'ആന്റണി പെരുമ്പാവൂരാണെന്ന് പറഞ്ഞ് കോൾ, ഭാര്യയാണെന്ന് പറഞ്ഞ് ഫോട്ടോ പ്രചരിപ്പിച്ച് പ്രോഗ്രാം മുടക്കാൻ നോക്കി'
പലതരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്ന മേഖലയാണ് സിനിമ മേഖല. അഭിനയിക്കാൻ അവസരം തേടി നടക്കുന്നവരെ ലക്ഷ്യമിട്ടാണ് ഏറെയും തട്ടിപ്പുകൾ നടക്കുന്നത്. ചിലർ സിനിമിയിൽ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടും. യുവനടി ഉത്തര ഉണ്ണിക്കും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആന്റണി പെരുമ്പാവൂരാണെന്ന് പറഞ്ഞ് വരെ കോൾ വന്നതായി ഉത്തര മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്റെ അമ്മ സിനിമയിൽ വന്നിട്ട് 35 വർഷത്തിന് മുകളിലായി.
അങ്ങനൊരാളുടെ മകളായിട്ട് കൂടി സിനിമയിൽ വന്നശേഷം എനിക്ക് തട്ടിപ്പ് കോളുകൾ വന്നിട്ടുണ്ട്. ആന്റണി പെരുമ്പാവൂരാണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തി പലരും വിളിച്ചു. ഇമ്രാൻ ഹാഷ്മിയുടെ സിനിമയിലേക്ക് ആർട്ടിസ്റ്റിനെ നോക്കുന്നുണ്ടെന്ന് പറഞ്ഞ് കോൾ വന്നു. എന്റെ അവസ്ഥ ഇതാണെങ്കിൽ ഇന്റസ്ട്രിയിലെ തുടക്കക്കാരികളായ പെൺകുട്ടികൾക്ക് എത്രമാത്രം കോൾസ് വരുന്നുണ്ടാകും.

ഈ അനുഭവങ്ങളൊക്കെ വെച്ചാണ് ബാബ എന്ന ഹ്രസ്വചിത്രം ഞാൻ സംവിധാനം ചെയ്തത്. അതേപോലെ തന്നെ എല്ലാവരേയും ആ കണ്ണിലൂടെ കാണരുതെന്ന മെസേജും ഈ ഷോർട്ട് ഫിലിം നൽകുന്നുണ്ട്. ഈ കഥ എന്റെ പേഴ്സണൽ എക്സ്പീരിയൻസിൽ നിന്നും കൂടി എഴുതിയതാണ്. നോർത്ത് ഇന്ത്യയിലൂടെ യാത്ര ചെയ്തപ്പോൾ തോന്നിയ ചിന്തകളും ഈ കഥയുടെ ഭാഗമാണ്. വിഷ്യൽ കമ്യൂണിക്കേഷൻ പഠിച്ചത് തന്നെ സിനിമ സംവിധാനം ആഗ്രഹിച്ചാണ്.
ഫേക്ക് കോൾസ് സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് വന്നിട്ടുണ്ട്. നടി എന്ന രീതിയിൽ തമിഴിലാണ് തുടക്കം. അവിടെ നിന്ന് ഒരുപാട് ഓഫറുകൾ വരാറുണ്ട്. ഫേക്ക് കോൾസും തമിഴിൽ നിന്നുമാണ് കൂടുതൽ. ഒരു ദിവസം ഒരു കോൾ വന്നു. സംവിധായകൻ ശരവണന്റെ സിനിമായാണെന്ന് പറഞ്ഞു. നേരത്തെ തീരുമാനിച്ച വ്യക്തി മാറിപ്പോയതുകൊണ്ടാണ് എന്നെ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചതെന്നാണ് അവർ പറഞ്ഞത്.
ഷൂട്ട് ഇതിനോടകം തുടങ്ങിയെന്നും പറഞ്ഞു. നാളെ തന്നെ എത്തണമെന്നും പറഞ്ഞു. മാത്രമല്ല അവർ എന്റെ ഡ്രസ്സിന്റെ സൈസും ഷൂവിന്റെ സൈസും വരെ ചോദിച്ച് മനസിലാക്കി. എന്റെ ഫോട്ടോസ് അവർ നേരത്തെ കണ്ടതാണെന്നും പറഞ്ഞു. ബാംഗ്ലൂരിലേക്ക് എത്താനാണ് പറഞ്ഞത്. ശേഷം അവർ വീണ്ടും വിളിച്ച് നടികർ സംഘത്തിൽ അംഗമാകാൻ പണം അടയ്ക്കണമെന്ന് പറഞ്ഞപ്പോൾ സംശയം തോന്നി. അമ്മ ഉടൻ പരിചയക്കാരെ വിളിച്ചപ്പോൾ അത് വ്യാജകോളാണെന്ന് മനസിലായി.
പൈസയ്ക്ക് വേണ്ടിയുള്ള തട്ടിപ്പാകും. സൈബർ ബുള്ളിയിങ്ങും നിരവധി കിട്ടിയിട്ടുണ്ട്. അത് പക്ഷെ അധികം മൈന്റ് ചെയ്യാറില്ല. അതുപോലെ ഒരാൾ എന്റേയും അയാളുടേയും ഫോട്ടോവെച്ച് കല്യാണ ഫോട്ടോയുണ്ടാക്കി. വൈഫാണ് എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിച്ചു. ആദ്യം ഞങ്ങൾ തമാശയായി കരുതി വിട്ടു.

പക്ഷെ പിന്നീട് ഞാനൊരു വിദേശ പ്രോഗ്രാം ഏറ്റെടുത്തപ്പോൾ അവരെ വിളിച്ച് അയാൾ പ്രശ്നമുണ്ടാക്കിയപ്പോൾ ഞങ്ങൾ കേസ് കൊടുത്തുവെന്നും ഉത്തര പറയുന്നു. അഭിനയം, നൃത്തം, സംവിധാനം എന്നിവപോലെ എഴുത്തും ഉത്തരയ്ക്ക് ഇഷ്ടമുള്ള മേഖലയാണ്. മകളെ ഗർഭിണിയായിരുന്ന സമയത്ത് ഉത്തര എഴുതിയ പുസ്തകം ഒരുപാട് പേരുടെ പ്രശംസ നേടിയിരുന്നു. പ്രഗ്നൻസി സമയം ഒരു ബ്രേക്കായാണല്ലോ എല്ലാവരും കരുതുക. ആ സമയത്ത് ചെയ്യാനായി ഞാൻ കുറേ കാര്യങ്ങൾ മാറ്റിവെച്ചിരുന്നു.
ഡാൻസ് ചെയ്യാൻ പറ്റാത്ത സമയമാണല്ലോ. അതുകൊണ്ട് തന്നെ എന്തെങ്കിലും എഴുതണം എന്നാണ് കരുതിയത്. അങ്ങനെ ഗർഭിണിയായിരിക്കുമ്പോഴുണ്ടായ ഒരോ ചെറിയ അനുഭവങ്ങളും ചെറുതായി എഴുതി തുടങ്ങി. ശേഷം വീട്ടിലുള്ളവർക്ക് വായിച്ച് കേൾപ്പിച്ച് കൊടുത്തു. അവർക്ക് ഇഷ്ടപ്പെട്ടു. ശേഷം കുറച്ച് കൂടി റിസർച്ച് ചെയ്ത് വിപുലമായി എഴുതി. എന്നെ ചികിത്സിച്ചിരുന്ന ഡോക്ടറും വായിച്ചിരുന്നു.
അദ്ദേഹത്തിനും ഇഷ്ടപ്പെട്ടശേഷമാണ് ബുക്കായി പ്രസിദ്ധീകരിച്ചത്. അപ്രതീക്ഷിതമായി വാങ്ങിച്ചു, വായിച്ചുവെന്ന് പറഞ്ഞ് ഇടയ്ക്ക് മെസേജുകൾ വരാറുണ്ട്. എനിക്ക് എഴുത്ത് വളരെ ഇഷ്ടമാണ്. വിഷമം വന്നാലും സന്തോഷം വന്നാലും എഴുതുന്ന പ്രകൃതമാണെന്നും ഉത്തര പറയുന്നു.


Click it and Unblock the Notifications











