'വീട്ടിലെ പ്രസവിക്കൂവെന്ന് ഞാൻ പറഞ്ഞിരുന്നു, നിറവയറുമായി തമിഴ് പടത്തിൽ ഡെപ്പാംകൂത്ത് ഡാൻസ് കളിച്ചിട്ടുണ്ട്'
മികച്ച നടി ആരാണെന്ന ചോദ്യത്തിന് മലയാളികൾ ഒറ്റ സ്വരത്തിൽ പറയാറുള്ള പേര് ഉർവശി എന്നാണ്. അഭിനയത്തെ വിലയിരുത്തുമ്പോൾ ഉർവശി എന്ന നടിക്ക് സാധ്യമായ പ്രകടനം കാഴ്ച വെക്കാൻ മറ്റൊരു മലയാള നടിക്കും സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ ഉർവശിയാണെന്ന് സിനിമാപ്രേമികൾ പറയുന്നതും. ഇപ്പോൾ തമിഴിൽ അടക്കം അമ്മ വേഷങ്ങളാണ് ഉർവശി ഏറെയും ചെയ്യുന്നത്.
താരത്തെ കേന്ദ്രകഥാപാത്രമാക്കി വരെ സിനിമകൾ വരികയും വിജയിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മകൾ തേജലക്ഷ്മിക്കൊപ്പം ഗലാട്ട പിങ്കിന്റെ മാതൃദിന സ്പെഷ്യൽ പ്രോഗാമിൽ പങ്കെടുത്ത ഉർവശിയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ ആദ്യത്തെ ഗർഭകാലത്തെ അനുഭവങ്ങൾ ഉർവശി വെളിപ്പെടുത്തി.

പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പ് വരെ താൻ ഷൂട്ടിങിന് പോകുമായിരുന്നുവെന്ന് ഉർവശി പറയുന്നു. 'സിസേറിയനൊക്കെ എനിക്ക് ഭയമാണ്. അതുകൊണ്ട് തന്നെ വീട്ടിലെ പ്രസവിക്കൂവെന്ന് ആദ്യമെ ഞാൻ പറഞ്ഞിരുന്നു. കാരണം എന്റെ മുത്തശ്ശിയൊക്കെ പറഞ്ഞിരുന്നു അവരൊക്കെ വീട്ടിലാണ് പ്രസവിച്ചതെന്ന്. അത് കേട്ട് കേട്ടാണ് ഇങ്ങനെ ഒരു തീരുമാനം ഞാനെടുത്തത്. തേജാലക്ഷ്മിയെ ഗർഭിണിയായിരുന്നപ്പോൾ രണ്ട് ടിടി മാത്രമാണ് ഞാൻ എടുത്തത്.'
'മാത്രമല്ല പ്രസവത്തിന്റെ ഒരാഴ്ച മുമ്പ് വരെ ഞാൻ ഷൂട്ടിങിന് പോയിരുന്നു. വയറും വെച്ചുകൊണ്ട് പ്രഭു സാറൊക്കെയുള്ള തമിഴ് പടത്തിൽ ഞാൻ ഡെപ്പാംകൂത്ത് ഡാൻസ് വരെ കളിച്ചിട്ടുണ്ട്. ഗർഭിണിയായിരുന്നപ്പോൾ വിശ്രമമില്ലാതെ ജോലി ചെയ്തതുകൊണ്ട് പ്രസവം കുറച്ച് ഈസിയായിരുന്നു. എന്റെ ഡോക്ടർ ദൈവമായിരുന്നു.'
'ഞാൻ ഷൂട്ടിങിന് പോകുന്നതിനോട് വീട്ടിലും എതിർപ്പില്ലായിരുന്നു. തേജയെ കയ്യിൽ കിട്ടിയപ്പോൾ മുതൽ ഞാൻ കുറച്ച് നേരം നിർത്താതെ കരഞ്ഞു. അത് പ്രസവവുമായി ബന്ധപ്പെട്ടുള്ള വേദന കൊണ്ടുള്ള കരച്ചിൽ ആയിരുന്നില്ല. ഞാൻ തന്നെയാണ് കുഞ്ഞിനെ കുളിപ്പിച്ചത്. മറ്റാരെങ്കിലും കുളിപ്പിക്കാൻ കൊണ്ടുപോകുന്നത് എനിക്ക് ഭയമായിരുന്നു. ഒരു പ്രാവശ്യമെ ഞാൻ മോളെ അടിച്ചിട്ടുള്ളു. അതും എന്നെ കടിച്ചപ്പോഴാണ് അടിച്ചത്.'
'അന്ന് എന്നെ എന്റെ വീട്ടുകാർ ഒരുപാട് വഴക്ക് പറഞ്ഞു. കുഞ്ഞായിരുന്നപ്പോൾ കുസൃതിയായിരുന്നു മകൾ. ഇപ്പോൾ ശാന്ത സ്വഭാവമാണ്. ചെറുപ്പത്തിൽ തേജയ്ക്ക് ഇഞ്ചക്ഷൻ എടുക്കുന്നതുപോലും കണ്ട് നിൽക്കാനുള്ള ശേഷി എനിക്കുണ്ടായിരുന്നില്ല. അവൾ കരയുന്നത് കാണുമ്പോൾ ഞാനും കരയുമെന്ന്', ഉർവശി പറയുന്നു.

ഉർവശിയുടെ മകളായി ജനിച്ചതിൽ താൻ എന്നും അഭിമാനിക്കുന്നുവെന്നാണ് അമ്മയോടുള്ള സ്നേഹം വെളിപ്പെടുത്തി തേജാലക്ഷ്മി പറഞ്ഞത്. എവിടെ പോയാലും ഞാൻ ഉർവശിയുടെ മകളാണെന്ന് ആളുകൾ തിരിച്ചറിയുമായിരുന്നു. അങ്ങനെ ചോദിക്കുമ്പോൾ അഭിമാനം തോന്നും. വലുതായശേഷം ആരും തിരിച്ചറിയാതെ ഇരുന്നാൽ നന്നായിരുന്നുവെന്ന് തോന്നുമായിരുന്നുവെന്നും തേജാലക്ഷ്മി പറയുന്നു.
നടൻ മനോജ് കുമാറുമായുള്ള ബന്ധത്തിൽ ഉർവശിക്ക് പിറന്ന മകളാണ് തേജാലക്ഷ്മി. വിവാഹമോചനത്തിനുശേഷം കുഞ്ഞാറ്റയെന്ന് വിളിപ്പേരുള്ള തേജാലക്ഷ്മിയുടെ സംരക്ഷണം മനോജ് കെ ജയനായിരുന്നു. 2013 നവംബർ മാസത്തിലാണ് ഉർവശി വീണ്ടും വിവാഹിതയായത്. ശിവപ്രസാദിനെയാണ് ഉർവശി വിവാഹം ചെയ്തത്. തൊട്ടടുത്ത വർഷം ഇഷാൻ പ്രജാപതി എന്നൊരു മകൻ താരത്തിന് പിറന്നു. എട്ടര വയസുകാരനാണ് ഇഷാൻ ഇപ്പോൾ.
ചെന്നൈയിൽ സെറ്റിൽഡായ ഉർവശിക്കൊപ്പം താമസിക്കാൻ ഇടയ്ക്ക് അച്ഛന്റെ അടുത്ത് നിന്നും തേജാലക്ഷ്മി എത്താറുണ്ട്. മനോജ് കെ ജയൻ ആശയെയാണ് പിന്നീട് വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുണ്ട്. കുഞ്ഞാറ്റ തന്റെ നിലയിൽ തന്നെ ഫേമസായ താരപുത്രിയാണ്.
ടിക്ടോക് സജീവമായിരുന്ന നാളുകളിൽ കുഞ്ഞാറ്റ വീഡിയോകളുമായി എപ്പോഴും സജീവമായിരുന്നു. അമ്മയുടെയും വല്യമ്മ കല്പനയുടെയും ഡയലോഗുകൾ പുഷ്പം പോലെ പറഞ്ഞ് കുഞ്ഞാറ്റ ഫോളോവേഴ്‌സിനെ നേടിയെടുത്തിട്ടുണ്ട്.


Click it and Unblock the Notifications