി വിശക്കുന്നു എന്ന് പറയും. അവിടെ നിന്ന് എന്തെങ്കിലും കഴിച്ച് എവിടെയെങ്കിലും ഉറങ്ങും. അസിസ്റ്റന്റ് ഡയറക്ടർമാർ എന്നെ തിരയും. ഉറക്കത്തിൽ നിന്ന് വിളിച്ചാൽ ഞാൻ കരയുമായിരുന്നെന്നും ഉർവശി ഓർത്തു. സിനിമകൾ സാമ്പത്തികമായി വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും ഉർവശി ചൂണ്ടിക്കാട്ടി.

പ്രൊഡ്യൂസർക്ക് നഷ്ടമില്ലാത്ത രീതിയിൽ സിനിമ ഓടണം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് തനിക്ക് ആദ്യമായി ദേശീയ അവാർഡ് നിരസിക്കപ്പെട്ടു. അന്ന് ക്ലാസിക് സിനിമകൾ എടുക്കുന്നവരെന്ന് അവകാശപ്പെടുന്ന ചില സംവിധായകർ പറഞ്ഞത് ഇത്രയും കഴിവുണ്ടായിട്ടും ഈ കുട്ടി കച്ചവട സിനിമയിലാണല്ലോ കഴിവുകൾ വേസ്റ്റ് ആക്കുന്നതെന്നാണ്.
അവാർഡ് കിട്ടാത്തതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ഞാൻ പറഞ്ഞു. അത്തരം ജഡ്ജസിന്റെ കൈയ്യിൽ നിന്നല്ല നമ്മൾ അവാർഡ് വാങ്ങിക്കേണ്ടതെന്നും നടി വ്യക്തമാക്കി. ജലധാര പമ്പ് സെറ്റ് ആണ് ഉർവശിയുടെ പുതിയ സിനിമ. ഇന്ദ്രൻസ് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നത്.


Click it and Unblock the Notifications











