ഒരു തരത്തിലുള്ള ക്വാറന്റൈൻ, പഴയ ആചാരങ്ങൾ പ്രാധാന്യം അർഹിക്കുന്നു, കുഞ്ഞിന്റെ ഫോട്ടോ പുറത്ത് വിടാത്തതിന് കാരണം!
അഭിനേത്രിയും നർത്തകിയുമായ ഉത്തര ഉണ്ണി സോഷ്യൽമീഡിയയിൽ സജീവമാണ്. സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്. രണ്ട് വർഷം മുമ്പാണ് ഉത്തരയ്ക്കും ഭർത്താവ് നിധീഷിനും ദീമഹി എന്ന മകൾ പിറന്നത്. ഇപ്പോഴിതാ മകൾ ജനിച്ചശേഷം വീട്ടിൽ മുതിർന്നവരുടെ നേതൃത്വത്തിൽ നടന്ന വാലായ്മ ചടങ്ങിന്റെ പ്രാധാന്യത്തെ കുറിച്ച് പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഉത്തര. രണ്ട് വർഷം വൈകി ഈ വീഡിയോ പങ്കുവെക്കുന്നതിന് പിന്നിലെ കാരണവും ഉത്തര പങ്കുവെച്ചു.
എന്റെ പ്രസവം കഴിഞ്ഞിട്ടാണ് ഞാൻ സീമന്തം വീഡിയോ പുറത്തുവിട്ടത്. കാരണം പണ്ടുള്ളവർ പറയുമല്ലോ ചില കാര്യങ്ങൾ നേരത്തെ പുറത്ത് പറയരുതെന്ന്. ദൃഷ്ടി പതിയാതിരിക്കാനാണ് പുറത്തേക്ക് കാണിക്കരുതെന്ന് പറയുന്നത്. അതുകൊണ്ട് തന്നെയാണ് വയറ് കാണിക്കുന്ന രീതിയിൽ ഗർഭകാലത്തെ ചിത്രങ്ങളും വീഡിയോയും പ്രസവത്തിന് മുമ്പ് പുറത്ത് വിടാതിരുന്നത്.

മാത്രമല്ല ആദ്യമായി അമ്മയായതല്ലേ അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ഫോട്ടോയും മറ്റുമൊക്കെ പബ്ലിക്ക് ആക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് എനിക്ക് പലവിധ ചിന്തകൾ ആ സമയത്ത് വന്നിരുന്നു. അതുകൊണ്ടാണ് ഇത്രയും വൈകി ഈ വീഡിയോ ഞാൻ പോസ്റ്റ് ചെയ്യുന്നത്. ദീമഹിക്കുട്ടി ജനിച്ച് പന്ത്രണ്ടാം ദിവസം നടന്ന ചടങ്ങിനെ കുറിച്ചാണ് ഈ വീഡിയോ. കുടുംബത്തിൽ മരണം സംഭവിക്കുമ്പോഴാണ് നമ്മൽ പുല ആചരിക്കുന്നത്.
അതുപോലെ തന്നെ ഒരു കുടുംബത്തിൽ ഒരു ജനനം നടക്കുമ്പോൾ വാലായ്മ എന്നൊരു ചടങ്ങ് കൂടി നടക്കും. പണ്ട് കാലത്ത് വീട്ടിലായിരുന്നു പ്രസവം നടന്നിട്ടുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ആ സ്ഥലം ഏറ്റവും നന്നായി അണുവിമുക്തമാക്കി ശുദ്ധമാക്കി വെക്കണം. കാരണം ആ സമയത്ത് അമ്മയ്ക്കും കുഞ്ഞിനും പ്രതിരോധശേഷി കുറവായിരിക്കും. അമ്മ വളരെ വീക്കായിരിക്കും.
എല്ലാ ന്യൂട്രീഷനും കുഞ്ഞിലായിരിക്കും ഉണ്ടാവുക. അതുകൊണ്ട് അസുഖങ്ങൾ പെട്ടന്ന് പിടിപെടും. അമ്മയുടേയും കുഞ്ഞിന്റേയും അടുത്തേക്ക് വരുന്നവരേയും നമ്മൾ വളരെ അധികം ശ്രദ്ധിക്കണം. ഇക്കാരണങ്ങൾ എല്ലാം കൊണ്ടാണ് പണ്ട് കാലത്ത് പ്രസവം കഴിഞ്ഞ് കുറച്ച് ദിവസത്തേക്ക് വീട് വിട്ട് പുറത്തേക്ക് ഇറങ്ങരുതെന്നും വീട്ടിലേക്ക് അധികം ആരെയും പ്രവേശിപ്പിക്കരുതെന്നും പറയുന്നത്.
അമ്പലത്തിൽ പോകുന്നത് വിലക്കിയിരുന്നതിന് കാരണവും ആൾക്കൂട്ടം ഉള്ളിടത്ത് പോയാൽ അസുഖം പിടിപെടും എന്നതുകൊണ്ടാണ്. വാലായ്മ എന്നാൽ ഒരു തരത്തിലുള്ള ക്വാറന്റൈൻ തന്നെയാണ്. എന്റെ കുടുംബത്തിൽ പന്ത്രണ്ടാം ദിവസമാണ് വാലായ്മ ആചരിച്ചിരുന്നത്. ആശുപത്രിയിൽ നിന്ന് വന്നശേഷം പതിനൊന്ന് ദിവസം ഞാനും കുഞ്ഞും ക്വാറന്റൈനിൽ ആയിരുന്നു. ഗസ്റ്റ് വരുന്നത് പോലും പ്രോത്സാഹിപ്പിച്ചിരുന്നില്ല.

പന്ത്രണ്ടാം ദിവസം വീട്ടിലേക്ക് അഞ്ച് നമ്പൂതിരിമാർ വന്നു. അവർ മന്ത്രങ്ങൾ ജപിച്ച് വീടിന് ചുറ്റും പുണ്യാഹം തളിച്ചു. അതോടെ വീടും പരിസരവും ശുദ്ധമാകും എന്നാണ് വിശ്വാസം. അതിനുശേഷം ഏറ്റവും ഇഷ്ടപ്പെട്ട ഭഗവാന്റെ വിഗ്രഹം വെക്കണം. ഗുരുവായൂരപ്പൻ ഭക്തരായതുകൊണ്ട് കൃഷ്ണന്റെ വിഗ്രഹമാണ് വെച്ചത്. അതിന് മുമ്പിൽ മോളുടെ അച്ഛൻ മോളെ കിടത്തി. ചരട് പോലും കെട്ടാതെ വസ്ത്രം ഒന്നും ധരിപ്പിക്കാതെ കിടത്തും. ശേഷം തിരിഞ്ഞ് നോക്കാതെ മുറിയിലേക്ക് നടന്ന് പോകണം.
പിന്നീട് നമ്പൂതിരി കുഞ്ഞിനെ എടുത്ത് അമ്മയുടെ കയ്യിൽ ഏൽപ്പിക്കും. നമ്മൾ നോക്കിയില്ലെങ്കിലും കുഞ്ഞിനെ ഭഗവാൻ നോക്കിക്കോളും എന്നതാണ് ആ ചടങ്ങിന്റെ വിശ്വാസം. അതുകൊണ്ടാണ് തിരിഞ്ഞ് നടക്കുന്നത്. പഴയ ആചാരങ്ങൾക്ക് നേരെ റിബലാകുമ്പോഴും മോഡേൺ ആകുമ്പോഴും ഈ ആചാരങ്ങളൊക്കെ എന്തിനാണ് ഇതിൽ ഒന്നും അർത്ഥമില്ല എന്നൊക്കെ തോന്നും.
പക്ഷെ ഇപ്പോൾ ആലോചിക്കുമ്പോൾ ആ ആചാരങ്ങൾ പ്രാധാന്യം അർഹിക്കുന്നത് തന്നെയാണ് എന്ന് തോന്നാറുണ്ട്. സൈന്റിഫിക്കലി പല കാര്യങ്ങളും ശരിയാണെന്ന് നമുക്ക് തോന്നുമെന്നും ഉത്തര ഉണ്ണി പറഞ്ഞു. ഗർഭിണിയായപ്പോൾ മുതലുള്ള ഓരോ ഘട്ടവും വീഡിയോയാക്കി പകർത്തി ഉത്തര സൂക്ഷിച്ചിട്ടുണ്ട്.


Click it and Unblock the Notifications











